ഡിവൈഎഫ്ഐ നേതാവിനെതിരായ പീഡനാരോപണം: രണ്ടു മാസം കഴിഞ്ഞിട്ടും അറസ്റ്റ് ചെയ്യാതെ പൊലീസിന്റെ ഒളിച്ചുകളി

single-img
31 October 2018

ഇരിങ്ങാലക്കുടയില്‍ ഡിവൈഎഫ്ഐ നേതാവ് ജീവൻലാലിനെതിരായ ലൈംഗികപീഡനപരാതിയില്‍ രണ്ടുമാസമായിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലന്ന് പെണ്‍കുട്ടി. ഹൈക്കോടതി മുൻകൂര്‍ ജാമ്യം തള്ളിയിട്ടും സിപിഎമ്മിൻറെ ഇടപെടല്‍ മൂലമാണ് അറസ്റ്റ് വൈകുന്നതെന്നും , പീഢന പരാതിയില്‍ പാര്‍ട്ടിയില്‍ നിന്നും പൊലീസില്‍ നിന്നും നീതി ലഭിച്ചില്ലന്നും പെണ്‍കുട്ടി തൃശൂര്‍ കാട്ടൂരില്‍ പറഞ്ഞു.

തിരുവനനന്തപുരത്ത് എംഎല്‍എ ഹോസ്റ്റലില്‍ വെച്ച് ജീവൻലാല്‍ പീഡിപ്പിച്ചെന്ന പരാതി സെപ്തംബര്‍ നാലിനാണ് ഇരിങ്ങാലക്കുട ഡിവൈഎസപിക്ക് നല്‍കിയത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ മൊഴി എടുത്തു. സംഭവം നടന്നത് തിരുവന്തപുരത്തായതിനാല്‍ മ്യൂസിയം പൊലീസാണ് തുടരന്വേഷണം നടത്തുന്നത്.

എന്‍ട്രസ് പരിശീലന കേന്ദ്രത്തില്‍ സീറ്റ് തരപ്പെടുത്താനാണ് പെണ്‍കുട്ടി തിരുവനന്തപുരത്ത് പോയത്. നാട്ടിലെ ഡി.വൈ.എഫ്.ഐ നേതാവായ ജീവന്‍ലാല്‍ അന്ന് തിരുവനന്തപുരത്തുണ്ടായിരുന്നു. പെണ്‍കുട്ടിക്കു താമസം തരപ്പെടുത്തിയത് ഇരിങ്ങാലക്കുട എം.എല്‍.എയുടെ ഹോസ്റ്റല്‍ മുറിയിലായിരുന്നു. ആരുമില്ലാത്ത സമയത്ത് മുറിയില്‍ കയറിയ ഡി.വൈ.എഫ്.ഐ നേതാവ് ലൈംഗികാതിക്രമം കാട്ടിയെന്നാണ് പെണ്‍കുട്ടിയുടെ പരാതി.

ആദ്യം പരാതി നല്‍കിയത് ഡി.വൈ.എഫ്.ഐയിലായിരുന്നു. പിന്നെ, കുടുംബം സി.പി.എമ്മില്‍ സജീവമായതിനാല്‍ പാര്‍ട്ടിയിലും പരാതി നല്‍കി. പക്ഷേ, നടപയിടുണ്ടായില്ല. അവസാനം നീതി തേടി, പൊലീസിനെ സമീപിച്ചു. കേസെടുത്തെങ്കിലും അറസ്റ്റ് വൈകിപ്പിച്ചു.

‍ഡി.വൈ.എഫ്.ഐ നേതാവ് എം.സ്വരാജിന് രേഖാമൂലം പരാതി നല്‍കിയെങ്കിലും സംഘടനയുടെ ജില്ലാ നേതാക്കള്‍ ആരും പരാതിയില്‍ ഇടപ്പെട്ടില്ലെന്ന് പെണ്‍കുട്ടി ആരോപിച്ചു. ഡി.വൈ.എഫ്.ഐയുടെ സജീവ പ്രവര്‍ത്തകയായിരുന്നു പരാതിക്കാരി. ഇനി, സംഘടനയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ ആഗ്രഹമില്ലെന്നും പെണ്‍കുട്ടി പറഞ്ഞു. ജീവന്‍ലാലിലെ സി.പി.എമ്മില്‍ നിന്നും ഡി.വൈ.എഫ്.ഐയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തിരുന്നു.