കോപ്പിയടിച്ചിട്ടും 96 കാരി കാർത്യായനിയമ്മയെ എൺപതുകാരൻ രാമചന്ദ്രന് തോൽപ്പിക്കാനായില്ല
ഹരിപ്പാട് മുട്ടം കണിച്ചനല്ലൂർ എൽപി സ്കൂളിൽ ‘അക്ഷരലക്ഷം’ പരീക്ഷയെഴുതുന്ന 96 കാരി കാർത്യായനിയമ്മയുടെയും എൺപതുകാരൻ സഹപാഠി രാമചന്ദ്രന്റെയും ചിത്രം ആരും മറന്നിട്ടുണ്ടാകില്ല. കാരണം കാർത്യായനിയമ്മയുടെ ഉത്തര പേപ്പർ നോക്കി കോപ്പി അടിക്കുന്ന രാമചന്ദ്രന്റെ ചിത്രം സോഷ്യൽ മീഡിയയിൽ അത്രമാത്രം വൈറലായിരുന്നു.
എന്തായാലും റിസൽട്ട് വന്നപ്പോൾ പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്കു നേടിയിരിക്കുന്നത് ഈ മുത്തശ്ശിയാണ്. 100 ൽ 98 മാർക്ക്. രാമചന്ദ്രൻ പിള്ളയ്ക്ക് നൂറിൽ 88 മാർക്കാണ് കിട്ടിയത്. വായനാ വിഭാഗത്തിൽ ഫുൾ മാർക്കാണ് മുത്തശ്ശിക്ക് ലഭിച്ചത്.
‘ഇനി കംപ്യൂട്ടറും ഇംഗ്ലിഷും പഠിക്കണം. 100–ാം വയസ്സിൽ 10–ാം ക്ലാസ് പരീക്ഷയെഴുതി നൂറിൽ നൂറും വാങ്ങണം’. കാർത്ത്യായനിയമ്മ പറയുന്നു.
പരിപൂർണ സാക്ഷരത നടപ്പിലാക്കുകയെന്ന ലക്ഷ്യത്തോടെ സാക്ഷരതാ മിഷൻ ആവിഷ്കരിച്ച ‘അക്ഷരലക്ഷം’ പദ്ധതിയുടെ ആദ്യഘട്ടത്തിൽ സംസ്ഥാനത്തു പരീക്ഷയെഴുതിയ 43,330 പേരിൽ 42,933 പേർ വിജയിച്ചു. വിജയശതമാനം 99.084. വിജയിച്ചവരിൽ 37,166 പേർ സ്‌ത്രീകളാണ്.
ചിത്രം കടപ്പാട്: മനോരമ