ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് പ്രസ്സ് ക്ലബുകളില്‍ അയിത്തം കല്‍പ്പിച്ച് മുഖ്യധാര മാധ്യമപ്രവര്‍ത്തകര്‍: പത്രപ്രവര്‍ത്തക യൂണിയനെതിരെ പ്രതിഷേധം ശക്തം

single-img
15 October 2018

കേരളാ പത്രപ്രവര്‍ത്തക യൂണിയന് കീഴിലുള്ള പ്രസ്‌ക്ലബ്ബുകളില്‍ ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് അയിത്തം പ്രഖ്യാപിച്ച നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ ദിവസം ഡബ്ല്യു.സി.സി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിയ ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകരെ തടഞ്ഞതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്.

പണ്ട് ചാനലുകാര്‍ വാര്‍ത്തയിലേക്ക് ഇറങ്ങി ചെന്ന് തുടങ്ങിയ കാലത്ത് വിഷ്വല്‍ മീഡിയ ജേണലിസ്റ്റുകള്‍ക്ക് പ്രസ് ക്ലബില്‍ പ്രകടമായ അയിത്തം ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ പത്രക്കാരും വിഷ്വല്‍ മീഡിയ ജേണലിസ്റ്റുകളും ഒന്നിച്ചാണ് ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ തിരിഞ്ഞിരിക്കുന്നത്.

ഇതിനെതിരെ പ്രസ്സ് കബ്ലുകളില്‍ ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്ക് ഉണ്ടോ എന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് ദ ന്യൂസ് മിനുറ്റിന്റെ എഡിറ്റന്‍ ഇന്‍ ചീഫായ ധന്യാ രാജേന്ദ്രന്‍ കത്ത് നല്‍കി. വാര്‍ത്താ സമ്മേളനത്തിന് എത്തിയ ധന്യയെയും കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടിംഗിന് അനുവദിച്ചിരുന്നില്ല.

തുടര്‍ന്നാണ് വിലക്കിന്റെ കാര്യത്തില്‍ വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ട് പത്രപ്രവര്‍ത്തക യൂണിയന്‍ നേതാക്കള്‍ക്ക് ധന്യ കത്തയച്ചത്. പത്രസമ്മേളനം കവര്‍ ചെയ്യാന്‍ എത്തിയ തന്നോട് ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തകരെ അനുവദിക്കില്ല എന്നു പറഞ്ഞ് ചില പത്ര പ്രവര്‍ത്തകര്‍ ഇറക്കി വിടാനുള്ള ശ്രമം പലപ്രാവശ്യം നടത്തിയെന്നും, ഒരുതവണ മൈക്കിലൂടെ അനൗണ്‍സ് ചെയ്തു ഓണ്‍ലൈന്‍ പത്രപ്രവര്‍ത്തകര്‍ പുറത്തിറങ്ങണമെന്ന് ആവശ്യപ്പെടുകയും അതിനുശേഷം മൂന്നുനാലുപേര്‍ ഒരുമിച്ച് വന്നു എന്നോട് പുറത്തിറങ്ങാന്‍ പറഞ്ഞെന്നും ധന്യ കത്തില്‍ വ്യക്തമാക്കുന്നു. തുടര്‍ന്ന് മൊബൈലില്‍ വീഡിയോ എടുക്കാനോ ലൈവ് ചെയ്യാനോ പോയിട്ട് ഫോട്ടോ എടുക്കാന്‍ പോലും പാടില്ല എന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തതെന്നും ധന്യ വ്യക്തമാക്കി.

ധന്യയുടെ കത്തിന്റെ പൂര്‍ണരൂപം

ഇന്നലെ എറണാകുളം പ്രസ് ക്ലബില്‍ നടന്ന WCC യുടെ പത്രസമ്മേളനം കവര്‍ ചെയ്യാന്‍ എത്തിയ എന്നോട് ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തകരെ അനുവദിക്കില്ല എന്നു പറഞ്ഞ് ചില പത്ര പ്രവര്‍ത്തകര്‍ ഇറക്കി വിടാനുള്ള ശ്രമം പലപ്രാവശ്യം നടത്തി. ഒരുതവണ മൈക്കിലൂടെ അനൗണ്‍സ് ചെയ്തു ഓണ്‍ലൈന്‍ പത്രപ്രവര്‍ത്തകര്‍ പുറത്തിറക്കണമെന്ന് അതിനുശേഷം മൂന്നുനാലുപേര്‍ ഒരുമിച്ച് വന്നു എന്നോട് പുറത്തിറങ്ങാന്‍ പറഞ്ഞു ഞാന്‍ ഒരു പത്രപ്രവര്‍ത്തകയും 15 വര്‍ഷങ്ങളായി പല സ്ഥാപനങ്ങളിലും ജോലി എടുത്തിട്ടുണ്ടെന്നും ഞാനവരോട് പറഞ്ഞു. അതിലൊരാള്‍ പരുഷമായി സംസാരിച്ചു.

മൊബൈലില്‍ video എടുക്കാനോ ലൈവ് ചെയ്യാനോ പോയിട്ട് ഫോട്ടോ എടുക്കാന് പോലും പാടില്ല എന്നു പറഞ്ഞു. ഫോട്ടോ എടുത്തപ്പോള്‍ പരുഷമായി സംസാരിച്ചു. ഞാന്‍ പുറത്തിറങ്ങില്ല എന്ന് തീര്‍ത്തും പറഞ്ഞപ്പോള്‍ ഒരു പ്രസ്സ് ക്ലബ് അംഗം എന്നെ സഹായിക്കാനായി രണ്ടാമത്തെ നിലയില്‍ കൊണ്ടുപോയി എനിക്കറിയാവുന്ന ഡബ്ല്യു.സി.സി ഭാരവാഹികളുടെ കൂടെ താഴെ press meet നടക്കുന്ന മുറിയിലേക്ക് വരാന്‍ പറഞ്ഞു. പിന്നീട് ഞാന്‍ ഡബ്ല്യു.സി.സി ഭാരവാഹികളുടെ കൂടെ താഴോട്ട് വന്നതുകൊണ്ട് എന്നെ പിന്നീട് പുറത്താക്കാന്‍ അവര്‍ക്ക് പറ്റിയില്ല.

ആര്‍ജ്ജവമുള്ള പത്ര പ്രവര്‍ത്തനം ചെയുന്ന ആരും ഇത്തരമൊരു അവഹേളനം അര്‍ഹിക്കുന്നുവെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. എന്റെ പത്ര പ്രവര്‍ത്തന ജീവിതത്തിലെ ഇത്തരത്തിലെ ആദ്യ അനുഭവം ആരുന്നു ഇതു. തിരുവനന്തപുരം ഒഴികെയുള്ള പ്രസ് ക്ലബുകള്‍ KUWJ യുടെ കീഴിലാണല്ലോ. ഓണ്‍ലൈന്‍ മാധ്യമങ്ങളെ പ്രസ് ക്‌ളബില്‍ റിപ്പോര്ട്ടിങ് അനുവദിക്കില്ല എന്ന നിയമമോ നിര്‍ദ്ദേശമോ ഉണ്ടോ?

അന്വേഷണത്തില്‍ അറിഞ്ഞത് ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനു ഒഴികെ വേറെ മാധ്യമങ്ങള്‍ക്ക് വിലക്കില്ല എന്നതാണ്. അങ്ങനെ എങ്കില്‍ എന്നോട് അങ്ങനെ ആവശ്യപ്പെട്ട മാധ്യമ പ്രവര്‍ത്തകരെ KUWJ തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു. അഥവാ മാധ്യമ പ്രവര്‍ത്തകര്‍ ആണെന്ന് നടിച്ച് പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ വന്നവരാണെന്ന് സംശയം ഉണ്ടെകില്‍ identtiy card ചോദിക്കാമായിരുന്നു.

അതു പോലെ ദേശീയ മാധ്യമങ്ങളടക്കം mojo (mobile journalism) യിലേക്ക് മാറിയ കാര്യം സമാകലിക മുന്നേറ്റങ്ങള്‍ കൃത്യമായി അറിയുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് അറിവുള്ളതാണല്ലോ. പിന്നെ എന്തുകൊണ്ടാണ് mobille  shot ചെയ്യുന്നതിന് വിലക്ക്. നേരുത്തെയും mobille ല്‍ ലൈവ് ചെയ്യുന്നതിനിടെ തടസ്സപ്പെടുത്തുന്ന അനുഭവവും ഉണ്ടായി. mobil  shot ചെയ്യുന്നത് KUWJ വിലക്കിയിട്ടുണ്ടോ . ഇത്തരം വിലക്കുകള്‍ ഉണ്ടെങ്കില്‍ തന്നെ പ്രസ് ക്ലബുകളില്‍ വച്ച് നടത്തുന്ന പത്ര സമ്മേളനങ്ങളിലും പരിപാടികളിലും മാത്രമല്ലേ ബാധകമാകൂ. അതില് നിന്നു തന്നെ മാധ്യമ രംഗത്തെ ചില സഹ പ്രവര്‍ത്തകരുടെ നിലപാട് എത്രയോ പ്രതിലോമകരമാണെന്ന് വ്യക്തമല്ലേ.

ഈ വിഷയത്തില്‍ KUWJ യുടെ പ്രതികരണം പ്രതീക്ഷിക്കുന്നു.