ബാഗിനുള്ളില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ മൃതദേഹം മാനസിയുടേത്: ഇരുപതുകാരനായ സുഹൃത്ത് അറസ്റ്റില്‍

single-img
16 October 2018

മലാഡില്‍ ബാഗിനുള്ളില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. രാജസ്ഥാന്‍ സ്വദേശിനിയും മോഡലുമായ ഇരുപതുകാരി മാനസി ദീക്ഷിതിനെയാണു കൊന്നു ബാഗിലാക്കി ഉപേക്ഷിച്ചത്. സംഭവത്തില്‍ പുരുഷ സുഹൃത്ത് ഇരുപതുകാരനായ വിദ്യാര്‍ഥിയെ ബാങ്കൂര്‍ പോലീസ് അറസ്റ്റു ചെയ്തു.

ഇന്റര്‍നെറ്റിലൂടെ പരിചയപ്പെട്ട മുസമില്‍ സെയ്ദിനെ കാണാന്‍ തിങ്കളാഴ്ച അന്ധേരിയിലെ ഫഌറ്റിലെത്തിയതായിരുന്നു മാനസി. സംസാരത്തിനിടെ ഇരുവരും തമ്മിലുണ്ടായ കലഹത്തിനൊടുവില്‍ സെയ്ദ് മാനസിയുടെ തലയില്‍ ചുറ്റിക കൊണ്ടടിച്ചു. അതിനു ശേഷം കഴുത്തില്‍ കയര്‍ മുറുക്കി മരണം ഉറപ്പാക്കി.

മൃതശരീരം സ്യൂട്ട്‌കേസിനുള്ളിലാക്കി ടാക്‌സിയില്‍ അന്ധേരിയില്‍ നിന്ന് മലാഡിലെത്തിച്ച ശേഷം മൈന്‍ഡ് സ്‌പേസില്‍ ഉപേക്ഷിക്കുകയായിരുന്നു. അതിനു ശേഷം ഓട്ടോറിക്ഷയില്‍ കയറി പോയി. വിമാനത്താവളത്തിലേക്ക് ടാക്‌സി ഓണ്‍ലൈനായി ബുക്ക് ചെയ്ത സെയ്ദിന്റെ ഈ പ്രവൃത്തിയില്‍ സംശയം തോന്നിയ ടാക്‌സി ഡ്രൈവര്‍ വിവരം പോലീസിനെ അറിയിച്ചു.

പോലീസ് സ്ഥലത്തെത്തി മാനസിയുടെ മൃതശരീരം കണ്ടെത്തി. സിസിടിവി ദൃശ്യങ്ങളിലൂടെ സെയ്ദിന്റെ ഓട്ടോറിക്ഷയാത്ര പിന്തുര്‍ന്ന പോലീസ് അയാളെ പിടികൂടുകയായിരുന്നു. സെയ്ദ് കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു. ഇയാളെ കോടതിയില്‍ ഹാജരാക്കും. ഏറെനാളായി മുംബൈയില്‍ താമസമാക്കിയ മാനസി, ചില പരസ്യചിത്രങ്ങളിലും മോഡലായിട്ടുണ്ട്.