റഫാലിന് പിന്നാലെ മോദിസര്‍ക്കാരിനെതിരെ വീണ്ടും അഴിമതി ആരോപണം

single-img
29 October 2018

മോദി സര്‍ക്കാരിന്റെ മെയ്ക് ഇന്‍ ഇന്ത്യ പദ്ധതിക്കെതിരെ അഴിമതി ആരോപണവുമായി ശിവസേന. ശിവസേന എംപി സഞ്ജയ് റൗത്താണ് മെയ്ക് ഇന്‍ പദ്ധതിക്കെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്. ശിവസേന മുഖപത്രമായ സാമ്‌നയിലെ റോക്തക്ക് എന്ന കോളത്തിലൂടെയാണ് സഞ്ജയ് റൗത്തിന്റെ ആരോപണം.

‘അവര്‍ പറയുന്നത് പേലെ സംഭവിക്കുമായിരുന്നെങ്കില്‍ ഇന്ത്യ യുവാക്കള്‍ക്ക് ആകര്‍ഷണീയമായ സ്ഥലമാകുമായിരുന്നു. വിദേശ നിക്ഷേപകര്‍ ഇന്ത്യയില്‍ നിക്ഷേപിക്കാന്‍ ക്യൂ നില്‍ക്കുന്നുവെന്നാണ് അവരുടെ അവകാശവാദം. എന്നാല്‍ ഇത് ഇതുവരെയും തൊഴില്‍ മേഖലയില്‍ പ്രകടമായിട്ടില്ല.

അതിനര്‍ത്ഥം അവിടെ അഴിമതി നടന്നുവെന്നാണ്’ ലേഖനത്തില്‍ പറയുന്നു. രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമാണ് തൊഴിലില്ലായ്മ. ഇത് സമൂഹത്തെ അരാജകത്വത്തിലേക്ക് നയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഒരു കോടി തൊഴിലവസരം രാജ്യത്ത് സൃഷ്ടിച്ചുവെന്നാണ് മോദി അവകാശപ്പെടുന്നത്.

എന്നാല്‍ നോട്ട് നിരോധനം 40 ലക്ഷം പേരുടെ തൊഴിലവസരം നഷ്ടപ്പെടുത്തി. ഏറ്റവുമധികം തൊഴില്‍ ലഭിക്കുമായിരുന്ന കാര്‍ഷിക മേഖല തകര്‍ന്നതും തൊഴില്‍ നഷ്ടത്തിന് കാരണമായി. തൊഴില്‍ നഷ്ടത്തെ കുറിച്ച് ആരെങ്കിലും സര്‍ക്കാരിനോട് ചോദിച്ചാല്‍ അവരെ രാജ്യദ്രോഹികളാക്കുകയാണെന്നും സഞ്ജയ് കുറ്റപ്പെടുത്തി.