ഖത്തറില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി

single-img
22 October 2018

ഖത്തറില്‍ കനത്ത മഴ തുടരാന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്‍റെ നിര്‍ദേശം. വിവിധ ഡിപ്പാര്‍ട്ട്മെന്‍റുകളുടെ സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിക്കണമെന്നും ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും മന്ത്രാലയം നിര്‍ദേശിച്ചു.

മൂന്ന് നാള്‍ കൂടി മഴ തുടരാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിഭാഗത്തിന്‍റെ മുന്നറിയിപ്പ്. റാസ് ലഫാന്‍, അല്‍ ഖോര്‍, അല്‍ ജുമൈല്യ ഉംബാബ് തുടങ്ങി മേഖലകളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. ഈ ഭാഗങ്ങളിലാണ് കഴിഞ്ഞ ദിവസം കനത്ത മഴ ലഭിച്ചത്.

അടിയന്തര സഹായങ്ങള്‍ക്കായി 999 എന്ന നമ്പറില്‍ വിളിക്കാനും നിര്‍ദേശമുണ്ട്. പൊലീസ് ആംബുലന്‍സ് സിവില്‍ ഡിഫന്‍സ് തുടങ്ങിയ എല്ലാ അവശ്യസേവനങ്ങള്‍ക്കും ഈ നമ്പറില്‍ ബന്ധപ്പെടാം. ആറു ഭാഷകളിലായി 24 മണിക്കൂറും ഈ കണ്‍ട്രോള്‍ റൂമിന്‍റെ സേവനമുണ്ടാകും. കൂടാതെ ആഭ്യന്തര മന്ത്രാലയത്തിന്‍റെ MOI വെബ് പോര്‍ട്ടല്‍ ഉപയോഗപ്പെടുത്തി ജനങ്ങള്‍ക്ക് സഹായം തേടാമെന്നും അധികൃതര്‍ അറിയിച്ചു.

പൊതുജനങ്ങള്‍ക്കായി വിവിധ വിഭാഗങ്ങള്‍ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്. ഇലക്ട്രോണിക് ഉപകരണങ്ങള്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്യണമെന്നും നന‍ഞ്ഞ കൈകള്‍ കൊണ്ട് വൈദ്യുതി സ്വിച്ചുകളോ ഉപകരണങ്ങളോ തൊടരുതെന്നും പൊതുമരാമത്ത് വിഭാഗമായ അഷ്ഗാല്‍ നിര്‍ദേശിച്ചു. കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ വെള്ളക്കെട്ട് രൂപപ്പെട്ട വിവിധ സബ് വേകളിലെ വെള്ളം പൂര്‍ണമായും നീക്കം ചെയ്യാന്‍ കഴിഞ്ഞതായും അഷ്ഗാല്‍ അറിയിച്ചു. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട രോഗങ്ങള്‍ കൂടുതലായും ബാധിക്കുക കുട്ടികളെയായതിനാല്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കണമെന്നും നിര്‍ദേശമുണ്ട്.