രഹ്ന ഫാത്തിമയെ ബി.എസ്.എന്‍.എല്‍ സ്ഥലംമാറ്റി

single-img
22 October 2018

കൊച്ചി: ശബരിമലയില്‍ ദര്‍ശനം നടത്താന്‍ ശ്രമിച്ച ബി.എസ്.എന്‍.എല്‍ ഉദ്യോഗസ്ഥ രഹ്ന ഫാത്തിമയ്‌ക്കെതിരെ ബിഎസ്എന്‍എല്‍ നടപടി തുടങ്ങി. ഇതിന്റെ ഭാഗമായി രഹ്നയെ കൊച്ചി രവിപുരത്തെ ബ്രാഞ്ചിലേക്ക് സ്ഥലംമാറ്റി. കൊച്ചി ബോട്ട് ജെട്ടി ശാഖയില്‍ ടെലിഫോണ്‍ മെക്കാനിക്കായി ജോലി നോക്കി വരികയായിരുന്നു രഹ്ന.

ജനങ്ങളുമായി നേരിട്ടു സമ്പര്‍ക്കമില്ലാത്ത ഇടത്തേക്കാണ് രഹ്നയെ സ്ഥലംമാറ്റിയത്. രഹ്ന ശബരിമലയിലേക്ക് പോയതുമായി ബന്ധപ്പെട്ട് ബി.എസ്.എന്‍.എല്‍ ആഭ്യന്തര അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. രഹ്നയുടെ ഫേസ്ബുക്ക് പോസ്റ്റുകള്‍ സംബന്ധിച്ചും അന്വേഷണം നടത്തണമെന്ന് സൈബര്‍ സെല്ലിനോട് ബി.എസ്.എന്‍.എല്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

സോഷ്യല്‍ മീഡിയ വഴി മതവികാരം വ്രണപ്പെടുത്തുന്ന രീതിയിലുള്ള പോസ്റ്റുകള്‍ ഇട്ടെന്ന പരാതിയില്‍ രഹ്നാ ഫാത്തിമയ്‌ക്കെതിരെ തൃക്കൊടിത്താനം സ്വദേശി നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തിരുന്നു. എറണാകുളം സ്വദേശിയായ രഹനാ ഫാത്തിമ ശനിയാഴ്ച ആന്ധ്രാ സ്വദേശിയായ മാദ്ധ്യമ പ്രവര്‍ത്തക കവിത ജക്കലിനൊപ്പം ഐ.ജി ശ്രീജിത്തിന്റെ കനത്ത സുരക്ഷയില്‍ സന്നിധാനത്തെ നടപ്പന്തല്‍ വരെ എത്തിയിരുന്നെങ്കിലും അയ്യപ്പഭക്തരുടെ കനത്ത പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങുകയായിരുന്നു. ഇതിന് പിന്നാലെ ഇവരുടെ എറണാകുളത്തെ വീടിന് നേരെ ആക്രമണവുമുണ്ടായി.