ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നല്‍കിയ വൈദികനെ മരിച്ച നിലയില്‍ കണ്ടെത്തി: മരണത്തില്‍ ദുരൂഹത ?

single-img
22 October 2018

ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നല്‍കിയ വൈദികനെ ജലന്ധറിന് സമീപം ദസ്‌വയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരെ നിലപാടെടുക്കുകയും പത്രസമ്മേളനം നടത്തുകയും ചെയ്ത പൂച്ചാക്കല്‍ പള്ളിപ്പുറം സ്വദേശി ഫാ. കുര്യാക്കോസ് കാട്ടുതറയാണു മരിച്ചത്.

ഫാ.കുര്യാക്കോസിനെ ഇന്നലെ ഉച്ചക്കായിരുന്നു അവസാനമായി കണ്ടത്. രാവിലെ കുര്‍ബാനക്കും ഉച്ചഭക്ഷണത്തിനും ശേഷം മുറിയിലേക്ക് പോയ ഫാ.കുര്യാക്കോസ് പിന്നീട് മുറി വിട്ട് പുറത്ത് വന്നില്ല. ഇന്ന് രാവിലെ കുര്‍ബാനക്കും കാണാതയപ്പോള്‍ ജോലിക്കാരന്‍ ജനലിലൂടെ നോക്കിയപ്പോഴാണ് മരിച്ചു കിടക്കുന്നത് കണ്ടത്.

മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ഒരുവിഭാഗം വൈദികരും ബന്ധുക്കളും ആരോപിച്ചിട്ടുണ്ട്. ഫാ. കുര്യാക്കോസ് കാട്ടുതറയ്ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. അദ്ദേഹത്തെ രൂപതയുടെ ചുമതലകളില്‍നിന്ന് മാറ്റിനിര്‍ത്തിയിരിക്കുകയായിരുന്നു.

മരണത്തില്‍ ദുരൂഹതയുണ്ടെന്നും ഫാ. കുര്യാക്കോസിന് ഭീഷണിയുണ്ടായിരുന്നെന്നും വൈദികന്റെ സഹോദരന്‍ ജോസ് കാട്ടുതറ പറഞ്ഞു. ബിഷപ്പിനെതിരെ പരാതി ഉന്നയിച്ച കന്യാസ്ത്രീയ്ക്ക് ഫാ. കുര്യാക്കോസ് സഹായങ്ങള്‍ നല്‍കുകയും ബിഷപ്പിനെതിരെ ശക്തമായ നിലപാടെടുക്കുകയും ചെയ്തിരുന്നു.

ബിഷപ്പിനെതിരെ അദ്ദേഹം മൊഴി നല്‍കുകയും ചെയ്തിരുന്നു. അദ്ദേഹത്തിന് ഗുണ്ടകളുടെ ഭീഷണിയുണ്ടായിരുന്നെന്നും താമസസ്ഥലത്തിനു നേരെ കല്ലെറിയുകയും വാഹനം തല്ലിപ്പൊളിക്കുകയും ചെയ്തിരുന്നതായും ബന്ധുക്കള്‍ ആരോപിച്ചു.