വാഹനം ഓടിച്ചത് ബാലഭാസ്കർ, ലക്ഷ്മിയും മകളും മുൻസീറ്റിലാണിരുന്നത്; പിന്നിലെ സീറ്റിൽ വിശ്രമിക്കുകയായിരുന്നു താനെന്നും ഡ്രൈവർ അർജുന്റെ മൊഴി

single-img
16 October 2018

അപകടത്തിൽ പെടുന്ന സമയത്ത് വാഹനം ഓടിച്ചിരുന്നത് ബാലഭാസ്കർ തന്നെയായിരുന്നുവെന്ന് ഡ്രൈവർ അർജുൻ. തൃശൂര്‍ മുതൽ കൊല്ലം വരെ മാത്രമേ താൻ വാഹനം ഓടിച്ചിരുന്നുള്ളൂ. പിന്നീട് ബാലഭാസ്കറാണ് ഓടിച്ചത്. ലക്ഷ്മിയും മകൾ തേജസ്വിനിയും മുൻസീറ്റിലാണിരുന്നത്. പിന്നിലെ സീറ്റിൽ വിശ്രമിക്കുകയായിരുന്നു താനെന്നും അർജുൻ മൊഴി നൽകി. അപകടത്തിൽ അർജുന് ഗുരുതര പരുക്കുണ്ടായിരുന്നില്ല.

ദേശീയപാതയിൽ പള്ളിപ്പുറം സിആർപിഎഫ് ക്യാംപ് ജംക്​ഷനു സമീപം സെപ്റ്റംബർ 25ന് പുലർച്ചെ നാലോടെയായിരുന്നു അപകടം. നിയന്ത്രണം നഷ്ടപ്പെട്ട കാർ വലതുവശത്തേക്കു തെന്നിമാറി റോഡരികിലെ മരത്തിൽ ഇടിക്കുകയായിരുന്നു. രണ്ടു വയസ്സുകാരിയായ മകൾ തേജസ്വിനി ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചു.

തലച്ചോറിനും കഴുത്തെല്ലിനും നട്ടെല്ലിനും ശ്വാസകോശത്തിനും സാരമായി ക്ഷതമേറ്റ ബാലഭാസ്കറിനെ രണ്ടു ശസ്ത്രക്രിയകൾക്കു വിധേയനാക്കിയെങ്കിലും ദിവസങ്ങൾ കഴിഞ്ഞതോടെ മരണത്തിന് കീഴടങ്ങി. ഭാര്യ ലക്ഷ്മി സുഖം പ്രാപിച്ചു വരികയാണ്.