പ്രവചനങ്ങളെല്ലാം അപ്രസക്തമായി: ഗ്രീൻഫീൽഡ് സ്റ്റേ‍ഡിയത്തിൽ വെസ്റ്റ് ഇൻഡീസിനെ എറിഞ്ഞൊതുക്കി ഇന്ത്യ

single-img
1 November 2018

ഇന്ത്യയ്ക്കെതിരായ അഞ്ചാം ഏകദിനത്തില്‍ വെസ്റ്റ് ഇന്‍ഡീസിന് ബാറ്റിംഗ് തകര്‍ച്ച. ജയം അനിവാര്യമായ മത്സരത്തില്‍ ടോസ് ലഭിച്ച്‌ ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇന്‍ഡീസ് 31.5 ഓവറില്‍ 104 റണ്‍സ് മാത്രം നേടി കൂടാരം കയറി. മൂടിക്കെട്ടിയ അന്തരീക്ഷത്തില്‍ ടോസ് ലഭിച്ചിട്ടും ബാറ്റിംഗ് തെരഞ്ഞെടുത്ത വിന്‍ഡീസ് നായകന്‍ ജയ്സണ്‍ ഹോള്‍ഡറുടെ തീരുമാനം പിഴയ്ക്കുന്നതാണ് ആദ്യ ഓവര്‍ മുതല്‍ കണ്ടത്.

ഇന്ത്യയ്ക്കു വേണ്ടി രവീന്ദ്ര ജഡേജ നാല് വിക്കറ്റുകൾ സ്വന്തമാക്കി. ജസ്പ്രീത് ബുംമ്ര, ഖലീൽ അഹമ്മദ് എന്നിവർ രണ്ടുവീതവും ഭുവനേശ്വർ, കുൽദീപ് യാദവ് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി. >കിറാന്‍ പവൽ (നാല് പന്തില്‍ പൂജ്യം), ഷായ് ഹോപ് (അഞ്ച് പന്തിൽ പൂജ്യം),മാർലൺ സാമുവൽസ് (38 പന്തിൽ 24), ഷിമോൻ ഹെയ്റ്റ്മർ‌ (11 പന്തിൽ ഒൻപത്) റോമാൻ പവൽ‌ (39 പന്തിൽ 16), ഫാബിയൻ അലൻ (11 പന്തിൽ നാല്), ജേസൺ ഹോൾഡർ (33 പന്തിൽ 25), കീമോ പോൾ (18 പന്തിൽ അഞ്ച്), കെമാർ റോച്ച് (15 പന്തിൽ അഞ്ച്), ഒഷെയ്ൻ തോമസ് (പൂജ്യം) എന്നിങ്ങനെയാണ് പുറത്തായ വിൻഡീസ് താരങ്ങളുടെ സ്കോറുകൾ. ദേവേന്ദ്ര ബിഷൂ എട്ടു റൺസുമായി പുറത്താകാതെ നിന്നു.

ഭുവനേശ്വര്‍ കുമാറിന്‍റെ ആദ്യ ഓവറിലെ നാലാം പന്തില്‍ തന്നെ ഓപ്പണര്‍ കിരോണ്‍ പവല്‍ വീണു. രണ്ടാം ഓവറില്‍ വിന്‍ഡീസിന്‍റെ പ്രതീക്ഷയായിരുന്ന ഷായി ഹോപ്പും വീണതോടെ സന്ദര്‍ശകര്‍ 2/2 എന്ന ദയനീയ സ്ഥിതിയിലായി. ജസ്പ്രീത് ബുംറയുടെ തീപാറുന്ന ഇന്‍സ്വിംഗറില്‍ ഹോപ്പിന്‍റെ വിക്കറ്റ് തെറിക്കുകയായിരുന്നു.

മങ്ങിയ ഫോമിലായിരുന്ന മര്‍ലോണ്‍ സാമുവല്‍സ് ചില ഷോട്ടുകളിലൂടെ പ്രതീക്ഷയുടെ വഴി കാട്ടിയെങ്കിലും പോരാട്ടം അധികം നീണ്ടില്ല. മൂന്ന് ഫോറും ഒരു സിക്സും പറത്തിയ സാമുവല്‍സ് 24 റണ്‍സുമായി മടങ്ങിയതോടെ വിന്‍ഡീസ് 36/3 എന്ന നിലയിലായി. പിന്നെ രവീന്ദ്ര ജഡേജയുടെ ഉൗഴമായിരുന്നു. പേസര്‍മാര്‍ക്ക് മാത്രമല്ല, സ്പിന്നര്‍മാര്‍ക്കും ഗ്രീന്‍ഫീല്‍ഡ് വിക്കറ്റ് സഹായം നല്‍കിയതോടെ ഒന്നിനു പുറകെ ഒന്നായി വിന്‍ഡീസ് ബാറ്റ്സ്മാന്‍മാര്‍ കൂടാരം കയറി.

പതിവ് പോലെ ഒരറ്റത്ത് പിടിച്ചുനിന്ന് 25 റണ്‍സ് നേടിയ നായകന്‍ ജേസണ്‍ ഹോള്‍ഡറാണ് ടോപ്പ് സ്കോറര്‍. നായകനും സാമുവല്‍സിനും ശേഷം രണ്ടക്കം കടന്നത് ഓപ്പണര്‍ റോവ്മാന്‍ പവല്‍ (16) മാത്രം.