മോഹന്‍ലാലിന്റെ മെക്കിട്ട് കേറാമെന്ന ധാരണ ആര്‍ക്കും വേണ്ട; വോയ്‌സ് ക്ലിപ്പുകള്‍ ഞങ്ങളുടെ കയ്യിലും ഉണ്ട്: തുറന്നടിച്ച് നടന്‍ ബാബുരാജ്

single-img
14 October 2018

കൊച്ചി: വനിതാകൂട്ടായ്മയായ വിമെന്‍ ഇന്‍ സിനിമാ കളക്ടീവിനെതിരെ (ഡബ്ല്യു.സി.സി) നടന്‍ ബാബുരാജ് രംഗത്ത്. അവര്‍ തനിക്കെതിരെ ഉന്നയിച്ച ആരോപണമൊന്നും ശരിയല്ല. ‘പാര്‍വതി തെറ്റിദ്ധാരണകാരണമാണ് അങ്ങനെയൊക്കെ പറഞ്ഞത്. ആക്രമിക്കപ്പെട്ട കുട്ടിയെ ഞങ്ങളില്‍ നിന്ന് അകറ്റുകയാണ് അവരുടെ ലക്ഷ്യമെന്നും’ ബാബുരാജ് പറഞ്ഞു.

‘അമ്മ’ എപ്പോഴും ഇരയ്‌ക്കൊപ്പമാണ്. ഇരയായ നടിക്ക് ആവശ്യമായ എല്ലാ പിന്തുണയും സംഘടന തുടര്‍ന്നും നല്‍കും. തനിക്ക് ഈ നടയുമായി വ്യക്തിപരമായി ഏറെ അടുപ്പമുണ്ട്. പലതവണ ഈ വിഷയവുമായി ബന്ധപ്പെട്ട് അവരുമായി നേരിട്ട് സംസാരിച്ചിട്ടുമുണ്ട് – ബാബുരാജ് പറഞ്ഞു.

രേവതി അടക്കമുള്ള ഡബ്ല്യൂസിസി അംഗങ്ങളെ ‘അമ്മ’ പ്രസിഡന്റ് മോഹന്‍ലാല്‍ നടിമാര്‍ എന്ന് അഭിസംബോധന ചെയ്തതില്‍ എന്താണ് തെറ്റെന്നും ബാബുരാജ് ചോദിച്ചു. എല്ലാ കാര്യങ്ങള്‍ക്കും മോഹന്‍ലാലിന്റെ മെക്കിട്ട് കേറാമെന്ന ധാരണ ആര്‍ക്കും വേണ്ട. അത്തരം നീക്കങ്ങളെ അംഗീകരിക്കില്ല – ബാബുരാജ് പറഞ്ഞു.

ഡബ്ല്യൂസിസി ഭാരവാഹികളുമായി നടത്തിയ ചര്‍ച്ചയില്‍ താന്‍ ഇരയെ അപമാനിച്ചു എന്ന് പറഞ്ഞത് ശരിയല്ലെന്നും ഒരു പഴഞ്ചൊല്ല് ഉപയോഗിക്കുക മാത്രമാണെന്ന് ചെയ്തതെന്നും പറഞ്ഞ ബാബുരാജ്, ഇക്കാര്യം ഉന്നയിച്ച പാര്‍വതിക്ക് ആ പഴഞ്ചൊല്ലിന്റെ അര്‍ഥമറിയാഞ്ഞിട്ടായിരിക്കും തനിക്കെതിരെ പറഞ്ഞതെന്നും വ്യക്തമാക്കി.

‘അമ്മ’ എല്ലായ്‌പ്പോഴും ബൈലോ അനുസരിച്ച് തന്നെയാണ് പ്രവര്‍ത്തിക്കുന്നതെന്നു പറഞ്ഞ ബാബുരാജ് തിലകനെ പുറത്താക്കിയ വിഷയം നിരന്തരം ആവര്‍ത്തിക്കുന്നത് നിര്‍ത്തണമെന്നും കൂട്ടിച്ചര്‍ത്തു. തിലകനെ പുറത്താക്കുന്നതിന് മുന്‍പ് ‘അമ്മ’ തന്നെ പുറത്താക്കിയിരുന്നു. പിന്നീട് ജനറല്‍ബോഡി ചേര്‍ന്നാണ് തന്നെ തിരിച്ചെടുത്തതെന്നും നടന്‍ വിശദീകരിച്ചു.

നടിമാര്‍ ഉന്നയിച്ച ആരോപണങ്ങള്‍ ‘അമ്മ’ ചര്‍ച്ച ചെയ്യുമെന്നും ബാബുരാജ് പറഞ്ഞു. ഇതിനായി സംഘടനയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി ഈ മാസം 24ന് യോഗം ചേരുമെന്നും അദ്ദേഹം അറിയിച്ചു. ഇതിനു ശേഷം ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് വിശാലമായ ജനറല്‍ബോഡി വിളിക്കാന്‍ ധാരണയായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.