ജിഹാദില്ല, പ്രണയം മാത്രം; ഹാദിയ കേസ് എന്‍ഐഎ അവസാനിപ്പിച്ചു

single-img
18 October 2018

ദില്ലി: ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച ഹാദിയ കേസ് അന്വേഷണം ഒടുവില്‍ എന്‍ഐഎ അവസാനിപ്പിച്ചു. നിര്‍ബന്ധിത മതപരിവര്‍ത്തനം നടന്നതിന് തെളിവില്ലെന്ന് വ്യക്തമായ സാഹചര്യത്തിലാണ് കേസ് എന്‍ഐഎ അവസാനിപ്പിച്ചത്.ഹാദിയയും ഷെഫിന്‍ ജഹാനുമായുളള വിവാഹം സുപ്രീംകോടതി അംഗീകരിച്ചതും എന്‍ഐഎ കണക്കിലെടുത്തു.

ഷെഫിന്‍- ഹാദിയ വിവാഹത്തില്‍ ലൗജിഹാദ് ഇല്ലെന്നും ഇതു സംബന്ധിച്ച് ഇനി കോടതിയില്‍ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കുന്നില്ലെന്നും എന്‍ഐഎ വ്യക്തമാക്കി. ഹാദിയ കേസ് അന്വേഷിക്കാന്‍ കേരളത്തിലെ 89 മിശ്രവിവാഹങ്ങളില്‍ നിന്നായി തെരഞ്ഞെടുത്ത 11 കേസുകളാണ് എന്‍ഐഎ പരിശോധനയ്ക്ക് വിധേയമാക്കിയത്. അന്വേഷണത്തില്‍ ചില പ്രത്യേക ഗ്രൂപ്പുകള്‍ വഴിയാണ് മതപരിവര്‍ത്തനം നടത്തുന്നതെന്ന് കണ്ടെത്തിയെങ്കിലും ഇത് നിര്‍ബന്ധിതമാണെന്നതിന് തെളിവ് കണ്ടെത്താനായില്ല. രാജ്യത്ത് ഏതുമതം സ്വീകരിക്കാനും ഭരണഘടന ഉറപ്പുനല്‍കുന്ന സാഹചര്യത്തില്‍ അന്വേഷണം അവസാനിപ്പിക്കാന്‍ അന്വേഷണ ഏജന്‍സി തീരുമാനിക്കുകയായിരുന്നു.

ഹാദിയയുടെ പിതാവ് അശോകന്‍ കേരള ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ഹാദിയ – ഷെഫിന്‍ വിവാഹം റദ്ദാക്കുകയായിരുന്നു. ഇതിനെ ചോദ്യം ചെയ്ത് ഷെഫിന്‍ സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി.