മായാ എസ് കൃഷ്ണനെതിരെ ലൈംഗികാരോപണവുമായി തീയേറ്റർ കലാകാരി അനന്യ രാമപ്രസാദ്

single-img
1 November 2018

മീ ടു ക്യാമ്പയനിൽ തമിഴ് സിനിമാലോകത്തെ ശ്രദ്ധേയതാരം മായാ എസ് കൃഷ്ണനെതിരെ ലൈംഗികാരോപണവുമായി തീയേറ്റർ കലാകാരി അനന്യ രാമപ്രസാദ് രംഗത്ത്. രണ്ട് വർഷം മുൻപാണ് സംഭവം നടന്നതെന്ന് അനന്യ വ്യക്തമാക്കുന്നു. മഗളിർ മട്ടും, തൊടരി എന്നീ ചിത്രങ്ങളിലൂടെ പ്രസിദ്ധയായ മായ രജനികാന്ത് നായകനായ 2.0 വിലും പ്രധാനമായ വേഷം ചെയ്യുന്നുണ്ട്.

അനന്യ രാമപ്രസാദിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്

2016 ലാണ് ഞാൻ മായയെ ആദ്യമായി കാണുന്നത്. അന്നെനിക്ക് പതിനെട്ടും അവൾക്ക് 25 ഉം വയസ്സായിരുന്നു. എന്റെ ആദ്യ സിനിമയുടെ റിഹേഴ്സലായിരുന്നു. അവൾ അറിയപ്പെടുന്ന താരവും ഞാനൊരു തുടക്കകാരിയും. റിഹേഴ്സൽ സമയത്ത് അവർ എന്നോട് വല്ലാത്ത അടുപ്പം കാട്ടി, നിനക്ക് മികച്ച ഭാവിയുണ്ടെന്ന് തോളിൽ തട്ടി പറഞ്ഞു അസ്വാഭാവികത തോന്നിയില്ല ഏറെ സന്തോഷം തോന്നുകയും ചെയ്തു. പെട്ടെന്ന് ഞങ്ങൾ അടുത്തു. മികച്ച കൂട്ടുകാരായി. എന്റെ രക്ഷിതാക്കളെക്കാൾ വിശ്വാസം എനിക്ക് അവളെയായിരുന്നു. എന്റെ കരീയറിലെ തീരുമാനം വരെ എടുക്കുന്നത് മായയെന്ന നില വന്നു. പതുക്കെ പതുക്കെ എന്റെ എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്നത് അവരായി. ഞാൻ ആരോട് മിണ്ടണം ആരോട് മിണ്ടരുത് എന്നൊക്കെ അവൾ തീരുമാനിക്കാൻ തുടങ്ങി.

ആരോഗ്യകരമായ ബന്ധം എന്ന് ഞാൻ കരുതിയത് എന്റെ ഏറ്റവും വലിയ പേടിസ്വപ്നമായി മാറാൻ തുടങ്ങി.എന്റെ ജീവിതത്തിന്റെ നിയന്ത്രണം പൂര്‍ണമായി കൈയാളിയ അവര്‍ എന്നെ മറ്റുള്ളവരില്‍ നിന്ന് അറുത്തുമാറ്റുകയും ചെയ്തു. മറ്റുള്ളവരോട് സംസാരിക്കുന്നത് നിര്‍ത്തുക മാത്രമല്ല, എന്റെ സുഹൃത്തുക്കളെക്കുറിച്ച് എന്നോടും എന്നെ കുറിച്ച് അവരോടും കള്ളങ്ങള്‍ പറഞ്ഞുതുടങ്ങി. ക്രമേണ ഞാന്‍ അവരെ വെറുക്കുന്നതു വരെ എത്തിച്ചു കാര്യങ്ങള്‍. ഞാന്‍ എന്റെ ഏറ്റവും പ്രിയപ്പെട്ട രക്ഷിതാക്കളെ അവഗണിക്കുകയും അവരോട് കള്ളം പറയുകയും ചെയ്തു തുടങ്ങി. അങ്ങനെ എനിക്ക് ഏറ്റവും പ്രിയപ്പെട്ടതെല്ലാം അവര്‍ നശിപ്പിച്ചു. അവരെ സന്തോഷിപ്പിക്കാന്‍ ഞാന്‍ എന്തും ചെയ്യുമായിരുന്നു. ഇല്ലെങ്കില്‍ അവര്‍ എന്നെ അധിക്ഷേപിക്കുകയോ അല്ലെങ്കില്‍ ദിവസങ്ങളോളം എന്നോട് മിണ്ടാതിരിക്കുകയോ ചെയ്യുമായിരുന്നു.

എന്റെ മുന്നോട്ടുളള ദിവസങ്ങൾ കടുത്ത മാനസികവൃഥയുടേതായിരുന്നു. സ്വയം തീരുമാനങ്ങൾ എടുക്കാൻ എനിക്ക് കഴിയാതെ വന്നു. അവരുടെ വീട്ടിലാണ് ഞങ്ങൾ താമസിച്ചിരുന്നത്. ഒരേ കിടക്കയിലാണ് ഞങ്ങൾ ഉറങ്ങിയിരുന്നത്. യാതൊരു ലൈംഗിക തൃഷ്ണയും ഇല്ലാതെയായിരുന്നു ഞങ്ങൾ ഇടപെട്ടിരുന്നത്. പിന്നെ കഥയാകെ മാറാൻ തുടങ്ങി. മായയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത എനിക്ക് അനുഭവപ്പെട്ടു തുടങ്ങി. എന്നെ അവർ കടന്നു പിടിച്ചു ചുംബിച്ചു. നെറ്റിയിലും കഴുത്തിലും കവിളും മാറി മാറി ചുംബിച്ചു. ഞാൻ വല്ലാതെ ഭയന്നു. വല്ലാത്ത കെണിയിൽപ്പെട്ടതു പോലെയുളള അനുഭവം. വൈകാരികമായി തകർന്നു. സുഹൃത്തുക്കൾ തമ്മിൽ ഇതൊക്കെ സ്വഭാവികമാണന്ന് എന്നോട് അവർ പറഞ്ഞു.

അവർ എന്നെ ശാരിരീരികവും മാനസികവുമായി ഉപയോഗിച്ചു. അന്നെനിക്ക് പതിനെട്ട് വയസ് മാത്രമാണ് പ്രായം. ഞാൻ അതിനു മുൻപ് ഒരു ബന്ധത്തിലും ഏർപ്പെട്ടിരുന്നില്ല. മായയ്ക്ക് അശ്വിൻ റാം എന്നൊരു പത്തൊൻപതുകാരനുമായി ബന്ധമുണ്ടായിരുന്നു. ഞാനുമായി ശാരീകബന്ധം തുടങ്ങുന്നതിനു മുൻപായിരുന്നു ഈ ബന്ധവും തുടങ്ങിയത്. അയാളുടെ വീട്ടിൽ രാത്രിയിൽ ഞാനും മായയ്ക്കൊപ്പം പോയിട്ടുണ്ട്. എന്നാൽ അശ്വിനിൽ താത്പര്യമില്ലെന്ന് മായ പറഞ്ഞതോടെ ഞാൻ വല്ലാത്ത ആശയകുഴപ്പത്തിലാകുകയായിരുന്നു.

അശ്വിനുമായി വഴക്കടിച്ചെന്ന് അവരോട് മോശമായി പെരുമാറിയെന്ന് മായ എനിക്ക് മെസേജ് അയച്ചിരുന്നു. എന്നാൽ പിറ്റേദിവസം അശ്വിന്റെ കാറിലാണ് അവർ വിമാനത്താവളത്തിലേയ്ക്ക് പോയത്. യാത്രപറയുമ്പോൾ അവർ കെട്ടിപ്പിടിക്കുകയും ചുംബിക്കുകയും ചെയ്തു. അന്ന് യഥാര്‍ഥത്തില്‍ സംഭവിച്ചത് എന്താണെന്ന് മായ പിന്നീട് പറഞ്ഞു. അവര്‍ കിടക്കയിൽ കെട്ടിപ്പിടിച്ചതും അശ്വിന്‍ ചുംബിച്ചതുമെല്ലാം അവര്‍ പറഞ്ഞു. എന്നാല്‍ പിന്നീട് ലിറ്റില്‍ തിയ്യറ്ററിലെ എല്ലാവരെയും അശ്വിന് എതിരാക്കാനാണ് മായ ശ്രമിച്ചത്. മലേഷ്യയിലെ ഞങ്ങളുടെ ഒരു ഷോ ഇല്ലാതാക്കുക വരെ ചെയ്തു. എന്നാല്‍ ഇത് തിരിച്ചടിയായി. മായയെയും അശ്വിനെയും പിന്നെ ലിറ്റില്‍ തിയ്യറ്ററില്‍ കയറ്റിയില്ല.

എന്നാല്‍ ഇതില്‍ മായ കുപിതയായിരുന്നു. അശ്വിനെതിരേ മാത്രമാണ് അവര്‍ നടപടി പ്രതീക്ഷിച്ചിരുന്നത്. രോക്ഷം മുഴുവന്‍ അവര്‍ അശ്വിനോടാണ് തീര്‍ത്തത്. ഇക്കാലത്താണ് അവര്‍ എന്നെയും ലിറ്റില്‍ തിയ്യറ്ററിനെതിരേയാക്കിയത്. ലിറ്റില്‍ തിയ്യറ്ററിനെതിരേ അവര്‍ അപഖ്യാതികള്‍ പറഞ്ഞുപരത്തി. പാവപ്പെട്ട പെണ്‍കുട്ടികള്‍ അവിടെ പീഡിപ്പിക്കപ്പെടുക വരെ ചെയ്തുവെന്നും അവര്‍ പറഞ്ഞു. ഞാന്‍ ഇതെല്ലാം നിശബ്ദം കണ്ടുനില്‍ക്കുയായിരുന്നു. എന്തെങ്കിലും പ്രതികരിച്ചാല്‍ അവര്‍ എന്നെയും ആക്രമിക്കുമായിരുന്നു. അവരെ തകര്‍ക്കാന്‍ എന്തും ചെയ്യുമെന്ന് അവര്‍ പറയാറുണ്ടായിരുന്നു.

ഒടുവിൽ ലിറ്റിൽ തിയ്യറ്ററിനോട് എനിക്കും വല്ലാത്തൊരു പക വളർന്നു. ഡയറക്ടര്‍ കെ.കെയക്കും മറ്റുള്ളവര്‍ക്കുമെതിരേ മോശപ്പെട്ട ഭാഷയിലുള്ള കത്തുകളെഴുതാന്‍ ഞാനും മായയെ സഹായിക്കാറുണ്ടായിരുന്നു. 2017 ഓടെ എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലായിപ്പോയി ഞാന്‍. ഈ വിഷലിപ്തമായ ബന്ധം എന്നെ ശരിക്കും തകര്‍ത്തു തുടങ്ങിയിരുന്നു. മാതാപിതാക്കളുമായുള്ള എന്റെ ബന്ധം വരെ മോശമായി. മായയുടെ കുതന്ത്രങ്ങളും നുണപ്രചരണങ്ങളും ഞങ്ങളുടെ സുഹൃത്തുക്കകളെയും മോശമായി ബാധിച്ചിരുന്നു.

2018 ജനുവരിയോടെ മാനസികമായും ശാരീരികമായും തകര്‍ന്ന ഞാന്‍ കെ.കെയുമായി അടുപ്പത്തിലായി. എന്താണ് സംഭവിച്ചതെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. കുടുംബവുമായും കൂട്ടുകാരുമായും അടുക്കാനും ആത്മവിശ്വാസം വീണ്ടെടുക്കാനും അദ്ദേഹമാണ് എന്നെ സഹായിച്ചത്. ഒരു സൈക്കോളജിസ്റ്റിന്റെ അടുത്തെത്തിച്ചതും അദ്ദേഹമാണ്. തിയ്യറ്റര്‍ ഫെസ്റ്റിവലിന്റെ ഭാഗമായി എന്റെ തകര്‍ന്ന ആത്മവിശ്വാസം വീണ്ടെടുത്തത് അദ്ദേഹമാണ്. ഇവിടെവച്ച് മികച്ച നടിക്കുള്ള പുരസകാരം ഞാന്‍ നേടി. അവിടെ വച്ച് എന്നെ പീഡിപ്പിച്ച ആളെ കണ്ടപ്പോള്‍ ഞാന്‍ ആകെ ഭയന്നു.

ഈ പോസ്റ്റ് കണ്ട് മായ പീഡിപ്പിച്ച മറ്റുള്ളവര്‍ക്കും എല്ലാം തുറന്നു പറയാനുള്ള ധൈര്യം കിട്ടുമെന്നാണ് എന്റെ വിശ്വാസം. എനിക്ക് അവരോട് ഒന്നേ പറയാനുള്ളൂ. നിശബ്ദരായി ഇരുന്നാല്‍ അത് പീഡകരെ സഹായിക്കുന്നതിന് തുല്ല്യമാവും. ധൈര്യം സംഭരിച്ച് മുന്നോട്ടുവരൂ. നിങ്ങളെ സഹായിക്കാന്‍ ഞാനുണ്ട്.ഇനിയും എന്റെ സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഇത്തരം ദുരനുഭവത്തിലൂടെ പോകരുതെന്നുണ്ട് എനിക്ക്. അവര്‍ വ്യാജ ആരോപണങ്ങളുടെ പേരില്‍ പോലീസ് സ്‌റ്റേഷന്‍ കയറിയിറങ്ങരുതെന്നുമുണ്ട്. ഇതുമൂലം പൊതുജനങ്ങള്‍ അവരെ മോശക്കാരായി കാണരുതെന്നുമുണ്ട്. അതുകൊണ്ടാണ് ഇപ്പോള്‍ ഈ കാര്യങ്ങള്‍ തുറന്നു പറഞ്ഞ് രംഗത്തുവരുന്നത്.