പഠിക്കുന്ന സമയത്ത് തമ്പാനൂര്‍ ബസ് സ്റ്റാന്‍ഡില്‍ വേശ്യയെ തേടിപ്പോയതും പിന്നീട് ഉണ്ടായ സംഭവങ്ങളും…: മീ ടൂവിനിടെ യുവാവ് എഴുതിയ കുറിപ്പ് വൈറല്‍

single-img
10 October 2018

മീ ടൂ ക്യാംപയിന്റെ ഭാഗമായി നടക്കുന്ന തുറന്നു പറച്ചിലുകള്‍ വ്യാപകമാകുന്നിനിടയില്‍ ശ്രദ്ധേയമായി ഒരു കുറിപ്പ്. സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളില്‍ നിന്ന് മാറി നില്‍ക്കാന്‍ പുരുഷന്‍മാര്‍ക്ക് സാധിക്കണമെന്ന് ന്യൂയോര്‍ക്കിലെ ഒരു ബാങ്കില്‍ ഡയറക്ടറായി ജോലി നോക്കുന്ന നസീര്‍ ഹുസൈന്‍ എഴുതിയ കുറിപ്പില്‍ പറയുന്നു.

ഒരു സ്ത്രീയെ ഉപദ്രവിക്കുന്ന മാനസികാവസ്ഥയിലേക്ക് ലൈംഗിക ചിന്തകളിലേക്ക് ഒരാള്‍ എത്തുന്നതിന് കാരണം, സമൂഹത്തില്‍ നിലനില്‍ക്കുന്ന സ്ത്രീയോടുള്ള അപരിചിതത്വവും ലൈംഗിക വിദ്യാഭ്യാസമില്ലായ്മയുമാണെന്ന് സ്വന്തം അനുഭവം പങ്കുവയ്ക്കുന്ന കുറിപ്പ് വ്യക്തമാക്കുന്നു. നമ്മള്‍ എങ്ങനെ മാറിയെന്നും അല്ലെങ്കില്‍ എങ്ങനെ മാറുമെന്നുമുള്ളതും തുറന്നു പറയേണ്ട സമയം കൂടിയാണിതെന്ന് മി ടൂ, ഹൗ വില്‍ ചേഞ്ച് എന്ന ഹാഷ് ടാഗില്‍ എഴുതിയ കുറിപ്പ് പറയുന്നു.

കുറിപ്പ് വായിക്കാം.

‘കഴുവേറീടെ മോനെ…’ എന്നൊരു തെറിയോടെ ആണ് എന്റെ മുഖത്ത് അടി വീണത്.

ഓര്‍ക്കാപ്പുറത്തുള്ള അടിയായിരുന്നു. നല്ല തഴമ്പുള്ള കൈ എന്റെ ഇടത് കവിളില്‍ നല്ല ശക്തിയില്‍ വന്ന് വീണു. കണ്ണടയുടെ കാലുകള്‍ വളഞ്ഞു, ഒരു ചില്ല് തെറിച്ച് താഴെപ്പോയി. ഒന്നും പറയാന്‍ ആയ അവസ്ഥയില്‍ ആയിരുന്നില്ല ഞാന്‍. ജീവിതത്തിലെ ഏറ്റവും നാണംകെട്ട ഒരു നിമിഷം ആയിരുന്നു അത്. എതിരെ വരുന്ന KSRTC ബസിന്റെ അടിയിലേക്ക് എടുത്തു ചാടിയാലോ എന്നുവരെ ഞാന്‍ ആലോചിച്ചു.

‘നീ എവിടെ ഉള്ളതാടാ’ ചുറ്റും കൂടിയ ആള്‍കൂട്ടത്തില്‍ ഒരാള്‍ ചോദിച്ചു. തിരുവനന്തപുരം തമ്പാനൂര്‍ ബസ് സ്റ്റാന്‍ഡിനു അടുത്തായിരുന്നു സ്ഥലം. ‘ഞാന്‍ ഇവിടെ എഞ്ചിനീയറിംഗ് കോളേജില്‍ പഠിക്കുന്നതാണ് .. ‘ വരണ്ട ചുണ്ടുകള്‍ നാക്ക് കൊണ്ട് നനക്കാന്‍ ശ്രമിച്ചു കൊണ്ട് ഞാന്‍ പറഞ്ഞൊപ്പിച്ചു.

‘അവനെ വിട്ടേര്, ഇങ്ങിനെ കുറെ തലതെറിച്ച പിള്ളേര്‍ ഇറങ്ങിയിട്ടുണ്ട്, ഒരു തല്ല് കൂടി കൊള്ളാനുള്ള ത്രാണി അവനില്ല’ കൂട്ടത്തില്‍ ആരോ എനിക്ക് അപ്പോള്‍ ഒട്ടും അര്‍ഹിക്കാത്ത സഹതാപം തന്നു. ഞാന്‍ ഈ സംഭവം നടന്ന കടയുടെ അരികിലൂടെ തിരിഞ്ഞു നോക്കാതെ താഴേക്കുള്ള വഴിയിലേക്ക് നടന്നു. കൂട്ടം കൂടിയവര്‍ കരയാന്‍ തുടങ്ങിയ സ്ത്രീയെ സമാധാനിപ്പിച്ചു, എവിടെ നിന്നോ അവരുടെ മകന്‍ ട്രൗസറും തിരുപ്പിടിച്ച് എന്താണ് സംഭവിച്ചത് എന്നറിയാത്ത അന്താളിച്ചു നിന്നു.

സ്ത്രീകളും ആയി ഒട്ടും ഇടപഴകാതെ ആയിരുന്നു എന്റെ ബാല്യവും കൗമാരവും. കൂട്ടുകാരുടെ പെങ്ങന്മാര്‍ ഞങ്ങള്‍ വീട്ടില്‍ കൂട്ടുകാരെ കാണാന്‍ വരുമ്പോള്‍ അടുക്കളയിലേക്ക് എഴുന്നേറ്റ് പോയി. ബന്ധുക്കളില്‍ പെണ്‍കുട്ടികളും ആണ്‍കുട്ടികളും സംസാരിക്കാന്‍ അധികം അവസരങ്ങള്‍ കിട്ടിയില്ല. പഠിച്ചത് ബോയ്‌സ് ഒണ്‍ലി ഹൈ സ്‌കൂളിലും ഡിഗ്രി കോളേജിലും.

പക്ഷെ പ്രകൃതിയുടെ ലൈംഗിക ചോദന സംസ്‌കാരവും ആയി വലിയ ബന്ധമില്ലാത്ത ഒന്നാണ്. പെണ്‍കുട്ടികള്‍ ഒരു കൗതുക വസ്തുക്കള്‍ ആയിരുന്ന കുറെ ആണ്‍കുട്ടികളില്‍ ഒരാളായിരുന്നു ഞാനും. അമ്പലപ്പറമ്പില്‍ വൈകുന്നേരം കൂടി ഇരുന്നു ഞങ്ങള്‍ അതിലെ കടന്നു പോയ പെണ്‍കുട്ടികളുടെ മുലകളുടെ വലിപ്പത്തെ കുറിച്ച് സംസാരിച്ചു, കളിയാക്കാന്‍ പുതിയ വാക്കുകള്‍ കണ്ടുപിടിച്ചു.

ബസില്‍ കയറിയാല്‍ ജാക്കി വയ്ക്കുന്നത് ഒക്കെ കൂട്ടുകാരുടെ ഇടയില്‍ ഒരു രസമുള്ള സംസാരവിഷയം ആയിരുന്നു. ആണ്‍കുട്ടികള്‍ ചെയ്ത ചെറിയ ചെറിയ കാര്യങ്ങള്‍ അവരെ ഞങ്ങളുടെ ഇടയിലെ ഹീറോസ് ആക്കി മാറ്റി.

എങ്ങിനെ എങ്കിലും ഒരു പെണ്ണിനെ പ്രാപിക്കണം എന്നത് ഒരു ശാരീരികവും മാനസികവും ആയ ആവശ്യം ആയി മാറിയതും, ഹോസ്റ്റലില്‍ നില്‍ക്കുന്നത് കൊണ്ട് കുറച്ച് സ്വാതന്ത്ര്യം കിട്ടിയത് കൊണ്ടും എന്തെങ്കിലും സംഭവിച്ചാല്‍ തന്നെ നാട്ടിലെപോലെ ആര്‍ക്കും എന്നെ അറിയില്ല എന്നുള്ളത് കൊണ്ടും, കാമുകിമാരില്ലാത്ത, സദാചാരത്തിന്റെ കാവല്‍മാലാഖാമാരായ പെണ്‍കുട്ടികള്‍ ക്ലാസ് മേറ്റ്‌സ് ആയി ഉള്ള ഞാന്‍ ഒരു വേശ്യയെ പ്രാപിക്കാന്‍ ഞാന്‍ തീരുമാനിച്ചു.

പക്ഷെ വേശ്യയെ എങ്ങിനെ കണ്ടുപിടിക്കും? സിനിമയില്‍ കണ്ട ചില രംഗങ്ങളുടെ അടിസ്ഥാനത്തില്‍ ഞാന്‍ ചില തീരുമാനങ്ങളില്‍ എത്തി. പ്രധാനമായും ബസ്സ്റ്റാന്റുകളില്‍ ആയിരിക്കും ഞാന്‍ സിനിമകളില്‍ കാണുന്ന വേശ്യകള്‍. അവര്‍ തലയില്‍ നിറയെ മുല്ലപ്പൂ വച്ചിരിക്കും. സന്ധ്യ കഴിഞ്ഞ് ബസ് സ്റ്റാന്‍ഡില്‍ തലയില്‍ നിറയെ മുല്ലപ്പൂ വച്ച ഒരു സ്ത്രീയെ കണ്ടാല്‍ ഒന്ന് മുട്ടിനോക്കാം എന്നതായിരുന്നു എന്റെ ഗെയിം പ്ലാന്‍.

കയ്യും കാലും വിറച്ച് നിന്ന പല മണിക്കൂറുകള്‍ക്ക് ശേഷം ഇല്ലാത്ത ധൈര്യം സംഭരിച്ച് ബസ് സ്റ്റാന്‍ഡിന്റെ കുറച്ച് ദൂരെ തലയില്‍ മുല്ലപ്പൂ വച്ച് നിന്നിരുന്ന ഒരു ചേച്ചിയെ മുട്ടാന്‍ ഞാന്‍ തീരുമാനിച്ചു. ചേച്ചിയുടെ അടുത്ത് കൂടി പല പ്രാവശ്യം നടന്നു നോക്കി, പല ബസുകള്‍ വന്നിട്ടും കയറിപോകാത്ത അവര്‍ ഞാന്‍ ഉദ്ദേശിച്ച ആള്‍ തന്നെ എന്ന് ഞാന്‍ കരുതി.അവരുടെ അടുത്ത് ചെന്ന് ധൈര്യം സംഭരിച്ച് ഞാന്‍ ചോദിച്ചു..

‘ചേച്ചി വരുന്നോ?’

‘എന്താ മോനെ ചോദിച്ചേ, കേട്ടില്ല’ പെട്ടെന്ന് എന്റെ ചോദ്യം കേട്ട് തല തിരിച്ച് അവര്‍ ചോദിച്ചു.

‘അല്ല ഇവിടെ നല്ല ലോഡ്ജില്‍ മുറി എടുക്കാം, വരുന്നോ’

‘ഫ തായോളി , നിനക്ക് അമ്മേം പെങ്ങളും ഇല്ലെടാ…’ ഒരാട്ട് കേട്ടപ്പോള്‍ തന്നെ ഞാന്‍ ഉദ്ദേശിച്ച പോലെ അല്ല സംഗതി എന്നെനിക്ക് മനസിലായി.

ശബ്ദം കേട്ടിട്ട് എന്താണ് പെങ്ങളെ കാര്യം എന്ന് ചോദിച്ച് കുറച്ച് പേര്‍ ഞങ്ങളുടെ അടുത്തേക്ക് വന്നു. നിന്ന നില്‍പ്പില്‍ ഭൂമി കുഴിഞ്ഞ താഴേക്കു പോയെങ്കില്‍ എന്ന് എനിക്ക് തോന്നി.

‘എന്റെ സാറേ, ഞാന്‍ ഒരു വീട്ടില്‍ വേലയ്ക്ക് നില്‍ക്കുന്നതാണ്, ജോലിക്കു പോയി തിരിച്ചു പോകുന്ന വഴിക്ക്, എന്റെ മോന്‍ മൂത്രം ഒഴിക്കാന്‍ പോയിട്ട് തിരിച്ചു വരാന്‍ വേണ്ടി ഇവിടെ നില്‍ക്കുന്ന സമയത്ത് ഈ പയ്യന്‍ വന്നു ലോഡ്ജില്‍ പോകാമോ എന്ന്….’

‘കഴുവേറീടെ മോനെ…’ എന്നൊരു തെറിയോടെ ആണ് എന്റെ മുഖത്ത് അടി വീണത്.

തിരികെ നടന്നു പോകുമ്പോള്‍ ഏഴാം ക്ലാസ്സില്‍ പഠിക്കുന്ന ഒരു മകനും അവന്റെ ഉമ്മയും രാവിലെ അഞ്ച് മണിക്കുള്ള ബസ് പിടിച്ചു, എറണാകുളം മാര്‍കെറ്റില്‍ നിന്ന് സെക്കന്റ് ഹാന്റ് തുണിത്തരങ്ങള്‍ വാങ്ങി ഒന്‍പത് മണിക്ക് മുന്‍പ് തിരിച്ചു വന്നു, സ്‌കൂളില്‍ പോകുന്നത് ഓര്‍മ വന്നു. നീയും ഉമ്മയും രാവിലെ തന്നെ എറണാകുളത്ത് നിന്ന് വരുന്നത് എന്ത് കൊണ്ടാണ് എന്നൊക്കെ ഞങ്ങള്‍ക്ക് അറിയാം എന്ന ചിലരുടെ കമെന്റുകള്‍ മനസിലാകാതെ മിഴിച്ചു നിന്ന ഒരു കുട്ടി. അങ്ങിനെ ഉള്ള ഞാനാണ് ഇങ്ങിനെ ഒരു സംഭവത്തില്‍ വില്ലനായത്. ജീവിതത്തില്‍ ഒരിക്കല്‍ മാത്രം ആത്മഹത്യ ചെയ്യണം എന്ന് ഉറപ്പിച്ച ഒരു ദിവസം ആയിരുന്നു അത്. ഞാന്‍ അപമാനിച്ച സ്ത്രീയുടെ കുട്ടി എന്റെ തന്നെ ചെറുപ്പം ആയിരുന്നു..

അന്ന് രാത്രി ഞാന്‍ ഡയറിയില്‍ എഴുതി..

‘കവിളില്‍ അടികൊണ്ട പാട് തിണര്‍ത്ത് കിടന്നു, പക്ഷെ മനസിലെ ഈ പാട് മരിക്കുന്നത് വരെ ഇങ്ങിനെ കിടക്കും..’

നമ്മള്‍ എല്ലാം സാമൂഹിക ജീവികള്‍ ആണ്, നമ്മുടെ ചിന്തയും പ്രവര്‍ത്തിയും എല്ലാം സാമൂഹികമായ ചുറ്റുപാടുകള്‍ ഒരുപാട് സ്വാധീനിക്കുന്നുണ്ട്. പെണ്‍കുട്ടികളും ആയി ഒരു തരത്തിലും കൂട്ടുകൂടാന്‍ കഴിയാതെ വളരുന്ന ആണ്‍കുട്ടികളും, പെണ്‍കുട്ടികളെ പ്രായപൂര്‍ത്തി ആയാല്‍ പിന്നെ ആണ്‍കുട്ടികളുടെ അടുത്തെ വിടാത്ത, ആണ്‍ പെണ്‍ സൗഹൃദങ്ങള്‍ വളരെ കുറഞ്ഞ ഒരു സമൂഹത്തില്‍ ആണ്‍കുട്ടികള്‍ക്ക് പെണ്‍കുട്ടികള്‍ ഒരു കൗതുകമാണ്. കൗമാരത്തില്‍ ഹോര്‍മോണുകള്‍ പെണ്‍കുട്ടികളുടെ ശരീരം ഒരു ഭോഗവസ്തു ആയി മാത്രം ആണ്‍കുട്ടികള്‍ക്ക് തോന്നാന്‍ കാരണം അടുത്ത പെണ്‍കൂട്ടുകാര്‍ ഇല്ലാത്തത് കൊണ്ടും ആകാം. ഒരു പക്ഷെ ചെറുപ്പം മുതല്‍ ഫ്രീ ആയി സംസാരിക്കാന്‍ കഴിയുന്ന ഒരു പെണ്‍സുഹൃത്ത് എനിക്കുണ്ടായിരുന്നെങ്കില്‍ എന്റെ മനോഭാവം ഇങ്ങിനെ ആവില്ലായിരുന്നു.

വിവാഹം കഴിഞ്ഞാണ് എന്റെ മനോഭാവം പൂര്‍ണമായും മാറിയത്. വളരെ പതുക്കെ നടന്ന ഒരു മാറ്റം. ഒരു പക്ഷെ വിദേശവാസം എന്നെ സഹായിച്ചിട്ടുണ്ടാവാം. തീര്‍ച്ചയായും സ്വീഡനില്‍ വച്ച് കരോലിന എന്ന സുഹൃത്ത് എന്നെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്. നീ എന്തിനാണ് ഇപ്പോഴും എന്റെ മുലകളില്‍ നോക്കുന്നത്, പെണ്‍കുട്ടികളുടെ ആത്മാവിലേക്കുള്ള വാതില്‍ അവരുടെ കണ്ണുകളില്‍ ആണ് എന്ന് എന്നെ മനസിലാക്കി തന്നത് അവളാണ്.

#Metoo സംഭവങ്ങള്‍ ഒരുപാട് പെണ്‍കുട്ടികള്‍ എഴുതുന്നുണ്ട്. പക്ഷെ ഇതിന്റെ മറുവശത്തു നിശബ്ദര്‍ ആയി ഇരിക്കുന്നവര്‍ നമ്മുടെ സമൂഹത്തിലെ ആണുങ്ങള്‍ തന്നെയാണ്, ഒരു പക്ഷെ നിങ്ങള്‍ക്കും എനിക്കും അറിയാവുന്നവര്‍. നമ്മുടെ കൂട്ടുകാര്‍, സഹോദരങ്ങള്‍, മക്കള്‍, ഒരുപക്ഷെ ഈ വായിക്കുന്ന നിങ്ങള്‍ തന്നെ.

ചിലര്‍ സമൂഹത്തിന്റെ സ്ത്രീ വീക്ഷണത്തിന്റെ ഇരകള്‍ ആണെങ്കില്‍ മറ്റു ചിലര്‍ അവരുടെ കുറ്റവാസന കൊണ്ട് ചെയ്യുന്നതാണ്. എന്തായാലും, ഇരകള്‍ മാത്രം അല്ല മുന്നോട്ട് വരേണ്ടത്, ഇത് ചെയ്തവരും മുന്നോട്ട് വന്നു, നമ്മള്‍ എങ്ങിനെ മാറി അല്ലെങ്കില്‍ ഇനി നമ്മള്‍ എന്നിങ്ങനെ മാറും എന്ന് സമൂഹത്തോട് തുറന്നു പറയേണ്ട ഒരു സന്ദര്‍ഭം കൂടി ആണിത്.

പേരറിയാത്ത ആ സ്ത്രീയോടും മകനോടും എല്ലാ ദിവസവും മനസ്സില്‍ മാപ്പ് ചോദിച്ച് കൊണ്ട്….

#Metoo #HowIWillChange "കഴുവേറീടെ മോനെ…" എന്നൊരു തെറിയോടെ ആണ് എന്റെ മുഖത്ത് അടി വീണത്. ഓർക്കാപ്പുറത്തുള്ള…

Posted by Nazeer Hussain Kizhakkedathu on Tuesday, October 9, 2018