തന്‍റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെ എത്രകാലം മുങ്ങി നടക്കും; ശ്രീധരന്‍ പിള്ളയോട് തോമസ് ഐസക്

single-img
17 October 2018

ശബരിമല യുവതീപ്രവേശത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻ പിള്ളയ്ക്കെതിരെ വിമർശനവുമായി മന്ത്രി ഡോ. ടി.എം.തോമസ് ഐസക്. ഒരുളുപ്പുമില്ലാതെ വിശ്വാസികളെയും ഭക്തരെയും തെറ്റിദ്ധരിപ്പിക്കാൻ എന്തു ക്വട്ടേഷനാണ് ഈ ദിവസങ്ങളിൽ കിട്ടിയതെന്നു ശ്രീധരൻ പിള്ളയോടു മന്ത്രി ചേദിച്ചു. കേരളത്തിന്റെ സമാധാനജീവിതം തകർക്കാനും കലാപത്തിനു കോപ്പുകൂട്ടാനും ശ്രീധരൻ പിള്ളയെ മസ്തിഷ്കപ്രക്ഷാളനം നടത്തിയത് ആരാണെന്നും സമൂഹമാധ്യമത്തിലെ കുറിപ്പിൽ തോമസ് ഐസക് ചോദിച്ചു

ടി.എം.തോമസ് ഐസക്കിന്റെ കുറിപ്പിൽനിന്ന്

മറുപടി ലഭിക്കുമെന്നു കരുതിയല്ല ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരൻ പിള്ളയ്ക്ക് ഞാനൊരു തുറന്ന കത്തെഴുതിയത്. കാരണം, അദ്ദേഹത്തിന് ഇക്കാര്യത്തിൽ തുറന്ന ആശയസംവാദത്തിന് കഴിയില്ല. നിലപാടിന്റെ കാര്യത്തിൽ നിന്ന നിൽപ്പിൽ ശീർഷാസനത്തിലാകുന്നവർക്കെങ്ങനെ സത്യസന്ധമായ സംവാദത്തിന് പ്രാപ്തിയുണ്ടാകും?

ഇതൊടൊപ്പമുള്ള വീഡിയോ കാണുക. ബിജെപി സംസ്ഥാന പ്രസിഡന്റിന്റെ ഇരട്ടത്താപ്പ് നിങ്ങൾക്കതിൽ തെളിഞ്ഞു കാണാം. ഇന്ത്യ ഭരിക്കുന്ന രാഷ്ട്രീയപാർടിയുടെ സംസ്ഥാന നേതാവ് ഇത്തരത്തിൽ പൊതുമധ്യത്തിൽ മലക്കം മറിയുന്നതിന്റെ നാനാർത്ഥങ്ങൾ സമൂഹം ചിന്തിക്കട്ടെ എന്നു മാത്രമേ എനിക്കു പറയാനുള്ളൂ.

സുപ്രിംകോടതി വിധിയോടുള്ള ശ്രീധരൻ പിള്ളയുടെ ആദ്യപ്രതികരണം 27-09-2018നാണ്. ആ പ്രതികരണത്തിൽ, ആചാരപരിഷ്കരണം എന്ന ആർഎസ്എസ് നിലപാട് അദ്ദേഹം അംഗീകരിക്കുകയാണ്. ആരാധനാലയങ്ങളിൽ സ്ത്രീപുരുഷ തുല്യത വേണമെന്നാണ് അഖിലേന്ത്യാ തലത്തിൽത്തന്നെ തങ്ങൾക്കു നിലപാടുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. വിശ്വാസികളുടെ വികാരം മാനിക്കുമ്പോൾത്തന്നെ ആരാധനാക്രമത്തിൽ പുനർവിചിന്തനം വേണമെന്നാണ് ശ്രീധരൻ പിള്ള പറയുന്നത്.

ഇതു പറഞ്ഞ് മൂന്നു ദിവസം കഴിഞ്ഞ് വീണ്ടും അദ്ദേഹം ഇക്കാര്യത്തിൽ അഭിപ്രായം പറഞ്ഞു. ആരാധനാപരിഷ്കാരത്തെക്കുറിച്ച് ആർഎസ്എസിന്റെ അഖിലേന്ത്യാതലത്തിലെ നിലപാട് കേരളത്തിലും ബാധകമാണെന്ന് വ്യക്തമായി അദ്ദേഹം പറയുന്നു. ദേവാലയങ്ങളിൽ സ്ത്രീപുരുഷ തുല്യത വേണമെന്ന ആർഎസ്എസ് നിലപാട് തങ്ങളും അംഗീകരിക്കുന്നു എന്ന് എടുത്തു പറഞ്ഞിട്ടുണ്ട്.

അതുകഴിഞ്ഞ് അടുത്ത പ്രതികരണം ഒക്ടോബർ നാലിനാണ്. മേൽപ്പറഞ്ഞ ശ്രീധരൻ പിള്ളയല്ല അവിടെ പ്രത്യക്ഷപ്പെട്ടത്. നിലപാടു മാറി. ഹിന്ദുമതധർമ്മങ്ങളിൽ ആധികാരിക ജ്ഞാനമുള്ളവരും ബഹുമാന്യരും സത്യസന്ധരുമായ സാമൂഹ്യപരിഷ്കർത്താക്കളും ഉൾപ്പെട്ട ഒരു കമ്മിഷനെ നിയോഗിച്ചു വേണം ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കേണ്ടത് എന്ന് സുപ്രിംകോടതിയിൽ സത്യവാങ്മൂലം നൽകിയ ഇടതുമുന്നണി സർക്കാരിനെതിരെ വിദ്വേഷവിഷം തുപ്പിയത് ആ ദിവസമാണ്.

അയ്യപ്പഭക്തന്മാരും ഹിന്ദുമത വിശ്വാസികളും മനസിരുത്തി വായിക്കേണ്ട നിലപാടാണത്. സുപ്രിംകോടതിയ്ക്കു മുന്നിൽ സംസ്ഥാന സർക്കാർ രണ്ടു കാര്യങ്ങൾ വ്യക്തമായി ചൂണ്ടിക്കാട്ടി.

ഒന്ന്, സ്ത്രീപ്രവേശം സംബന്ധിച്ച ആചാരം വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ഒന്നാണ്.

രണ്ട്, അതുമായി ബന്ധപ്പെട്ട വിശ്വാസങ്ങളും മൂല്യങ്ങളും വലിയൊരു വിഭാഗം വിശ്വാസികൾ അംഗീകരിക്കുന്നതാണ്.

തീരുമാനമെടുക്കുമ്പോൾ ഇക്കാര്യങ്ങൾ പരിഗണിക്കണമെന്നു തന്നെയാണ് എൽഡിഎഫ് സർക്കാർ സുപ്രിംകോടതിയോട് ആവശ്യപ്പെട്ടത്.

സെപ്തംബർ 27, സെപ്തംബർ 30 എന്നീ തീയതികളിൽ ദൃശ്യമാധ്യമങ്ങൾ വഴി പിഎസ് ശ്രീധരൻ പിള്ള പ്രകടിപ്പിച്ച അഭിപ്രായവും എൽഡിഎഫ് സർക്കാർ സത്യവാങ്മൂലത്തിൽ സ്വീകരിച്ച നിലപാടും തമ്മിൽ എന്തു വ്യത്യാസമുണ്ടെന്ന് നിഷ്പക്ഷമതികൾ ചിന്തിക്കട്ടെ.

സെപ്തംബർ 30ന് ശേഷമാണ് നിലപാടിൽ നിന്ന് ശ്രീധരൻ പിള്ള മലക്കം മറിയുന്നത്. ആ നാലു ദിവസങ്ങളിൽ എന്തു നടന്നുവെന്നാണ് ഇനി പരിശോധിക്കേണ്ടത്. ആരുടെ സമ്മർദ്ദത്തിനു കീഴടങ്ങിയാണ് ശ്രീധരൻ പിള്ള മുൻനിലപാടു വിഴുങ്ങിയത്. ഒരുളുപ്പുമില്ലാതെ വിശ്വാസികളെയും ഭക്തന്മാരെയും തെറ്റിദ്ധരിപ്പിക്കാൻ എന്തു ക്വട്ടേഷനാണ് അദ്ദേഹത്തിന് ഈ ദിവസങ്ങളിൽ കിട്ടിയത്? കേരളത്തിന്റെ സമാധാനജീവിതം തകർക്കാനും കലാപത്തിന് കോപ്പുകൂട്ടാനും പി എസ് ശ്രീധരൻ പിള്ളയെ മസ്തിഷ്കപ്രക്ഷാളനം നടത്തിയത് ആരാണ്?

ഈ ചോദ്യങ്ങൾക്ക് സമാധാനം പറയാതെ എത്രകാലം മുങ്ങിനടക്കാമെന്നാണ് അഡ്വ. ശ്രീധരൻ പിള്ള വ്യാമോഹിക്കുന്നത്? മിസ്റ്റർ പി എസ് ശ്രീധരൻ പിള്ള… യഥാർത്ഥ ഭക്തരും വിശ്വാസികളും നിങ്ങൾക്കു പിന്നാലെയുണ്ട്. കോടതിയിലും പൊതുസമൂഹത്തിനു മുന്നിലും നിങ്ങളെക്കൊണ്ട് മറുപടി പറയിക്കുകതന്നെ ചെയ്യും.