മാപ്പ് പറയാനോ? പോയി തുലയൂ; രൂക്ഷപ്രതികരണവുമായി റിമ കല്ലിങ്കല്‍

single-img
16 October 2018

താരസംഘടനയായ അമ്മയില്‍ നിന്ന് രാജിവെച്ച നാല് നടിമാര്‍ മാപ്പ് പറഞ്ഞാല്‍ തിരിച്ചെടുക്കുമെന്ന സിദ്ദിഖിന്റെയും കെ.പി.എ.സി ലളിതയുടെയും നിര്‍ദേശത്തിനെതിരെ രൂക്ഷപ്രതികരണവുമായി റിമ കല്ലിങ്കല്‍. മാപ്പ് പറയാനോ? പോയി തുലയൂ (ഗോ ടു ഹെല്‍) എന്നായിരുന്നു റിമയുടെ പ്രതികരണം. ദ ന്യൂസ് മിനുട്ടിന് നല്‍കിയ അഭിമുഖത്തിലാണ് റിമ ഇങ്ങനെ പറഞ്ഞത്.

റിമയുടെ വാക്കുകള്‍–

സിനിമാ സംഘടയ്ക്കും സിനിമയിലെ പ്രമുഖര്‍ക്കുമെതിരെ പ്രതികരിക്കുന്നതിന്റെ പേരില്‍ ഇന്‍ഡസ്ട്രിയിലും സോഷ്യല്‍മീഡിയയിലും ഒരു വിഭാഗം ആളുകള്‍ ഡബ്യുസിസിക്ക് നേരെ അധിക്ഷേപം ചൊരിയുകയാണ്. നടിമാര്‍ പൊതു സ്വത്താണെന്നാണ് ചിലരുടെ ധാരണ, അവരോട് എന്തുവേണമെങ്കിലും ചോദിക്കാം എന്തും പറയാമെന്നാണ് അവര്‍ കരുതുന്നത്.

ഡബ്യുസിസിയുടെ വാര്‍ത്താസമ്മേളനത്തില്‍ ആക്രോശിച്ചതുപോലെ എഎംഎംഎ നടത്തിയ വാര്‍ത്താ സമ്മേളത്തിന്‍ എന്തുകൊണ്ടാണ് ആരും ആക്രോശിക്കാതിരുന്നത്. പ്രസിഡന്റ് മോഹന്‍ലാല്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തപ്പോള്‍ ആരും ഒന്നും ചോദിച്ചില്ല. ദിലീപിനെ തിരിച്ചെടുത്ത വിഷയത്തില്‍ നിലപാട് എന്താണെന്ന് ആരും ചോദിച്ചില്ല.

പീഡനക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായി മൂന്നുമാസം ജയിലിലായ ഒരാളെ എന്തുകൊണ്ട് പുറത്താക്കിയില്ല എന്ന് ചോദിച്ചില്ല. എ.എം.എം.എ പ്രസിഡന്റ് മോഹന്‍ലാല്‍ ഇതെല്ലാം അടുത്ത യോഗത്തില്‍ തീരുമാനിക്കും എന്ന് പറഞ്ഞപ്പോള്‍ എല്ലാവരും മിണ്ടാതെ സ്ഥലം വിട്ടു’. റിമ പറഞ്ഞു.

എഎംഎംഎ നേതൃത്വത്തില്‍ നിന്നും നിരന്തരം നേരിടുന്ന നീതി നിഷേധത്തിലും അവഗണനയിലും ഡബ്ലൂസിസി ദുഖിതരും നിരാശരുമാണ്. ഗൗരവതരമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാല്‍ പോലും അവര്‍ താല്‍പര്യം പ്രകടിപ്പിക്കുന്നില്ല. ദിലീപ് രാജി വച്ചോയെന്ന് എനിക്ക് ഇപ്പോഴും വ്യക്തമല്ല.

രാജി സമര്‍പ്പിച്ചെന്നും എന്നാല്‍ നേതൃത്വം ഇപ്പോഴും അതേക്കുറിച്ച് ചിന്തിച്ചുകൊണ്ടിരിക്കുകയാണെന്നുമാണ് താന്‍ കരുതുന്നത്. പക്ഷെ ഞങ്ങളുടെ രാജി സ്വീകരിക്കാന്‍ അവര്‍ക്ക് രണ്ടാമതൊന്നാലോചിക്കേണ്ടി വന്നില്ല എന്നതാണ് രസകരം റിമ പറയുന്നു.

ഇവര്‍ക്ക് അഭിനയിക്കാന്‍ സിനിമകളുണ്ട്, നിര്‍മാതാക്കളുണ്ട് ടിവി ചാനലുകളില്‍ നിന്നും ഫാന്‍ ക്ലബുകളില്‍ നിന്നും പിന്തുണയുണ്ട്. അതുകൊണ്ടാണ് ഇക്കൂട്ടരെ വെളിച്ചത്തുകൊണ്ടുവരാന്‍ തീരുമാനിച്ചത്. സിനിമാ ഇന്‍ഡസ്ട്രിയില്‍ എന്താണ് സംഭവിക്കുന്നതെന്ന് ആളുകളും അറിയണം. അവര്‍ കാണിക്കുന്നതുപോലെ പരസ്പര സ്‌നേഹമോ കുടുംബബന്ധമോ അല്ല, പൊട്ടിത്തെറിക്കാറായി നില്‍ക്കുന്ന പ്രഷര്‍ കുക്കറിന്റെ അവസ്ഥയാണ് അവിടെ.

ഞങ്ങള്‍ക്ക് ജോലി നഷ്ടപ്പെട്ടു, സമൂഹമാധ്യമങ്ങളില്‍ ഓരോ മിനിറ്റിലും അസഭ്യവര്‍ഷങ്ങള്‍ നേരിടുകയാണ്. തുറന്നുപറയുകയല്ലാതെ മറ്റൊരു മാര്‍ഗം ഞങ്ങള്‍ക്ക് ഇല്ല. ഇപ്പോഴാണ് പ്രവര്‍ത്തിക്കാന്‍ സാധിക്കൂ. കുറെ കാലം കഴിഞ്ഞ് തിരിഞ്ഞുനോക്കുമ്പോള്‍ നമ്മള്‍ എന്തുചെയ്തു എന്നതിന് ഉത്തരമാകും ഇത്.

വര്‍ഷങ്ങള്‍ക്ക് മുന്നേ അടൂര്‍ഭാസിയില്‍ നിന്നും തനിക്ക് നേരിട്ട അതിക്രമങ്ങളെ കുറിച്ച് തുറന്നെഴുതിയ വ്യക്തിയാണ് ലളിതാമ്മ. ഇന്‍ഡസ്ട്രിയില്‍ നിന്നും നേരിടേണ്ടി വരുന്ന ലൈംഗിക അതിക്രമങ്ങള്‍ ചിലര്‍ മൂടിവെയ്ക്കുന്നതെന്തിനാണെന്ന് ലളിതാമ്മയ്ക്കും അറിയാവുന്ന കാര്യമാണ്. അതൊന്നു ചിന്തിച്ച് കഴിഞ്ഞാല്‍ മനസ്സിലാകും വര്‍ഷങ്ങളോളം ചില സ്ത്രീകള്‍ നിശബ്ദരായി ഇരുന്നതിന്റെ കാരണം.

എനിക്ക് അവരോട് സഹതാപം മാത്രമാണ്. കാരണം അവര്‍ക്ക് അവിടെ തുടരുകയല്ലാതെ മറ്റ് വഴികളില്ല. ഇനി തിരിച്ചുവരാന്‍ ഞങ്ങള്‍ മാപ്പ് അപേക്ഷിക്കണമെന്നാണ് അവര്‍ പറയുന്നതെങ്കില്‍ ‘ഗോ ടു ഹെല്‍’ എന്നാണ് പറയാനൊള്ളൂ. എന്താണ് അമ്മ അംഗങ്ങള്‍ അവിടെയുള്ള വനിതാഅംഗങ്ങള്‍ക്ക് ചെയ്തുകൊടുക്കുന്നത്.

എല്ലാവര്‍ഷവും ഉള്ള അമ്മ ഷോയില്‍ പുരുഷന്മാരെ പുകഴ്ത്തി പരിപാടി അവതരിപ്പിക്കുന്നു. പെണ്‍കുട്ടികള്‍ അവിടെ വെറും വസ്തുക്കള്‍ മാത്രം. അഞ്ചു ഗാനങ്ങളില്‍ ഏതെങ്കിലും നടന്‍ വന്ന് അഞ്ച് നടിമാര്‍ക്കൊപ്പം ഡാന്‍സ് ചെയ്യുന്നു. എവിടെപ്പോയി പണ്ട് ഉണ്ടായിരുന്ന മികച്ച നടിമാര്‍. ആര് അവര്‍ക്കൊപ്പം അഭിനയിക്കാന്‍ എത്തും. അവരൊക്കെ ഇന്‍ഡസ്ട്രിയില്‍ നിന്നു തന്നെ മാഞ്ഞുപോയി.

സുരക്ഷിതമായ കൂടുതല്‍ മെച്ചപ്പെട്ട തൊഴിലിടമാണ് ഡബ്ലുസിസിയുടെ ലക്ഷ്യം. പക്ഷെ ശുചീകരണത്തിന് ഒരുപാട് കഠിനാധ്യാനം ആവശ്യമാണ്. മറ്റു സിനിമ വ്യവസായങ്ങളില്‍ നിന്നും മലയാള സിനിമയ്ക്ക് പഠിക്കാനുണ്ട്. ആമിര്‍ ഖാന്‍, അക്ഷയ് കുമാര്‍, ഗൗരി ഷിന്‍ഡെ, കിരണ്‍ റാവു തുടങ്ങിയ പ്രമുഖര്‍ ആരോപണ വിധേയര്‍ക്കൊപ്പം ജോലി ചെയ്യില്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇവിടെ കുറ്റാരോപിതനൊപ്പം പ്രമുഖര്‍ സിനിമ ചെയ്തുകൊണ്ടിരിക്കുകയാണ്.