ഹോട്ടൽ റൂമിൽവച്ച് പതിനഞ്ചുകാരി കൂട്ടബലാത്സംഗത്തിന് ഇരയായി
ഗാസിയാബാദിലെ ബസരിയ മാർക്കറ്റിലെ ഒരു ഹോട്ടലിൽ സെപ്തംബർ 25നാണ് സംഭവം. സുഹൃത്തിന്റെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കുന്നതിനായി പോയതായിരുന്നു പെൺകുട്ടി. ആഘോഷത്തിനിടെ യുവാക്കൾ പെൺകുട്ടിക്ക് മയക്ക് മരുന്ന് കലർത്തിയ പാനീയം നൽകി. തുടർന്ന് അബോധാവസ്ഥയിലായ പെൺകുട്ടിയെ യുവാക്കൾ ഹോട്ടലിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് സൂപ്രണ്ട് ശ്ലോക് കുമാർ പറഞ്ഞു.
സംഭവത്തിന്റെ ദൃശ്യങ്ങൾ യുവാക്കൾ ചിത്രീകരിക്കുകയും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ഇത് സംബന്ധിച്ച് എന്തെങ്കിലും കാര്യങ്ങൾ ആരോടെങ്കിലും പറയുകയോ പൊലീസിൽ പരാതിപ്പെടുകയോ ചെയ്താൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനാൽ ഇത്രയും ദിവസം പെൺകുട്ടി വിവരങ്ങൾ ഒളിച്ചു വയ്ക്കുകയായിരുന്നു.
എന്നാൽ പെൺകുട്ടി ഈ വിവരം പിന്നീട് മാതാപിതാക്കളെ അറിയിക്കുകയും അവർ പൊലീസിൽ പരാതി നൽകുകയുമായിരുവെന്ന് എസ്‌പി പറഞ്ഞു. മാതാപിതാക്കളുടെ പരാതിയിൽ യുവാക്കൾക്കെതിരെ പോക്‌സോ നിയമപ്രകാരം കേസടുത്തു. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികളിൽ ഒരാളെ അറസ്റ്റ് ചെയ്തതായും ബാക്കിയുള്ളവർക്കായി അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.