സൗദിയില്‍ കനത്ത മഴയ്ക്ക് സാധ്യത

single-img
16 October 2018

സൗദിയുടെ വിവിധ ഭാഗങ്ങളില്‍ വ്യാപകമായ മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ്. ലുബാന്‍ യമന്‍ കര തൊട്ടതോടെ സൗദി അതിര്‍ത്തിയില്‍ കാര്‍മേഘങ്ങള്‍ ശക്തമാണെന്നും സൗദി കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. നജ്‌റാന്‍, ശറൂറ, ഖര്‍ഖീര്‍, ജിസാന്‍, അസീര്‍, അല്‍ബാഹ, ഫുര്‍സാന്‍ ദ്വീപ്, റിയാദിലെ വാദി ദവാസിര്‍ എന്നിവിടങ്ങളില്‍ മഴ പെയ്‌തേക്കും.

മക്ക, മദീന പ്രവിശ്യകളിലും റിയാദ്, അഫീഫ്, ദവാദ്മി, അഫ്‌ലാജ്, ഹായില്‍, ഖസീം എന്നിവിടങ്ങളിലും നാളെ മുതല്‍ വ്യാഴാഴ്ച വരെ മഴക്ക് സാധ്യതയുണ്ട്. ജിദ്ദ, റാബിഗ്, ലൈത്ത്, ഖുന്‍ഫുദ, അല്‍ജൗഫ്, വടക്കന്‍ അതിര്‍ത്തി പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ മറ്റന്നാള്‍ മുതലും മഴയുണ്ടാകും. യാത്രക്കാര്‍ ജാഗ്രത പാലിക്കണമെന്നും പ്രവിശ്യകളിലെ ട്രാഫിക് വിഭാഗം മുന്നറിയിപ്പ് നല്‍കി

നിലവില്‍ ലുബാന്‍ ചുഴലിക്കാറ്റിന്റെ വേഗത മണിക്കൂറില്‍ മുപ്പത് കിലോമീറ്ററിന് താഴെയാണ്. ഇന്നലെ രാത്രിയോടെ യമന്‍ കരയില്‍ തൊട്ട കാറ്റ് കാര്യമായ നാശനഷ്ടമൊന്നും ഉണ്ടാക്കിയിട്ടില്ല. അതേ സമയം യമന്‍ തീരത്ത് മഴ പെയ്യുന്നുണ്ട്. ഇതോടെ പൊടിക്കാറ്റിന് പിന്നാലെ സൗദി അറേബ്യയുടെ മിക്ക പ്രവിശ്യകളിലും ഭേദപ്പെട്ട മഴ ലഭിക്കുമെന്നും കാലാവസ്ഥാ നിരീക്ഷകര്‍ അറിയിച്ചു.