‘കോട്ടിട്ട സായിപ്പന്‍മാര്‍ എഴുതിയ ഈ പണ്ടാരം നമ്മുടെ തലയില്‍ അടിച്ചേല്‍പ്പിക്കുകയായിരുന്നു; ഇത് ചുടേണ്ട കാലം കഴിഞ്ഞു’ ഭരണഘടന കത്തിച്ചുകളയാന്‍ ആഹ്വാനവുമായി കേരളത്തിലെ ബിജെപി നേതാവ്: വീഡിയോ

single-img
12 October 2018

ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ചു കൊണ്ടുളള സുപ്രീംകോടതി വിധിക്കെതിരായ സമരത്തിനിടെ ബിജെപി നേതാവിന്റെ രാഷ്ട്രവിരുദ്ധ പ്രസംഗം. ഭരണഘടന കത്തിക്കണമെന്നായിരുന്നു പത്തനംതിട്ട കോടതിയിലെ അഭിഭാഷകന്‍ കൂടിയായ അഡ്വ. മുരളീധരന്‍ ഉണ്ണിത്താന്റെ പ്രസംഗം.

ഒക്ടോബര്‍ ഒന്നിന് ബിജെപിയുടെയും സംഘപരിവാറിന്റെയും നേതൃത്വത്തില്‍ പത്തനംതിട്ടയിലെ കുമ്പഴയില്‍ സംഘടിപ്പിച്ച സമരത്തിനിടെയാണ് അഡ്വ. മുരളീധരന്‍ ഉണ്ണിത്താന്റെ ഈ പ്രസംഗം. ഇന്ത്യയിലെ ജനങ്ങള്‍ അന്തസ്സായി ജീവിക്കുന്നത് ഭരണഘടനയും ഐപിസിയും സിആര്‍പിസിയും കണ്ടിട്ടല്ലെന്നും നമ്മുടെ സംസ്‌കാരമാണ് നമ്മെ നയിക്കുന്നതെന്നും ഇയാള്‍ പറയുന്നു.

കോട്ടിട്ട സായിപ്പന്‍മാര്‍ എഴുതിയ ഈ പണ്ടാരം നമ്മുടെ തലയില്‍ അടിച്ചേല്‍പ്പിക്കുകയായിരുന്നുവെന്ന് ഉണ്ണിത്താന്‍ പ്രസംഗത്തില്‍ പറയുന്നു. ഭരണഘടന ചുടേണ്ട കാലം കഴിഞ്ഞെന്നും ചുടുന്ന കാലം വരുമെന്നതില്‍ സംശയമില്ലെന്നും ഇയാള്‍ പറയുന്നു.

ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ഇയാള്‍ക്കെതിരെ കേസെടുക്കണമെന്ന ആവശ്യം സമൂഹമാധ്യമങ്ങളില്‍ ശക്തമായി. ഭരണഘടന കത്തിക്കണെന്ന് ആഹ്വാനം ചെയ്യുന്നത് കുറ്റകരമാണെന്നറിഞ്ഞു കൊണ്ടു തന്നെയാണ് പരസ്യമായി വെല്ലുവിളിക്ക് ഇയാള്‍ തയ്യാറായതെന്നും വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.