രശ്മിയുടേത് സെക്സ് റാക്കറ്റ് കേസിലെ പകപോക്കലെന്ന് രഹ്‌ന

single-img
19 October 2018

ഓൺലൈൻ സെക്സ്റാക്കറ്റ് കേസിലെ മുഖ്യപ്രതിയും മോഡലുമായ രശ്മി നായരുടെ ആരോപണം നിഷേധിച്ച് ആക്ടിവിസ്റ്റ് രഹ്‌ന ഫാത്തിമ. വെള്ളിയാഴ്ച രാവിലെ ശബരിമലയിലെ നടപ്പന്തൽ വരെ എത്തിയെങ്കിലും നടിയും മോഡലുമായ രഹ്‌നയ്ക്കു പ്രതിഷേധത്തെത്തുടർന്നു തിരികെ പോരേണ്ടി വന്നിരുന്നു. ബിജെപി നേതാവ് കെ.സുരേന്ദ്രനുമായി രഹ്‌ന മംഗലാപുരത്തു കൂടിക്കാഴ്ച നടത്തിയെന്നും കലാപമുണ്ടാക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായാണു ശബരിമല സന്ദർശനമെന്നുമായിരുന്നു രശ്മി നായർ സമൂഹമാധ്യമത്തിൽ കുറിച്ചത്.

ഇതു വിശ്വസിച്ചാണു ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ തന്റെ സന്ദർശനത്തിൽ ഗൂഢാലോചനയുണ്ടെന്നു പ്രതികരിച്ചതെന്നും രഹ്‌ന ആരോപിക്കുന്നു. 2 വർഷം മുൻപ് കെ.സുരേന്ദ്രൻ ഫെയ്സ്ബുക്കിൽ ശബരിമലയിലെ യുവതീപ്രവേശത്തെ അനുകൂലിച്ചു പോസ്റ്റിട്ടിരുന്നു. ഇതിനു തന്റെ സുഹൃത്തുക്കളാരോ തന്നെ ടാഗ് ചെയ്തിരുന്നു. തന്റെ നിലപാട് സമാനമായതിനാൽ അന്ന് ടാഗ് ആക്സപ്റ്റ് ചെയ്തിരുന്നു. ഇതു മാത്രമാണു കെ.സുരേന്ദ്രനുമായി തനിക്കുള്ള പരിചയം. അല്ലാതെ അദ്ദേഹത്തെ താൻ മംഗലാപുരത്തു കണ്ടെന്നും അതിന് അവർക്ക് നേരിട്ട് അറിവുണ്ടെന്നുമെല്ലാം രശ്മി പറയുന്നതു നുണയാണ്.

സെക്സ് റാക്കറ്റ് കേസിൽ രശ്മിയും രാഹുൽ പശുപാലനും അറസ്റ്റിലായപ്പോൾ അവർക്കെതിരെ മൊഴി നൽകിയതിലുള്ള പകപോക്കലാണ് ഇതെന്നും രഹ്‌ന പറയുന്നു. രഹ്‌നയുടെ ഭർത്താവ് മനോജ് ശ്രീധർ നിർമിക്കാനിരുന്ന ‘പ്ലിങ്’ എന്ന സിനിമയ്ക്കു വേണ്ടി വന്ന സാമ്പത്തിക ബാധ്യത തീർക്കാനാണ് അന്നു താൻ സെക്സ്റാക്കറ്റിൽ പ്രവർത്തിക്കുന്നതെന്നായിരുന്നു രശ്മിയും രാഹുലും പൊലീസിനോടു പറഞ്ഞിരുന്നത്. ഇതു ശരിയല്ലെന്നും സിനിമയ്ക്കു വേണ്ട ചെലവുകൾ താനാണു വഹിച്ചതെന്നും ഇതുവഴി അവര്‍ക്കു യാതൊരു ബാധ്യതയുമുണ്ടായിട്ടില്ലെന്നും മനോജും രഹ്‌നയും പൊലീസിനു മൊഴി നൽകിയിരുന്നു.

ചുംബന സമരവുമായി ബന്ധപ്പെട്ടു പരിചയപ്പെട്ട ഇവരുമായുള്ള ബന്ധം പിന്നീടു ശരിയല്ലെന്നു ബോധ്യമായതിനെ തുടർന്നു വിച്ഛേദിച്ചിരുന്നതായി മനോജും രഹ്‌നയും മാധ്യമങ്ങളിൽ വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ വിഡിയോകൾ ഇപ്പോഴും യുട്യൂബിൽ ലഭ്യമാണെന്നും സംശയമുള്ളവർക്കു പരിശോധിക്കാമെന്നും രഹ്‌ന പറയുന്നു.