ഇനി ഷിംല ശ്യാമളയാകും: പേരുമാറ്റാനൊരുങ്ങി സര്‍ക്കാര്‍.
ഷിംല: ഉത്തർപ്രദേശിലെ അലഹബാദിന്‍റെ പേര് മാറ്റാനുള്ള നീക്കത്തിനു പിന്നാലെ സ്ഥലങ്ങളുടെ പേരുമാറ്റം മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിക്കുന്നു. ഹിമാചല്‍പ്രദേശിന്‍റെ തലസ്ഥാനമായ ഷിംലയുടെ പേരുമാറ്റാന്‍ സർക്കാർ ഒരുക്കം തുടങ്ങി. “ശ്യാമള’ എന്ന പേര് നല്‍കാനാണ് നീക്കം. മുഖ്യമന്ത്രി ജയ് റാം താക്കൂറാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.ബ്രിട്ടീഷുകാരുടെ വരവിന് മുന്‍പ് ഷിംലയുടെ പേര് “ശ്യാമള’ എന്നായിരുന്നുവെന്നും പേരുമാറ്റത്തിനായി ജനഹിതം തേടുമെന്നും മുഖ്യമന്ത്രി ജയ് റാം താക്കൂര്‍ പറഞ്ഞു.
ആരോഗ്യമന്ത്രി വിപിന്‍ പര്‍മാര്‍ പറഞ്ഞു. വിശ്വ ഹിന്ദു പരിഷത്ത് (വി.എച്ച്.പി) സമാന ആവശ്യം വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഉന്നയിച്ചിരുന്നു. എന്നാല്‍ 2016 ല്‍ മുഖ്യമന്ത്രിയായിരുന്ന വീര്‍ഭദ്ര സിങ് ഷിംലയുടെ പേര് മാറ്റത്തിന് നേരെ ചുവപ്പ് കൊടിയാണ് കാണിച്ചത്. അന്താരാഷ്ട്ര വിനോദസഞ്ചാര കേന്ദ്രമാണ് ഷിംലയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഈ ആവശ്യം നിരാകരിച്ചത്. നമ്മുടെ ജനങ്ങളെ അടിച്ചമര്‍ത്തി ഭരിച്ചിരുന്നവര്‍ അടിച്ചേല്‍പ്പിച്ച സ്ഥലപ്പേരുകള്‍ അംഗീകരിക്കുന്നത് മാനസിക അടിമത്തമാണെന്ന് വി.എച്ച്.പി സംസ്ഥാന അധ്യക്ഷന്‍ അമന്‍ പുരി പറഞ്ഞു.