‘അഴിമതിക്കേസില്‍ കുടുങ്ങിയ സിബിഐ ഉദ്യോഗസ്ഥന്‍ മോദിയുടെ കണ്ണിലുണ്ണി’

single-img
22 October 2018

സിബിഐ സ്‌പെഷല്‍ ഡയറക്ടര്‍ക്കെതിരായ അഴിമതിക്കേസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സിബിഐയെ മോദി രാഷ്ട്രീയവിരോധം തീര്‍ക്കാനുള്ള ആയുധമാക്കിയിരിക്കുകയാണ്. കോഴവാങ്ങിയതിന് പിടിക്കപ്പെട്ടത് പ്രധാനമന്ത്രിയുടെ കണ്ണിലുണ്ണിയായ ഉദ്യോഗസ്ഥനെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു.

ഗോധ്ര കലാപം അന്വേഷിച്ച ഗുജറാത്ത് കേഡര്‍ ഉദ്യോഗസ്ഥനായ രാകേഷ് അസ്താന സിബിഐയിലെ രണ്ടാമനായി നുഴഞ്ഞുകയറുകയായിരുന്നു. ആഭ്യന്തര കലഹങ്ങള്‍ മൂലം സിബിഐ തകര്‍ച്ചയുടെ വക്കിലാണെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു.

വിവാദ മാംസവ്യാപാരി മൊയിന്‍ അഖ്തര്‍ ഖുറേഷിയില്‍നിന്നു 2 കോടി രൂപ കൈക്കൂലി വാങ്ങിയെന്ന കേസിലാണ് രാകേഷ് അസ്താനയെ സിബിഐ പ്രതിചേര്‍ത്തത്. ചാരസംഘടനയായ ‘റോ’യിലെ രണ്ടാമന്‍ സാമന്ത് കുമാര്‍ ഗോയലും കേസില്‍ പ്രതിയാണ്.

അസ്താനയും ഖുറേഷിയുമായുള്ള ഇടപാടിനു കൂട്ടുനിന്നുവെന്നതാണ് സാമന്തിനെതിരെയുള്ള ആരോപണം. കോഴപ്പണം കൈമാറിയ മനോജ് എന്നയാളെയും സിബിഐ അറസ്റ്റ് ചെയ്തു. അതേസമയം സിബിഐ മേധാവി അലോക് വര്‍മയും രാകേഷ് അസ്താനയുമായുള്ള തമ്മില്‍ തല്ലാണ് സംഭവങ്ങള്‍ക്കു പിന്നിലെന്നു കരുതുന്നു.

കോടിക്കണക്കിനു രൂപയുടെ ഹവാല ഇടപാടുകള്‍ നടത്തിയതിനു കഴിഞ്ഞവര്‍ഷം ഓഗസ്റ്റിലാണ് ഖുറേഷി എന്‍ഫോഴ്‌സ്‌മെന്റിന്റെ പിടിയിലായത്. സര്‍ക്കാരുമായി ബന്ധപ്പെട്ട് അന്യായമായി കാര്യങ്ങള്‍ നടത്തിയതിനു പലരില്‍നിന്നും വന്‍തുക വാങ്ങിയെന്നായിരുന്നു കേസ്.

ക്രിമിനല്‍ കേസ് പ്രതികള്‍, മറ്റു കേസുകളില്‍നിന്നു രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നവര്‍ തുടങ്ങിയവര്‍ക്കു ഖുറേഷി സഹായം ചെയ്തതായും കണ്ടെത്തി. ഇതിനു വേണ്ട സൗകര്യം ചെയ്തു നല്‍കിയവരുടെ പട്ടികയില്‍ അസ്താനയുമുണ്ടെന്നാണ് ആരോപണം.

ലാലു പ്രസാദ് യാദവ് ഉള്‍പ്പെട്ട റെയില്‍വേ ഹോട്ടല്‍ കുംഭകോണം, പി. ചിദംബരത്തിനും മകനുമെതിരായ കേസ്, അഗസ്റ്റ വെസ്റ്റ് ലാന്‍ഡ് ഇടപാട് തുടങ്ങി പ്രധാന കേസുകള്‍ ഏറെനാളായി സിബിഐയില്‍ കൈകാര്യം ചെയ്തിരുന്നത് ഭരണനേതൃത്വവുമായി ഏറെ അടുപ്പമുള്ള അസ്താനയായിരുന്നു. അസ്താനയ്‌ക്കെതിരെ 6 കേസുകളില്‍ അന്വേഷണം നടക്കുന്നതായി സിബിഐ പ്രഖ്യാപിച്ചത് ഏറെ ചര്‍ച്ചയായിരുന്നു.