കോളേജ് വിദ്യാര്‍ഥികളെ പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിക്കുന്ന വീഡിയോ പുറത്തായി: ഏഴ് പേര്‍ അറസ്റ്റില്‍

single-img
29 October 2018

ബീഹാറിലെ ബെഗുസരായില്‍ ബുധനാഴ്ച്ചയാണ് സംഭവം. നാല് കോളേജ് വിദ്യാര്‍ഥികളെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച് പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിക്കുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവത്തെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്.

കോളേജ് വിദ്യാര്‍ഥികള്‍ക്കുള്ള സ്വകാര്യ ഹോസ്റ്റലിന് സമീപത്തെ ജല ശുദ്ധീകരണ പ്ലാന്റില്‍ നിന്നും വെള്ളം വാങ്ങാന്‍ തയ്യാറാകാതിരുന്നതിനെ തുടര്‍ന്നാണ് വിദ്യാര്‍ഥികള്‍ പീഡനത്തിനിരയായതെന്ന് പൊലീസ് അറിയിച്ചു. 18നും 21നും ഇടക്ക് പ്രായമുള്ള വിദ്യാര്‍ഥികളെയാണ് ഇവര്‍ തട്ടിക്കൊണ്ടുപോയത്.

നിര്‍ബന്ധിച്ച് മദ്യം നല്‍കിയ ശേഷം മര്‍ദ്ദിക്കുകയും വിവസ്ത്രരാക്കി പരസ്പരം പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിക്കുകയും ചെയ്തു. ദിവസം മുഴുവന്‍ വിദ്യാര്‍ഥികള്‍ ഇവരുടെ പീഡനത്തിനിരയായെന്നാണ് സൂചന. വിദ്യാര്‍ഥികളെ പീഡിപ്പിച്ചവര്‍ തന്നെയാണ് മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയത്.

സംഭവത്തെക്കുറിച്ച് പൊലീസില്‍ പരാതി നല്‍കിയാല്‍ വീഡിയോ പുറത്തുവിടുമെന്നായിരുന്നു ഭീഷണി. എന്നാല്‍ ശനിയാഴ്ച്ചയോടെ വീഡിയോ പുറത്താവുകയും വൈകാതെ പ്രതികള്‍ പിടിയിലാവുകയുമായിരുന്നു. രാഹുല്‍, ഗണേഷ്, രോഹിത്, രാജ, വിനോദ്, ഗോലും അജിത് കുമാര്‍ എന്നിവരാണ് പൊലീസിന്റെ പിടിയിലായത്.

ജലശുദ്ധീകരണ പ്ലാന്റിന്റെ ഉടമയായ ഗോലു കുമാര്‍ വ്യാഴാഴ്ച്ച തന്നെ അറസ്റ്റിലായിരുന്നു. ബാക്കിയുള്ളവര്‍ വീഡിയോ പുറത്തുവന്നതിന് ശേഷമാണ് പൊലീസിന്റെ പിടിയിലായത്. അറസ്റ്റു ചെയ്ത ഏഴു പേരെയും ബെഗുസരായ് ജയിലിലേക്ക് മാറ്റിയിട്ടുണ്ട്. പീഡനത്തിനിരയായ വിദ്യാര്‍ഥികളെ സാദര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.