ശ്രീശാന്ത് യഥാർഥ വില്ലൻ; തുറന്നടിച്ച് സൽമാൻ ഖാന്‍

single-img
28 October 2018

ബിഗ് ബോസ് ഹിന്ദി 12-ാം സീസണില്‍ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ശ്രീശാന്തിനെ കടുത്ത ഭാഷയില്‍ പരിഹസിച്ച് അവതാരകന്‍ സല്‍മാന്‍ ഖാന്‍. സഹമത്സരാര്‍ത്ഥികളുമായി സ്ഥിരമായി വഴക്കിടുന്ന ശ്രീയുടെ സ്വഭാവമാണ് സൽമാനെ ചൊടിപ്പിച്ചത്. ഈ ആഴ്ചയില്‍ ഹൗസിലെ വില്ലനായി സഹമത്സരാര്‍ത്ഥികള്‍ തിരഞ്ഞെടുത്തത് ദീപകിനെയാണ്.

എന്നാല്‍ യഥാര്‍ത്ഥ വില്ലന്‍ ശ്രീശാന്താണെന്ന് സല്‍മാന്‍ ഖാന്‍ പറഞ്ഞു. എന്തുകൊണ്ട് മറ്റുള്ളവരോട് മോശമായി പെരുമാറുന്നെന്ന് സല്‍മാന്‍ ചോദിച്ചപ്പോള്‍ വഴക്കിട്ടതല്ലെന്നും തന്റെ നിലപാട് വ്യക്തമാക്കുക മാത്രമായിരുന്നെന്നും ശ്രീശാന്ത് പറഞ്ഞു. തുടർന്ന് രൂക്ഷമായ വിമർശനമാണ് ശ്രീയ്ക്കെതിരെ സൽമാൻ ഉന്നയിച്ചത്.

ഷോയുടെ തുടക്കത്തിൽ തന്നെ ശ്രീശാന്ത് മറ്റുളളവരുമായി കൊമ്പുകോർത്തിരുന്നു. ഷോയിലെ ആദ്യ ടാസ്ക് ചെയ്യാൻ വിസമ്മതിച്ചതിനെ തുടർന്ന് മത്സരാർത്ഥികൾ കുറ്റപ്പെടുത്തിയിരുന്നു. പൊട്ടിത്തെറിച്ചു കൊണ്ടാണ് ഇതിനെ ശ്രീശാന്ത് നേരിട്ടത്. ഇഷ്ടമില്ലാത്ത ടാസ്ക് ചെയ്യേണ്ടി വന്നാൽ ഷോയിൽ നിന്ന് ഇറങ്ങിപ്പോകുമെന്ന് ശ്രീശാന്ത് ഭീഷണി ഉയർത്തുകയും ചെയ്തു.

ഏഴു വർഷത്തോളം പ്രണയിച്ചതിനു ശേഷമാണ് താൻ വിവാഹിതനായെന്ന ശ്രീശാന്തിന്റെ ഷോയിലെ പ്രസ്താവനയും വിവാദത്തിൽ ഇടം നേടിയിരുന്നു. പ്രസ്താവനയെ ചോദ്യം ചെയ്ത് നടിയും മുൻകാമുകിയുമായ നികേഷ പട്ടേൽ രംഗത്തെത്തി. 2012 മുതൽ ഭുവനേശ്വരിയുമായി പ്രണയത്തിലായിരുന്നുവെന്ന് ശ്രീ പറയുന്നത് കളവാണെന്നും ആ കാലയളവിൽ താനുമായി ശ്രീശാന്ത് ലിവിങ് റിലേഷന്‍ഷിപ്പിലായിരുന്നുവെന്നും നികേഷ പട്ടേൽ തുറന്നടിച്ചു.

ഭാര്യ ഭുവനേശ്വരിയുടെ സന്ദേശമെത്തിയതോടെ ഷോയില്‍ ശ്രീ വികാരഭരിതനായി പൊട്ടിക്കരഞ്ഞിതും വാര്‍ത്തയായി. തുടർന്ന് ഭുവനേശ്വരിയുമായുളള പ്രണയത്തെ കുറിച്ചു ശ്രീശാന്ത് വാചലനായതാണ് മുൻ കാമുകിയെ ചൊടിപ്പിച്ചത്. ബിഗ്ബോസ് മത്സരാർത്ഥികളിൽ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന താരമാണ് ശ്രീശാന്ത്.