ശബരിമലയിലെത്തുന്ന സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍; നിര്‍ദേശം തിങ്കളാഴ്ച എത്തിയ കത്തിൽ

single-img
19 October 2018

ശബരിമലയിലെ യുവതികളുടെ പ്രവേശനത്തിന്‍റെ പേരില്‍ കേരളത്തില്‍ സംഘര്‍ഷം തുടരുന്നതിനിടെ പ്രശ്നത്തില്‍ ഇടപെട്ട് കേന്ദ്രസര്‍ക്കാര്‍. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തുണ്ടായ ക്രമസമാധാന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു. വാര്‍ത്ത ഏജന്‍സിയായ പിടിഐ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് വാര്‍ത്ത.

വനിതകള്‍ സന്നിധാനത്ത് പ്രവേശിക്കുന്നത് തടഞ്ഞാല്‍ അതു കോടതിയലക്ഷ്യമാകും എന്നതിനാല്‍ മല കയറുന്ന സ്ത്രീകളടക്കമുള്ള എല്ലാവരുടേയും സുരക്ഷ ഉറപ്പാക്കണമെന്നും ഇക്കാര്യത്തില്‍ നടപടികള്‍ സ്വീകരിക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഒക്ടോബർ പതിനഞ്ചിനാണ് ഇതുസംബന്ധിച്ച നിർദേശം കേരളത്തിന് കേന്ദ്രം നൽകിയത്. സുപ്രീംകോടതി വിധി നടപ്പാക്കുമെന്നും നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നുമാണ് കേന്ദ്രസര്‍ക്കാരിന് നല്‍കിയ മറുപടിയില്‍ കേരളം അറിയിച്ചിട്ടുള്ളത്.

നവരാത്രി അവധി കഴിഞ്ഞ ഇനി തിങ്കളാഴ്ച്ചയാണ് സുപ്രീംകോടതി വീണ്ടും തുറക്കുന്നത്. ശബരിമലയിലെ സ്ത്രീ പ്രവേശനത്തിലെ വിധി പുനപരിശോധിക്കണം എന്നാവശ്യപ്പെട്ട് വിവിധ സംഘടനകൾ പുനപരിശോധന ഹർജിയുമായി സുപ്രീംകോടതിയെ സമീപിക്കുന്നുണ്ട്. ചിലപ്പോൾ ദേവസ്വം ബോർഡും ഹർജി നൽകും. ഇതു കൂടാതെ സ്ത്രീ പ്രവേശനത്തെ അനുകൂലിക്കുന്ന ആരെങ്കിലും കോടതിയ ലക്ഷ്യം ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കാനും സാധ്യതയുണ്ട്. ദേശീയ-അന്താരാഷ്ട്ര മാധ്യമപ്രവർത്തകർക്ക് അടക്കം നിലയ്ക്കലിൽ മർദ്ദനമേറ്റ സാഹചര്യവും കോടതിയില്‍ ഉന്നയിക്കപ്പെടാം.