മാമന്‍ പറഞ്ഞ പോലെ എല്ലാം പെട്ടെന്ന് കഴിഞ്ഞു; പക്ഷെ ആ പൊള്ളല്‍ ഇപ്പോഴും ഉള്ളിലുണ്ട്: കവി അയ്യപ്പനെതിരെ മീ ടു ആരോപണം

single-img
22 October 2018

തൊഴിലിടങ്ങളില്‍ നടക്കുന്ന ലൈംഗിക ചൂഷണങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിക്കുന്ന മീ ടു ക്യാംപെയ്‌നുകള്‍ ചര്‍ച്ചയാകുന്നതിനിടെ അന്തരിച്ച കവി അയ്യപ്പനെതിരെയും ആരോപണവുമായി യുവതി രംഗത്ത്. പത്താം വയസില്‍ തനിക്ക് അയ്യപ്പനില്‍ നിന്നും ലൈഗീകാതിക്രമം നേരിട്ടെന്നു യുവതി ഫേസ്ബുക്കിലിട്ട കുറിപ്പില്‍ പറയുന്നു.

യുവതിയുടെ ഫേസ്ബുക്ക് കുറിപ്പ്

കവി എ അയ്യപ്പന്‍ #metoo

*Child Sexual Abuse

ഏകദേശം പത്ത് വയസ് കാണും എനിക്കന്ന്. ഒരു വൈകുന്നേരം അയ്യപ്പന്‍ മാമന്‍ വീട്ടില്‍ വരുന്നുണ്ടെന്നു പറഞ്ഞു അച്ഛന്‍. കവിതകളെഴുതുന്ന മാമനാണ്. കുട്ടികളെ വല്യ ഇഷ്ടാണ്. കവിതകള്‍ ചൊല്ലിത്തരും. പഠിപ്പിച്ചു തരും. കവിതകളെഴുതുന്ന അച്ഛന് കവിതകളെഴുതുന്ന കൂട്ടുകാര്‍ കുറേയുണ്ട്.

അന്ന് വരുന്നത് ചില്ലറക്കാരനല്ലാന്ന് അച്ഛന്റെ സംസാരത്തില്‍ നിന്ന് പിടി കിട്ടി. ഞങ്ങള്‍ അയ്യപ്പന്‍ മാമനെ കാത്തിരുന്നു. ഇരുട്ടായപ്പോള്‍ അച്ഛന്റെ കൂടെ വീട്ടില്‍ കയറി വന്നു. കള്ളിന്റെ മണമുള്ള നരച്ച കുറ്റിത്താടിയുള്ള ചപ്രത്തലയുള്ള ചിരിക്കുമ്പോള്‍ കണ്ണ് വരപോലെ കാണുന്ന അയ്യപ്പന്‍ മാമന്‍.

ഞങ്ങള്‍ക്ക് കുട്ടിക്കവിതകള്‍ താളത്തില്‍ ചൊല്ലിത്തന്നു മാമന്‍. ഞങ്ങളെയും പഠിപ്പിച്ചു. താളം തെറ്റിച്ചപ്പോള്‍ വഴക്കു പറഞ്ഞു. കവിതയും പാട്ടുമൊക്കെയായി എപ്പോളോ ഉറങ്ങിപ്പോയ ഞാന്‍ ഉറക്കം ഉണരുമ്പോള്‍ അയ്യപ്പന്‍ മാമന്റെ അടുത്താണ്.

മാമന്‍ എന്നെ തൊട്ടു കിടക്കുവാണ്. മാമന്റെ കൈ എന്റെ തുടകള്‍ക്കിടയിലാണ്. വിരലുകള്‍ കൊണ്ട് അമര്‍ത്തുന്നുണ്ട്. എന്റെ ശബ്ദം പുറത്തു വരുന്നില്ല. കുതറാന്‍ നോക്കിയപ്പോള്‍ ‘ഇപ്പൊ കഴിയും ഇപ്പൊ കഴിയൂട്ടോ ‘ എന്ന് വാത്സല്യത്തോടെ പറഞ്ഞു.

എന്റെ പിന്‍കഴുത്ത് പൊള്ളി വിയര്‍ത്തു. ശ്വാസം അടക്കി അനങ്ങാതെ കിടന്നു. മാമന്‍ പറഞ്ഞ പോലെ എല്ലാം പെട്ടെന്ന് കഴിഞ്ഞു. പക്ഷേ പിന്‍ കഴുത്തിലെ ആ പൊള്ളല്‍ ഇതെഴുതുമ്പോളും വന്നു.