തൃശൂരില്‍ ഭർത്താവിനെ കൊല്ലാൻ ക്വട്ടേഷൻ നല്‍കിയ ഭാര്യയും കാമുകനും അറസ്റ്റില്‍; കാറിടിച്ച് കൊല്ലാന്‍ നല്‍കിയത് നാല് ലക്ഷത്തിന്റെ ക്വട്ടേഷന്‍

single-img
29 October 2018

ഭർത്താവിനെ കൊല്ലാൻ ക്വട്ടേഷൻ നൽകിയ കേസിൽ യുവതിയെയും കാമുകനെയും പൊലീസ് അറസ്‌റ്റ് ചെയ്‌തു. തിരൂർ സ്വദേശി സുജാതയെയും കാമുകൻ സുരേഷ് ബാബുവിനെയും വിയ്യൂർ പൊലീസാണ് അറസ്‌റ്റ് ചെയ്‌തത്. ഇവരിൽ നിന്നും ക്വട്ടേഷൻ ഏറ്റെടുത്ത നാല് പേരെയും പൊലീസ് പിടികൂടിയിട്ടുണ്ട്. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഭർത്താവ് കൃഷ്ണകുമാറിനെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ചത്.

സംഭവത്തിൽ സംശയം തോന്നിയ കൃഷ്‌ണകുമാർ പരാതിയുമായി പൊലീസിനെ സമീപിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഭാര്യ നൽകിയ ക്വട്ടേഷനാണെന്ന് മനസിലായത്. സ്വകാര്യ ബസ് ജീവനക്കാരനായ സുരേഷ് ബാബുവും കൃഷ്‌ണകുമാറിന്‍റെ ഭാര്യ സുജാതയും ഏറെ കാലമായി സൗഹൃദത്തിലായിരുന്നു. ഭർത്താവിനെ വകവരുത്തിയാൽ തങ്ങളുടെ പ്രണയ ബന്ധം സഫലമാകുമെന്ന് കരുതിയാണ് ഇവർ നാല് ലക്ഷം രൂപയ്‌ക്ക് ക്വട്ടേഷൻ നൽകിയത്. അപകടത്തിൽ കാലിന് പരിക്കേറ്റ തൃശ്ശൂർ സ്വദേശി കൃഷ്‌ണകുമാർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

കൃഷ്‌ണകുമാറിന്റെ സംശയം?

വയനാട്ടിൽ തോട്ടം പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്ന കൃഷ്‌ണകുമാറിനെ കഴിഞ്ഞ തിങ്കളാഴ്‌ച രാവിലെ വീട്ടിൽ നിന്നും നടന്ന് പോകുമ്പോഴാണ് റോഡിന്റെ വശത്ത് നിറുത്തിയിട്ടിരുന്ന വാഹനം ഇടിച്ചുതെറിപ്പിച്ചത്. പരിക്കേറ്റ് റോഡിന് സമീപത്തേക്ക് തെറിച്ച് വീണെങ്കിലും കൃഷ്‌ണകുമാറിന്റെ മനസിൽ നിറയെ സംശയങ്ങളായിരുന്നു.

റോഡിൽ നിറുത്തിയിട്ടിരുന്ന വാഹനം തന്നെ കണ്ടപ്പോൾ എന്തിന് മുന്നോട്ടെടുത്ത് ഇടിച്ചിട്ടു എന്നതായിരുന്നു കൃഷ്‌ണകുമാറിനെ അലട്ടിയിരുന്നത്. ഇക്കാര്യത്തിൽ പരാതി നൽകേണ്ടെന്ന് ഭാര്യ സുജാത പറഞ്ഞതും സംശയങ്ങൾ ഇരട്ടിപ്പിച്ചു. സുജാതയും സുരേഷ് ബാബുവും തമ്മിൽ അടുപ്പമുണ്ടായിരുന്നത് അറിയാമായിരുന്ന കൃഷ്‌ണകുമാർ ഈ സംശയങ്ങളെല്ലാം വച്ച് പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവത്തിന്റെ സത്യാവസ്ഥ വെളിപ്പെട്ടത്.