വീട്ടിലേക്ക് വിളിച്ച് വരുത്തി കിടപ്പറയില്‍വച്ച് കടന്നു പിടിച്ചു; രാഹുല്‍ ഈശ്വറിനെതിരെ മീ ടൂ വെളിപ്പെടുത്തല്‍

single-img
29 October 2018

കൊച്ചി: രാഹുല്‍ ഈശ്വറിനെതിരെ മീ ടൂ ആരോപണവുമായി ആക്ടിവിസ്റ്റ്. സുഹൃത്തും ആര്‍ട്ടിസ്റ്റുമായ സ്ത്രീയുടെ വെളിപ്പെടുത്തലാണ് ആക്ടിവിസ്റ്റ് ഇഞ്ചിപെണ്ണ് തന്റെ ഫെയ്‌സ്ബുക്ക് പ്രൊഫൈലിലൂടെ പങ്കുവച്ചിരിക്കുന്നത്. രാഹുല്‍ ഈശ്വര്‍ വീട്ടിലേക്ക് ക്ഷണിച്ച് വരുത്തി ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചുവെന്നാണ് യുവതിയുടെ ആരോപണം.

ടിവിയില്‍ സോഫ്റ്റ് പോണ്‍ വീഡിയോ പ്രദര്‍ശിപ്പിച്ച രാഹുല്‍ കിടപ്പറയില്‍ വച്ച് യുവതിയെ കടന്ന് പിടിച്ച് ചുംബിച്ചു. കുതറി മാറിയെങ്കിലും അയാള്‍ പലതവണ ഇത് ആവര്‍ത്തിച്ചുവെന്നും അവര്‍ പറയുന്നു. ഇക്കാര്യം വ്യക്തമാക്കി അയച്ച വാട്‌സ്ആപ്പ് സന്ദേശത്തിന്റെ സ്‌ക്രീന്‍ഷോട്ട് സഹിതമാണ് ഇഞ്ചിപ്പെണ്ണ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

കുറിപ്പിന്റെ പൂര്‍ണരൂപം

താന്‍ പന്ത്രണ്ടാം ക്ലാസ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി നില്‍ക്കുമ്പോഴായിരുന്നു സംഭവം. രാഹുല്‍ ഈശ്വറിനെക്കുറിച്ചു കേട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ ടെലിവിഷന്‍ പരിപാടികളും കണ്ടിരുന്നു. സ്ത്രീ സമത്വത്തെക്കുറിച്ചും സ്ത്രീ–പുരുഷ ബന്ധങ്ങളെക്കുറിച്ചും വളരെ നന്നായി സംസാരിച്ചിരുന്നു.

പിന്നീട് ഒരു സുഹൃത്തുവഴി രാഹുലിനെ പരിചയപ്പെട്ടു. സമകാലിക വിഷങ്ങളെക്കുറിച്ച് ഞങ്ങള്‍ തമ്മില്‍ ധാരാളം സംസാരിക്കുമായിരുന്നു. അങ്ങനെയിരിക്കെ ഒരുദിവസം അദ്ദേഹം തന്നെ വീട്ടിലേക്കു ക്ഷണിച്ചു. അമ്മ വീട്ടിലുണ്ടെന്നും ചര്‍ച്ചകള്‍ നടത്താമെന്നും പറഞ്ഞായിരുന്നു വിളിച്ചത്.

പാളയത്തിനുള്ള വഴിയില്‍ ബേക്കറി ജംക്ഷനുസമീപമുള്ള മെറൂണ്‍/ബ്രൗണ്‍ നിറത്തിലുള്ള കെട്ടിടമായിരുന്നു അതെന്ന് ഞാന്‍ കൃത്യമായി ഓര്‍ക്കുന്നു. രാഹുലിനെയും അമ്മയെയും കാണാമെന്ന പ്രതീക്ഷയിലാണ് ഞാനവിടെ ചെന്നത്. ആര്‍ട്ടിസ്റ്റെന്ന നിലയില്‍ കരിയര്‍ തുടങ്ങാനും ഇരിക്കുകയായിരുന്നു.

വീട്ടില്‍ ചെന്നപ്പോഴാണ് രാഹുലിന്റെ അമ്മ അവിടെയില്ലെന്ന കാര്യം താന്‍ അറിയുന്നത്. അമ്മ ഇപ്പോഴാണു പുറത്തുപോയതെന്നും ഉടന്‍ വരുമെന്നും രാഹുല്‍ പറഞ്ഞു. സംസാരിക്കാന്‍ ആരംഭിച്ചതോടെ ഒരു പോണ്‍ വിഡിയോ രാഹുല്‍ വച്ചുതരികയായിരുന്നു. പിന്നീട് തന്നെ ഫ്‌ളാറ്റു മുഴുവന്‍ കൊണ്ടു കാണിച്ചു.

രാഹുലിന്റെ മുറി കാണിച്ചുതന്നിട്ട് ഇതാണു തന്റെ ബെഡ് റൂമെന്ന് പറഞ്ഞ് തന്നെ കടന്നുപിടിച്ച് ചുംബിക്കാന്‍ ശ്രമിച്ചു. എന്താണു ചെയ്യേണ്ടതെന്ന് പെട്ടെന്ന് തനിക്കു മനസ്സിലായില്ല. ആ വീട്ടില്‍ കുടുങ്ങിയതുപോലെയാണു തനിക്ക് തോന്നിയത്. അവിടെനിന്ന് ഒഴിഞ്ഞുമാറാന്‍ നോക്കിയെങ്കിലും രാഹുല്‍ പുറകെ വന്ന് വീണ്ടും കയറിപ്പിടിച്ചു.

ഒരു വിധത്തിലാണ് താന്‍ അവിടെനിന്ന് രക്ഷപെട്ടത്. ഇന്ന് രാഹുല്‍ ഈശ്വറിനെ എല്ലായിടത്തും കാണുമ്പോള്‍ എന്റെ ഉള്ളില്‍ പഴയ ഓര്‍മകളെല്ലാം കടന്നുവരികയാണ്. അയാളുടെ വിശ്വാസങ്ങളിലും എനിക്ക് സംശയമുണ്ട്. ഇന്ന് രാഹുല്‍ പറയുന്നതെല്ലാം ആത്മാര്‍ഥമായാണോ? ആ കാലഘട്ടത്തിലേതില്‍നിന്ന് വ്യത്യസ്തമാണ് അയാളുടെ പ്രവൃത്തികള്‍ – കുറിപ്പില്‍ പറയുന്നു.

നേരത്തെ അലന്‍സിയറിനെ ആരോപണവുമായി നടി രംഗത്തെത്തിയതും ഇഞ്ചിപ്പെണ്ണെന്ന ഫെയ്‌സ്ബുക് അക്കൗണ്ട് വഴിയായിരുന്നു. പിന്നീട് ഈ ആരോപണം അദ്ദേഹം സമ്മതിക്കുകയും ചെയ്തിരുന്നു.

നേരത്തെ, രക്തം ചിന്തിപ്പോലും ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കുന്നത് തടയാന്‍ ഒരു പ്ലാന്‍ ബി ഉണ്ടായിരുന്നു എന്ന വിവാദ പ്രസ്താവനയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം രാഹുലിനെ അറസ്റ്റ് ചെയ്തിരുന്നു. ഉപാധികളോടെയാണ് കേസില്‍ കോടതി രാഹുലിന് ജാമ്യം അനുവദിച്ചത്.