യുഎഇയില്‍ പൊതുമാപ്പ് കാലാവധിക്കുശേഷം പിടിക്കപ്പെടുന്നവര്‍ക്ക് തടവും പിഴയും ഉള്‍പ്പെടെ കടുത്ത ശിക്ഷ

single-img
17 October 2018

amnestyയുഎഇയില്‍ പൊതുമാപ്പ് അവസാനിക്കാന്‍ രണ്ടാഴ്ച മാത്രം. അവസാന ദിവസങ്ങളിലെ തിരക്ക് കണക്കിലെടുത്ത് പൊതുമാപ്പ് കേന്ദ്രങ്ങളില്‍ കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്തി. ഇതിനോടകം പൊതുമാപ്പ് പ്രയോജനപ്പെടുത്താത്ത അനധികൃത താമസക്കാര്‍ എത്രയും വേഗം മുന്നോട്ടുവന്ന് താമസം നിയമവിധേയമാക്കണമെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പിലെ താമസകാര്യ വിഭാഗം ഡയറക്ടര്‍ ബ്രിഗേഡിയര്‍ സഈദ് റക്കന്‍ അല്‍ റാഷിദി പറഞ്ഞു.

പൊതുമാപ്പ് കാലാവധിക്കുശേഷം പിടിക്കപ്പെടുന്നവര്‍ക്ക് തടവും പിഴയും ഉള്‍പ്പെടെ കടുത്ത ശിക്ഷയുണ്ടായിരിക്കുമെന്നും മുന്നറിയിപ്പുണ്ട്. നിയമലംഘകരായി രാജ്യത്തു തങ്ങുന്ന വിദേശികള്‍ക്ക് പിഴയോ ശിക്ഷയോ കൂടാതെ രാജ്യം വിട്ട് പോകാനോ താമസം നിയമവിധേയമാക്കി രാജ്യത്ത് തുടരാനോ ഉള്ള അവസരമാണ് മൂന്നു മാസത്തെ പൊതുമാപ്പിലൂടെ യുഎഇ ഒരുക്കിയിരിക്കുന്നത്.

ഓഗസ്റ്റ് ഒന്നിന് ആരംഭിച്ച പൊതുമാപ്പ് ഈ മാസം 31ന് അവസാനിക്കും. പൊതുമാപ്പ് കാലാവധി ഒരു കാരണവശാലും നീട്ടില്ലെന്നും നിയമലംഘകര്‍ എത്രയും വേഗം പൊതുമാപ്പ് ഉപയോഗപ്പെടുത്താന്‍ മുന്നോട്ടുവരണമെന്നും അഭ്യര്‍ഥിച്ചു. നാട്ടിലേക്ക് മടങ്ങണമെന്ന് ആഗ്രഹിക്കുന്നവരെ മാത്രമേ എക്‌സിറ്റ് പാസ് നല്‍കി തിരിച്ചയയ്ക്കുന്നുള്ളൂ. ഇവിടെ തുടരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പുതിയ ജോലി കണ്ടെത്താന്‍ ആറു മാസത്തെ താല്‍ക്കാലിക വീസയും നല്‍കുന്നുണ്ട്. ഇവര്‍ക്ക് വീണ്ടും യുഎഇയിലേക്ക് വരാന്‍ തടസ്സമില്ലെന്നും വ്യക്തമാക്കുന്നു.