രഹന ഫാത്തിമ്മയും ബിജെപി നേതാവ് കെ സുരേന്ദ്രനും മംഗലാപുരത്ത് വെച്ച്‌ പലപ്രാവശ്യം കൂടിക്കാഴ്ച നടത്തി:ഗുരുതര ആരോപണവുമായി രശ്മി ആർ നായർ

single-img
19 October 2018

ആക്ടിവിസ്റ്റും നടിയും മോഡലുമായ രഹന ഫാത്ത്വിമയും ബിജെപി നേതാവ് കെ സുരേന്ദ്രനും മംഗലാപുരത്ത് വെച്ച്‌ പലപ്രാവശ്യം കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്ന് ചുംബന സമര നായിക രശ്മി ആര്‍ നായര്‍. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് രശ്മി ഇക്കാര്യം ആരോപിച്ചത്.

രഹനയും മറ്റൊരു യുവതിയും വെള്ളിയാഴ്ച രാവിലെയാണ് മലചവിട്ടാന്‍ എത്തിയത്. കറുപ്പ് വസ്ത്രം അണിഞ്ഞ് മാലയിട്ട് ഇരുമുടി കെട്ടുമേന്തിയായിരുന്നു രഹനയുടെ മലകയറ്റം. എന്നാല്‍ നടപ്പന്തലില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നതോടെ ഇവരോട് തിരികെ പോകാന്‍ പോലീസ് അറിയിക്കുകയായിരുന്നു. ദേവസ്വം മന്ത്രിയുടെ നിര്‍ദേശപ്രകാരമായിരുന്നു ഇത്.

ശബരിമല വിഷയത്തില്‍ ഒരു കലാപത്തില്‍ കുറഞ്ഞ ഒന്നും സംഘപരിവാര്‍ ലക്ഷ്യം വയ്ക്കുന്നില്ല എന്ന് വിധി വന്ന ദിവസം തന്നെ ഞാന്‍ പറഞ്ഞിരുന്നെന്ന് രശ്മി പറഞ്ഞു. അയ്യപ്പ വേഷത്തില്‍ പാതി ശരീരം പുറത്തു കാണിച്ചു ആ സ്ത്രീയുടെ ഫോട്ടോ വന്ന ദിവസം അതിനു വേണ്ടി സംഘപരിവാര്‍ ക്വട്ടേഷന്‍ എടുത്ത മുസ്ലിം പ്രൊഫൈലുകളെ വേണ്ട രീതിയില്‍ തിരിച്ചറിഞ്ഞാല്‍ സമൂഹത്തിനു നന്ന് എന്നും പറഞ്ഞിരുന്നു. കടകംപള്ളി സുരേന്ദ്രന്‍ ഇന്ന് പറഞ്ഞത് തന്നെ അന്നും ഞാന്‍ പറഞ്ഞിരുന്നു ശബരിമല ആക്ടിവിസ്റ്റുകള്‍ക്കു ഡിജെ പാര്‍ട്ടി നടത്താനുള്ള ഇടമല്ല. ഈ വിഷയത്തില്‍ കൃത്യമായ ഇടപെടല്‍ നടത്തിയ സഖാവ് കടകംപള്ളി സുരേന്ദ്രന് അഭിവാദ്യങ്ങള്‍.

ഇനി അന്ന് പറയാത്ത ഗൗരവമുള്ള ചില കാര്യങ്ങള്‍ പറയാം. രഹന ഫാത്തിമ എന്ന കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരി കെ സുരേന്ദ്രനുമായി മംഗലാപുരത്തു വച്ചു പലതവണ കൂടിക്കാഴ്ച നടത്തിയ വിവരം എനിക്ക് നേരിട്ടറിയാം. കേരളത്തിലെ പ്രോഗ്രസീവ് സ്‌പെയിസുകള്‍ക്കുള്ളില്‍ കയറി അതിനെ അശ്ലീല വല്‍ക്കരിച്ചു വെടക്കാക്കി തനിക്കാക്കി പൊതുസ്വീകാര്യത വലതുപക്ഷത്തിനു അനുകൂലമാക്കുക എന്ന ക്വട്ടേഷന്‍ പലതവണ ഇവര്‍ ഭംഗിയായി നിര്‍വഹിക്കുകയും ചെയ്തു. ശബരിമല വിഷയത്തില്‍ ഒരു വര്‍ഗീയ കലാപം സൃഷ്ടിക്കുവാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് ആ സ്ത്രീയുടെ ഫോട്ടോ മുതല്‍ മലകയറ്റം വരെയുള്ള സംഭവങ്ങള്‍. അയ്യപ്പഭക്തരെ മുസ്ലീങ്ങള്‍ വെട്ടി പരിക്കേല്‍പ്പിക്കുന്നു എന്ന ജനം TV വാര്‍ത്ത ഈ സമയത്തു തന്നെ വരുന്നതും ഇതിനൊപ്പം ചേര്‍ത്ത് വായിക്കണം. ഈ ഗൂഢാലോചനയില്‍ സംസ്ഥാന പൊലീസ് ഫോഴ്സിലെ ക്രിമിനല്‍ ഉദ്യോഗസ്ഥരുടെ പട്ടികയില്‍ ഉള്ള IG ശ്രീജിത്തിന്റെ പങ്കും സര്‍ക്കാര്‍ അന്വേഷിക്കണം.

മത തീവ്രവാദത്തെ മുഖാമുഖം നേരിടുന്ന സിപിഎം നും സര്‍ക്കാരിനും ഒപ്പം നിരുപാധികം കേരളം നില്‍ക്കണമെന്ന് രശ്മി പറയുന്നു.