നാല് സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ പ്രവേശനം സുപ്രീംകോടതി റദ്ദാക്കി

single-img
29 October 2018

ന്യൂഡല്‍ഹി: കേരളത്തിലെ നാല് സ്വകാര്യ മെഡിക്കല്‍ കോളേജുകളുടെ പ്രവേശന അനുമതി സുപ്രീംകോടതി റദ്ദാക്കി. ഈ വര്‍ഷം പ്രവേശനത്തിന് അനുമതി നല്‍കരുതെന്ന മെഡിക്കല്‍ കൗണ്‍സിലിന്റെ അപ്പീല്‍ അനുവദിച്ചുകൊണ്ടാണ് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബഞ്ച് പ്രവേശനം റദ്ദാക്കി ഉത്തരവിട്ടത്.

തൊടുപുഴ അല്‍ അസ്ഹര്‍, വയനാട് ഡിഎം, പാലക്കാട് പി.കെ. ദാസ് എന്നീ മെഡിക്കല്‍ കോളജുകളിലെ 150 എംബിബിഎസ് സീറ്റുകളിലേക്കും വര്‍ക്കല എസ്ആര്‍ കോളജിലെ 100 സീറ്റുകളിലേക്കും നടന്ന പ്രവേശനമാണു റദ്ദാക്കിയത്. ഈ കോളജുകളില്‍ അടിസ്ഥാന സൗകര്യമില്ലെന്ന മെഡിക്കല്‍ കൗണ്‍സിലിന്റെ റിപ്പോര്‍ട്ട് ശരിവച്ചാണു നടപടി.

പ്രവേശനത്തിന് അനുമതി നല്‍കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്തു മെഡിക്കല്‍ കൗണ്‍സില്‍ സമര്‍പ്പിച്ച അപ്പീലാണു കോടതി പരിഗണിച്ചത്. വാദം കേള്‍ക്കുന്ന സമയത്ത് തന്നെ പ്രവേശനം നേടിയ കുട്ടികള്‍ പുറത്തുപോകേണ്ടി വരുമെന്ന പരമാര്‍ശം കോടതിയുടെ ഭാഗത്ത് നിന്ന് തന്നെയുണ്ടായിരുന്നു.

കഴിഞ്ഞ മാസം തന്നെ കോളജുകള്‍ പ്രവേശനം നടത്തുന്നതും കോടതി സ്റ്റേ ചെയ്തിരുന്നു. കഴിഞ്ഞ മാസം നടത്തിയ മോപ് അപ് കൗണ്‍സിലിങ്ങില്‍ ഭൂരിഭാഗം സീറ്റുകളിലേക്കും പ്രവേശനം പൂര്‍ത്തിയായിരുന്നു. ഇത്തരത്തില്‍ പ്രവേശനം നേടിയ മുഴുവന്‍ വിദ്യാര്‍ഥികളെയും ബാധിക്കുന്ന തീരുമാനമാണ് കോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്.

ഇത്തരത്തില്‍ മെഡിക്കല്‍ കോളേജുകളിലേക്ക് പ്രവേശനം നടത്താനാവില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് പ്രവേശനം റദ്ദാക്കിയത്. സുപ്രീംകോടതി നാല് കോളേജുകളിലെ പ്രവേശനം റദ്ദാക്കിയ സാഹചര്യത്തില്‍ മോപ്അപ് കൗണ്‍സിലിങ് ഒന്നടങ്കം റദ്ദാക്കേണ്ടിവരും.