ദുബായിലേക്കുള്ള എയര്‍ഇന്ത്യ വിമാനം തിരിച്ചു വിളിച്ചത് കടലിന് മുകളില്‍ വെച്ച്; മൂന്നുമണിക്കൂറോളം പറന്നത് അപകടകരമായ അവസ്ഥയില്‍; യാത്രക്കാര്‍ രക്ഷപ്പെട്ടത് അദ്ഭുതകരമായി

single-img
14 October 2018

വിമാനത്താവളത്തിന്റെ മതിലില്‍ ഇടിച്ച് കേടുപാട് സംഭവിച്ച എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം തുടര്‍ന്ന് മൂന്നുമണിക്കൂറോളം പറന്നത് അപകടകരമായ അവസ്ഥയിലായിരുന്നെന്ന് കണ്ടെത്തല്‍. ട്രിച്ചി വിമാനത്താവളത്തില്‍ അപകടത്തില്‍പെട്ട വിമാനത്തിന്റെ രണ്ട് ചക്രങ്ങള്‍ക്ക് തകരാര്‍ സംഭവിച്ചെന്ന് മാത്രമായിരുന്നു ആദ്യം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.

എന്നാല്‍ മുംബൈയില്‍ എത്തിയ വിമാനത്തിന് സാരമായ കേടുപാടുകളുണ്ട് എന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഏകദേശം 36000 അടി ഉയരത്തില്‍ 870 കിലോമീറ്റര്‍ വേഗത്തില്‍ പറന്നതിന് ശേഷമാണ് വിമാനം തിരിച്ചിറക്കിയത്. തിരുച്ചിറപ്പള്ളിയില്‍ നിന്നും ദുബായ് ലക്ഷ്യമാക്കി പറന്ന വിമാനം ഏറെ നേരം കടലിന് മുകളിലൂടെ സഞ്ചരിച്ച ശേഷമാണ് മുംബൈയിലേക്ക് അടിയന്തരമായി തിരിച്ചു വിളിച്ചതെന്നാണ് റിപ്പോര്‍ട്ട്.

മതിലിടിച്ചു തകര്‍ത്ത വിമാനം തുടര്‍ന്നും പറപ്പിച്ച പൈലറ്റുമാര്‍ നല്‍കിയ റിപ്പോര്‍ട്ട്, സംവിധാനങ്ങളെല്ലാം സ്വാഭാവികമാണെന്നും വിമാനത്തിന്റെ പ്രവര്‍ത്തനത്തിന് തകരാറുകളില്ലെന്നുമായിരുന്നു. മുംബൈയില്‍ എമര്‍ജെന്‍സി ലാന്‍ഡിങ് നടത്തിയ വിമാനത്തില്‍ കൂടുതല്‍ പരിശോധന നടത്തിയപ്പോഴാണ് 136 പേര്‍ അദ്ഭുതകരമായാണ് രക്ഷപ്പെട്ടതെന്ന് മനസിലായത്.

വിമാനത്തിന്റെ ബോഡിയില്‍ നിരവധി ഭാഗങ്ങള്‍ക്ക് കേടുപാടുകളുണ്ട്. മുംബൈ വിമാനത്താവളത്തില്‍ ഇറക്കിയ ശേഷം പരിശോധിച്ചപ്പോള്‍ മാത്രമാണ് കാര്യമായ തകരാറുണ്ടെന്ന് കണ്ടെത്തിയത്. വിമാനത്തിന്റെ ചട്ടക്കൂട് ഏറെക്കുറെ തകര്‍ന്നു എന്നാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ചിത്രങ്ങളില്‍ നിന്നു മനസിലാകുന്നത്.

വെള്ളിയാഴ്ച പുലര്‍ച്ചെ 1.20 ഓടെയായിരുന്നു ട്രിച്ചിദുബായ് ബോയിങ് ബി 737800 വിമാനം അപകടത്തില്‍ പെട്ടത്. തുടര്‍ന്ന് പറന്നുയര്‍ന്ന വിമാനം പുലര്‍ച്ചെ 5.35 ഓടെ മുംബൈയില്‍ ഇറക്കുകയായിരുന്നു. ഗുരുതരുമായ തകരാറുകള്‍ സംഭവിച്ച വിമാനത്തിന്റെ ആന്റിന ട്രിച്ചി വിമാനത്താവളത്തില്‍ കണ്ടെത്തിയിരുന്നു. തലനാരിഴയ്ക്കാണ് വന്‍ദുരന്തം ഒഴിവായതെന്ന് വിമാനം പരിശോധിച്ച വിദഗ്ധര്‍ വിലയിരുത്തി. സംഭവത്തെ തുടര്‍ന്ന് ഇരു പൈലറ്റുമാരെയും എയര്‍ഇന്ത്യ സസ്‌പെന്റ് ചെയ്തു.