മോഹന്‍ലാലിന്റെ തലയില്‍ മാത്രം ആരോപണം കെട്ടിവയ്ക്കരുത്: ഡബ്ല്യൂ.സി.സിക്ക് എ.എം.എം.എയുടെ മറുപടി

single-img
15 October 2018

കൊച്ചി: യുവനടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപ് നിരപരാധിയോ അപരാധിയോ എന്ന് കരുതുന്നില്ലെന്ന് നടീനടന്മാരുടെ സംഘടനയായ അസോസിയേഷന്‍ ഓഫ് മലയാളം മൂവി ആര്‍ട്ടിസ്റ്റ് (അമ്മ). കോടതിവിധിക്കു മുന്‍പ് ദിലീപിനെ സംഘടനയില്‍നിന്നു പുറത്താക്കരുതെന്നായിരുന്നു അഭിപ്രായം.

ഈ അഭിപ്രായത്തിനായിരുന്നു എക്‌സിക്യൂട്ടീവില്‍ മുന്‍തൂക്കവും. കേസില്‍ നടിക്ക് നീതി ലഭിക്കണമെന്നാണു നിലപാട്. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് കുറ്റക്കാരന്‍ ആണെന്നോ അല്ലെന്നോ നിലപാട് എടുത്തിട്ടില്ലെന്നും സംഘടനാ വക്താവായ നടന്‍ ജഗദീഷ് അറിയിച്ചു.

സംഭവത്തില്‍ സംഘടനയുടെ നിലപാടിനെ അതിശക്തമായി ഡബ്ല്യൂ.സി.സി അംഗങ്ങള്‍ വിമര്‍ശിച്ച് രംഗത്ത് വന്നതിന് പിന്നാലെയാണ് എ.എം.എം.എ വിശദീകരണവുമായി രംഗത്ത് വന്നിരിക്കുന്നത്. കോടതി വിധിക്കും വരെ ദിലീപ് നിരപരാധിയാണെന്നും ആക്രമിക്കപ്പെട്ട നടിക്ക് നീതി ലഭിക്കുകയാണെന്ന് തങ്ങളുടെ ലക്ഷ്യമെന്നും എ.എം.എം.എ വ്യക്തമാക്കി

മോഹന്‍ലാലിന്റെ തലയില്‍ മാത്രം ആരോപണം വെച്ച് കെട്ടരുതെന്നും എല്ലാ തീരുമാനവും എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടേതാണെന്നും എ.എം.എം.എ പറയുന്നു. നേതൃത്വവുമായി ഡബ്ല്യൂ.സി.സി അംഗങ്ങള്‍ നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമുള്ള നടപടികള്‍ വൈകിയത് പ്രളയം മൂലമാണെന്ന് എ.എം.എം.എ കൂട്ടിച്ചേര്‍ത്തു.

മാതൃകാപരമായ തീരുമാനം ഉണ്ടാകുമെന്നു കരുതിയാണ് ഓഗസ്റ്റ് 7ന് നടന്ന അമ്മ നിര്‍വാഹക സമിതിയില്‍ ചര്‍ച്ചയ്ക്കു പോയതെന്നു സിനിമയിലെ വനിത കൂട്ടായ്മയായ ഡബ്ല്യുസിസി (വിമന്‍ ഇന്‍ സിനിമ കലക്ടീവ്) കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.

ആദ്യത്തെ 40 മിനിട്ട് ഞങ്ങളെ കുറ്റപ്പെടുത്തല്‍ മാത്രമായിരുന്നു. ആക്രമിക്കപ്പെട്ട നടിയുടെ ശബ്ദസന്ദേശം കേള്‍പ്പിച്ചതോടെ അവര്‍ നിശബ്ദരായി. താന്‍ ആ നടിക്കൊപ്പമാണന്നും എന്നാല്‍ ദിലീപിന്റെ കാര്യത്തില്‍ ജനറല്‍ബോഡിക്കു മാത്രമേ തീരുമാനം എടക്കാനാവൂവെന്നുമായിരുന്നു പ്രസിഡന്റ് മോഹന്‍ലാല്‍ പറഞ്ഞത്.

പിന്നീടു മാത്രമാണ് ഞങ്ങള്‍ക്കു സംസാരിക്കാന്‍ അവസരം തന്നത്. ദിലീപ് വിഷയത്തില്‍ മാത്രമായിരുന്നു അവര്‍ക്കു വിയോജിപ്പ്. നിയമോപദേശം വേണമെന്ന നിലപാടെടുത്തപ്പോള്‍ പത്മപ്രിയ സുപ്രീം കോടതി അഭിഭാഷകയെ ബന്ധപ്പെട്ട് ഉടന്‍ നിയമോപദേശം തേടിക്കൊടുത്തു. എന്നാല്‍ യോഗ വേദിയില്‍ നിന്നു മാധ്യമങ്ങള്‍ മടങ്ങിയതോടെ ഭാരവാഹികളുടെ ഭാവം മാറി. യോഗ തീരുമാനങ്ങളൊന്നും മാധ്യമങ്ങളെ അറിയിക്കരുതെന്നും 10 ദിവസത്തിനുള്ളില്‍ തീരുമാനമെടുത്ത് യോജിച്ച് പ്രഖ്യാപിക്കാം എന്നുമായിരുന്നു പറഞ്ഞത്.

പക്ഷേ, ആവശ്യങ്ങളില്‍ ഒന്നു പോലും അംഗീകരിക്കാതെയാണ് മറുപടി നല്‍കിയത്. ദിലീപിനെതിരായ നടപടി തീരുമാനിക്കാന്‍ തങ്ങള്‍ക്കു അധികാരമില്ലെന്ന നിര്‍വാഹക സമിതി നിലപാട് കുറ്റാരോപിതനെ സംരക്ഷിക്കുന്നതാണ്. വനിതാ കൂട്ടായ്മ സമര്‍പ്പിച്ച മൂന്ന് നിയമോപദേശവും തള്ളിയാണ് അവര്‍ക്കു ലഭിച്ചെന്നു പറയുന്ന നിയമോപദേശത്തിന്റെ പേരില്‍ ഈ തീരുമാനം എടുത്തത്.

മുന്‍പ് തിലകനെതിരെ നടപടിയെടുത്തത് നിര്‍വാഹക സമിതിയാണ്. ആ അധികാരം ദിലീപിന്റെ കാര്യത്തില്‍ മാത്രം ഇല്ലാതാവുന്നതെങ്ങനെ? സംഘടനയുടെ നിയമാവലിയില്‍ തന്നെ നിര്‍വാഹക സമിതിയുടെ അധികാരം വ്യക്തമാക്കിയിട്ടുണ്ട്. ഡബ്ല്യുസിസി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചിരുന്നു.