ധോണിയുഗം അവസാനിക്കുന്നു?: പുറത്തേക്കു വഴികാട്ടി സിലക്ടര്‍മാര്‍; ദേശീയ ടീമില്‍നിന്നു ധോണി പുറത്താകുന്നത് ഇതാദ്യം

single-img
27 October 2018

ഇന്ത്യന്‍ ട്വന്റി 20 ടീമില്‍ നിന്ന് കരിയറിലാദ്യമായി മുന്‍ നായകന്‍ എം.എസ്. ധോണി പുറത്ത്. വിന്‍ഡീസിനും ഓസ്‌ട്രേലിയക്കും എതിരായ പരമ്പരയില്‍ വിക്കറ്റ്കീപ്പര്‍ ബാറ്റ്‌സ്മാനായി ഋഷഭ് പന്തിനെ ഉള്‍പ്പെടുത്തിയതോടെയാണ് വിശ്വ വിജയങ്ങളിലേക്ക് ഇന്ത്യയെ നയിച്ച താരം പുറത്തായത്.

ട്വന്റി20യില്‍ ധോണിയുഗത്തിന്റെ അവസാനമല്ല ഇതെന്നാണ് ടീം പ്രഖ്യാപനം നടത്തിയ ചീഫ് സിലക്ടര്‍ എം.എസ്.കെ. പ്രസാദിന്റെ വാക്കുകള്‍. വിക്കറ്റിനു പിന്നില്‍ ധോണിക്കു പകരക്കാരെ കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇരു പരമ്പരകളിലും അദ്ദേഹത്തെ പരിഗണിക്കാതിരിക്കാന്‍ കാരണമെന്ന് പ്രസാദ് വിശദീകരിച്ചു.

എങ്കിലും നീണ്ട കാലത്തെ ഇടവേളയ്ക്കുശേഷം ധോണിയെ ടീമില്‍നിന്ന് പുറത്തിരുത്തിയത് സിലക്ടര്‍മാരുടെ മാറുന്ന ചിന്തയുടെ സൂചനയായാണ് കാണുന്നത്. 2006 ഡിസംബറില്‍ ദേശീയ ജഴ്‌സിയില്‍ ധോണി അരങ്ങേറിയ ശേഷം ഇന്ത്യ കളിച്ച 104 ട്വന്റി20 മല്‍സരങ്ങളില്‍ 93ലും ധോണി ടീമില്‍ അംഗമായിരുന്നു.

ഇക്കാലയളവില്‍ 127.00 സ്‌ട്രൈക്ക് റേറ്റില്‍ 1487 റണ്‍സാണ് ധോണി നേടിയിട്ടുള്ളത്. വിക്കറ്റിനു പിന്നില്‍ 54 ക്യാച്ചുകളും 33 സ്റ്റംപിങ്ങുകളും ധോണിയുടെ പേരിലുണ്ട്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ആദ്യ സീസണ്‍ മുതല്‍ ഏറ്റവും തിളക്കമുള്ള പേരും ധോണിയുടേതായിരുന്നു. ഇതുവരെ നടന്ന 11 സീസണുകളിലും ധോണി ഭാഗമാവുകയും ചെയ്തു.

അതേസമയം വിന്‍ഡീസിനെതിരെയുള്ള പരമ്പരയില്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്ക് വിശ്രമം അനുവദിച്ചിട്ടുണ്ട്. പകരം രോഹിത് ശര്‍മയാകും വിന്‍ഡീസിനെതിരെ ഇന്ത്യയെ നയിക്കുക. അതേസമയം, ഓസീസിനെതിരായ പരമ്പരയില്‍ കോഹ്‌ലി തിരിച്ചെത്തും.

അതിനിടെ, വിന്‍ഡീസിനെതിരായ അവസാന മൂന്ന് ഏകദിനങ്ങളിലേക്ക് കേദാര്‍ ജാദവിനെ പരിഗണിക്കാത്തത് വിവാദമായതിനു പിന്നാലെ, നാലും അഞ്ചും ഏകദിനങ്ങള്‍ക്കുള്ള ടീമില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്താനും സിലക്ടര്‍മാര്‍ തീരുമാനിച്ചു. തമിഴ്‌നാടിന്റെ വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ ദിനേഷ് കാര്‍ത്തിക്കും ഇരു പരമ്പരകള്‍ക്കുമുള്ള ടീമിലുണ്ട്. പരുക്കുമൂലം കുറച്ചുകാലമായി ദേശീയ ടീമില്‍ അംഗമല്ലാത്ത ഹാര്‍ദിക് പാണ്ഡ്യ ഇക്കുറിയും ടീമിലില്ല.

അതേസമയം, ഹാര്‍ദിക്കിന്റെ സഹോദരന്‍ ക്രുനാല്‍ പാണ്ഡ്യ ഇരു പരമ്പരകള്‍ക്കുമുള്ള ടീമിലുണ്ട്. ശ്രേയസ് അയ്യരെ തിരിച്ചുവിളിച്ചതാണ് ടീം പ്രഖ്യാപനത്തിലെ മറ്റൊരു ശ്രദ്ധേയമായ നീക്കം. വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയില്‍ സ്പിന്നര്‍ ഷഹബാസ് നദീം ഉള്‍പ്പെട്ടതും അപ്രതീക്ഷിതമായി. ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയില്‍ ടീമിലുണ്ടായിരുന്ന ദീപക് ചഹാര്‍, സിദ്ധാര്‍ഥ് കൗള്‍ എന്നിവരെ ഒഴിവാക്കി. സമീപകാലത്ത് മികച്ച പ്രകടനങ്ങളിലൂടെ ശ്രദ്ധ നേടിയ രവീന്ദ്ര ജഡേജയും ടീമിലില്ല.

ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, ലോകേഷ് രാഹുല്‍, ദിനേശ് കാര്‍ത്തിക്, മനീഷ് പാണ്ഡെ, ശ്രേയസ് അയ്യര്‍, ഋഷഭ് പന്ത് (വിക്കറ്റ്കീപ്പര്‍), ക്രുനാല്‍ പാണ്ഡ്യ, വാഷിങ്ടന്‍ സുന്ദര്‍, യുസ്‌വേന്ദ്ര ചാഹല്‍, കുല്‍ദീപ്, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുമ്ര, ഖലീല്‍ അഹമ്മദ്, ഉമേഷ് യാദവ്, ഷഹബാസ് നദിം. (ഓസ്‌ട്രേലിയന്‍ പരമ്പരയ്ക്കുള്ള ടീമിനെ നയിക്കാന്‍ വിരാട് കോഹ്‌ലി തിരിച്ചെത്തുമ്പോള്‍, സ്പിന്നര്‍ ഷഹബാസ് നദിം പുറത്താകും).