തേജസ് ദിനപത്രം അച്ചടി നിര്‍ത്തുന്നു

single-img
22 October 2018

മലയാള ദിനപത്രമായ തേജസ് അച്ചടി നിര്‍ത്തുന്നു. 2018 ഡിസംബര്‍ 31 ന് പത്രം പ്രസിദ്ധീകരണം നിര്‍ത്തുമെന്ന് തേജസ് എഡിറ്റര്‍ കെ.എച്ച് നാസര്‍ കോഴിക്കോട്ട് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ പരസ്യം നിഷേധിച്ചതിനെ തുടര്‍ന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടതാണ് അടച്ച് പൂട്ടാന്‍ കാരണമെന്നും അദ്ദേഹം വ്യക്തമാക്കി.

2006 ജനുവരി 26 നാണ് കോഴിക്കോട്ട് നിന്ന് തേജസ് ദിനപത്രം പ്രസിദ്ധീകരണം തുടങ്ങിയത്. നിലവില്‍ കോഴിക്കോട്, തിരുവനന്തപുരം, കൊച്ചി, കണ്ണൂര്‍ എന്നിവിടങ്ങളില്‍ തേജസിന് എഡിഷനുകളുണ്ട്. പത്രത്തിന് അവധി നല്‍കി മുഴുവന്‍ ജീവനക്കാരുടേയും യോഗം വിളിച്ചാണ് പ്രസിദ്ധീകരണം നിര്‍ത്താനുള്ള തീരുമാനം മാനേജ്‌മെന്റ് അറിയിച്ചത്.

കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ പരസ്യം കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി തേജസിന് നല്‍കുന്നില്ല. ഇതോടെ പൊതു പരസ്യങ്ങളും കുറഞ്ഞു. ഈ സാഹചര്യത്തില്‍ പത്രം നടത്തി കൊണ്ടു പോകാന്‍ കഴിയില്ലെന്നാണ് പോപുലര്‍ ഫ്രണ്ട് നിയന്ത്രണത്തിലുള്ള ഇന്റര്‍മീഡിയ പബ്ലിഷിങ് ലിമിറ്റഡ് കമ്പനി ഡയറക്ടര്‍ ബോര്‍ഡിന്റെ നിലപാട്.

ഇതിന് സംഘടന കൂടി അംഗീകാരം നല്‍കി. പോപുലര്‍ ഫ്രണ്ട് നേതാവ് നസ്‌റുദ്ദീന്‍ എളമരമാണ് തീരുമാനം ജീവനക്കാരുടെ യോഗത്തില്‍ അറിയിച്ചത്. ശമ്പളം വെട്ടികുറയ്ക്കുന്നതടക്കമുള്ള ബദല്‍ നിര്‍ദേശങ്ങള്‍ ജീവനക്കാര്‍ മുന്നോട്ട് വെച്ചെങ്കിലും പ്രസിദ്ധീകരണം നിര്‍ത്താനുള്ള തീരുമാനവുമായി മുന്നോട്ട് പോകാനായിരുന്നു മാനേജ്‌മെന്റ് തലത്തിലെ ധാരണ.

തേജസ് ദ്വൈവാരിക വാരികയാക്കി മാറ്റുകയും ഓണ്‍ലൈന്‍ എഡിഷന്‍ സജീവമായി നിലനിര്‍ത്താനുമാണ് തീരുമാനം. ജീവനക്കാര്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കുമെന്നാണ് മാനേജ്‌മെന്റിന്റെ ഉറപ്പ്.