2019 ല്‍ ബി.ജെ.പി ‘സുനാമി’യാകും: കേരളവും തമിഴ്‌നാടും പിടിച്ചെടുക്കുമെന്നും അമിത് ഷാ

single-img
15 October 2018

ഉടന്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി ത്രസിപ്പിക്കുന്ന വിജയം സ്വന്തമാക്കുമെന്ന് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. അടുത്ത മാസം മധ്യപ്രദേശില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ 200 ല്‍ കുറവ് സീറ്റുകളെങ്കിലും സ്വന്തമാക്കി ബി.ജെ.പി ഭരണം പിടിക്കും.

പക്ഷേ 230 അംഗ സഭയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്വന്തമാക്കുന്ന സീറ്റുകളുടെ എണ്ണം 200 ല്‍ കൂടുതല്‍ ആയിരിക്കണമെന്നും അമിത് ഷാ പറഞ്ഞു. നവംബര്‍ 28 നാണ് മധ്യപ്രദേശില്‍ തെരഞ്ഞെടുപ്പ് നടക്കുക. നിലവില്‍ മധ്യപ്രദേശില്‍ ബി.ജെ.പിക്ക് 166 എം.എല്‍.എമാരാണുള്ളത്.

”മധ്യപ്രദേശില്‍ പാര്‍ട്ടിക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയും. 200 ല്‍ കുറവ് സീറ്റുകളെങ്കിലും ബി.ജെ.പിക്ക് നേടാനാകും. പക്ഷേ അതുപോരാ. 200 എന്ന സംഖ്യ മറികടക്കുക തന്നെ വേണം. കാരണം സമീപഭാവിയില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചിമബംഗാള്‍, കേരളം, ആന്ധ്രാപ്രദേശ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങള്‍ മധ്യപ്രദേശിനെ ഉറ്റുനോക്കുകയാണ്.

മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ വമ്പന്‍ ജയങ്ങള്‍ വന്‍ കൊടുങ്കാറ്റിനെ തന്നെ സൃഷ്ടിക്കും. 2019 ല്‍ അതൊരു സുനാമിയായി മാറും. ഈ സുനാമി രാജ്യം മൊത്തം വ്യാപിക്കും. പശ്ചിമ ബംഗാളും ഒഡീഷയും ആന്ധ്രയും തെലങ്കാനയും തമിഴ്‌നാടും കേരളവുമൊക്കെ ഈ സുനാമിയിലൂടെ ബി.ജെ.പി സ്വന്തമാക്കും.

കഴിഞ്ഞ 50 വര്‍ഷത്തിനിടയില്‍ ഒട്ടേറെ പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളും നടത്തിയ ത്യാഗത്തിന്റെ ഫലമാണ് ബി.ജെ.പിയുടെ വിജയം. നമ്മള്‍ ഭാഗ്യശാലികളാണ്. അതുപോലെ നമുക്ക് ഉത്തരവാദിത്തങ്ങളുമുണ്ട്. അടുത്ത 50 വര്‍ഷം പഞ്ചായത്ത് മുതല്‍ പാര്‍ലമെന്റ് വരെ ബി.ജെ.പിയെ വിജയിപ്പിക്കേണ്ട ഉത്തരവാദിത്തം പ്രവര്‍ത്തകര്‍ക്കുണ്ട്.” അമിത് ഷാ പറഞ്ഞു.