ലോകത്ത് കണ്ടെത്തിയതില്‍ വച്ച് ഏറ്റവും പഴക്കമുള്ള കപ്പലിനെ കുറിച്ച് പുറത്തുവരുന്ന വിവരങ്ങള്‍ ആരെയും അമ്പരപ്പിക്കുന്നത്: വീഡിയോ

single-img
28 October 2018

രണ്ടായിരത്തി നാനൂറു വര്‍ഷം പഴക്കമുള്ള പുരാതന ഗ്രീക്ക് കപ്പലാണ് കണ്ടെത്തിയിരിക്കുന്നത്. കൊടുങ്കാറ്റിലോ മറ്റോ ഈ ഗ്രീക്ക് കച്ചവടക്കപ്പല്‍ മുങ്ങിയതായിരിക്കണം എന്നാണ് ഗവേഷകര്‍ പറയുന്നത്. ബള്‍ഗേറിയന്‍ നഗരമായ ബര്‍ഗാസില്‍ നിന്നും 80 കിലോമീറ്റര്‍ ദൂരത്തായാണ് ഗവേഷകര്‍ക്ക് അവിചാരിതമായി ഈ കപ്പല്‍ കണ്ടുകിട്ടുന്നത്.

തീരത്ത് നിന്നും മാറി കരിങ്കടലിലാണ് ഇരുപത്തിമൂന്നു മീറ്റര്‍ വലിപ്പമുള്ള ഈ മഹാനൗക ചില ആംഗ്ലോബള്‍ഗേറിയന്‍ ഗവേഷകര്‍ കണ്ടെടുക്കുന്നത്. ഇതാദ്യമായാണ് ഇത്രയും പഴക്കമുള്ള ഒരു കപ്പല്‍ കേടുപാടുകള്‍ കൂടാതെ കണ്ടെടുക്കുന്നതെന്നു ഗവേഷകര്‍ പറയുന്നു.

കടലിന്റെ അടിത്തട്ടില്‍, രണ്ടു കിലോമീറ്ററിലേറെ ആഴത്തില്‍ ‘ഉറങ്ങിക്കിടക്കുന്ന’ ഒരു കപ്പല്‍ എന്നാണ് ആദ്യ വിശേഷണം. അതും കാര്യമായ യാതൊരു കേടുപാടുമില്ലാതെ. പായ്മരം പോലും ഇപ്പോഴും കുത്തനെ നില്‍ക്കുന്നു. കപ്പലിലെ കൊത്തുപണികളും അമരത്തു ചുറ്റിയിട്ട കയറിനു പോലും ഒരു കുഴപ്പവുമില്ല.

എന്തിനേറെപ്പറയണം, മുങ്ങിപ്പോയ സമയത്ത് കപ്പലിലുണ്ടായിരുന്നവര്‍ കഴിച്ചിരുന്നതെന്നു കരുതുന്ന മീനിന്റെ മുള്ളു പോലും കപ്പലില്‍ സുരക്ഷിതം. അതുപക്ഷേ കടലിലെ ഏതെങ്കിലും മീനിന്റെ മുള്ളാകില്ലേ? യാതൊരു സാധ്യതയുമില്ല. കാരണം, ജീവനുള്ള യാതൊന്നിനും കഴിയാന്‍ സാധിക്കാത്ത വിധം ഒട്ടും ഓക്‌സിജനില്ലാത്തത്ര ആഴത്തിലാണു കപ്പല്‍ കണ്ടെത്തിയത്.

കപ്പലിനകത്തുള്ള, 400 ബി.സി. കാലഘട്ടത്തില്‍ നിലവിലുണ്ടായിരുന്നതെന്നു കരുതപ്പെടുന്ന ‘സൈറണ്‍’ അലങ്കാരപാത്രങ്ങളും മറ്റും യാതൊരു കേടുപാടും കൂടാതെയാണ് ഇപ്പോഴും അവശേഷിച്ചിരിക്കുന്നത്. അടിത്തട്ടില്‍ ഓക്‌സിജന്‍ ഇല്ലാത്തതു കൊണ്ടാണ് ഇത്രയും ഭദ്രമായി കേടുപാടുകളൊന്നും സംഭവിക്കാതെ ഇക്കാലമത്രയും കപ്പല്‍ നിലനിന്നതും.

പുരാതന കാലത്തെ കപ്പല്‍ ചാലുകളെപ്പറ്റിയും വ്യാപാരത്തെപ്പറ്റിയുമെല്ലാം അറിയാന്‍ ഈ കണ്ടെത്തല്‍ സഹായിക്കുമെന്നു ബ്ലാക് സീ മാരിടൈം ആര്‍ക്കിയോളജിക്കല്‍ പ്രോജക്ടിന്റെ ചീഫ് സയന്റിസ്റ്റ് ജോണ്‍ ആഡംസ് പറയുന്നു.

കടലിനു കീഴെ രണ്ടായിരം മീറ്റര്‍ താഴ്ച്ചയില്‍ മുങ്ങിക്കിടക്കുന്ന കപ്പലിലേക്ക് സാധാരണ മുങ്ങല്‍വിദഗ്ദ്ധര്‍ക്ക് എത്തിപ്പെടാന്‍ കഴിയില്ല. രണ്ടു യന്ത്ര ‘ഗവേഷകരെ’ ആയിരുന്നു ആദ്യം കടലിലേക്ക് ഇറക്കിയത്. ഈ റോബോട്ടുകളിലുള്ള ക്യാമറകള്‍ ഉപയോഗിച്ച് കപ്പലിന്റെ ഒരു ത്രീ ഡി ചിത്രം നിര്‍മ്മിച്ചെടുക്കാന്‍ ശാസ്ത്രജ്ഞര്‍ക്ക് കഴിഞ്ഞു. മാത്രമല്ല കാര്‍ബണ്‍ ഡേറ്റിംഗ് വഴി കപ്പലിന്റെ പ്രായം അളക്കാനുള്ള സാമ്പിളുകള്‍ ശേഖരിക്കാനും കഴിഞ്ഞു.

എന്നാല്‍ ഇതു വരെ കപ്പല്‍ ഉയര്‍ത്താനായിട്ടില്ല. അതിനു വരുന്ന ചെലവു തന്നെ പ്രശ്‌നം. മാത്രവുമല്ല, ഇത്രയും കാലം യാതൊരു കുഴപ്പവും പറ്റാതെയിരിക്കുന്ന കപ്പല്‍ അതേപടി പുറത്തെത്തിക്കുകയെന്നതു നിസാരമല്ല. കപ്പല്‍ കണ്ടെത്താനുള്ള പ്രോജക്ടിനു വേണ്ടി ഇതിനോടകം തന്നെ ഏകദേശം 12 കോടിയോളം രൂപ ചെലവായിക്കഴിഞ്ഞു.