ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ സര്‍ക്കാരിന് നിരുപാധിക പിന്തുണയുമായി എസ്എന്‍ഡിപി: തന്ത്രിയും കുടുംബവും മാത്രമല്ല ഹിന്ദുസമൂഹം; ബിജെപിക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് വെള്ളാപ്പള്ളി നടേശന്‍

single-img
9 October 2018

ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ സമര രംഗത്തുള്ള ബിജെപിക്കെതിരേ ആഞ്ഞടിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. വിഷയത്തില്‍ സമരം ചെയ്യുന്ന ബിജെപിക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നും ഇതുവഴി പത്ത് വോട്ട് അക്കൗണ്ടില്‍ കിട്ടുമോ എന്നാണ് അവര്‍ നോക്കുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു. കണിച്ചുകുളങ്ങരയില്‍ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

തന്ത്രിയും തന്ത്രികുടുംബവും മാത്രമടങ്ങുന്നതല്ല ഹിന്ദു സമൂഹം. ഹിന്ദു സംഘടനകളെ സര്‍ക്കാര്‍ ചര്‍ച്ചയ്ക്കു വിളിക്കണം. ശബരിമല വിധിയെ പ്രതിരോധിക്കേണ്ടതു കര്‍മം കൊണ്ടാണ്. സ്ത്രീകള്‍ ശബരിമലയില്‍ പോവാതിരിക്കുകയാണു വേണ്ടത്. ഹിന്ദുത്വം പറഞ്ഞു കലാപമുണ്ടാക്കരുതെന്നും വെള്ളാപ്പള്ളി പറഞ്ഞു.

സര്‍ക്കാരിന്റെ നിലപാട് മുഖ്യമന്ത്രി വ്യക്തമാക്കിയതാണ്. തുറന്ന സമീപനമാണ് മുഖ്യമന്ത്രിയുടേത്. സര്‍ക്കാരിനെ താഴെയിറക്കാനുള്ള അജണ്ടയുടെ ഭാഗമായാണ് സമരങ്ങള്‍ അരങ്ങേറുന്നതെന്നും വെള്ളാപ്പള്ളി ആരോപിച്ചു. സമരക്കാര്‍ മറ്റ് ഹിന്ദു വിഭാഗങ്ങളോട് ഒരു തരത്തിലുള്ള കൂടിയാലോചനകളും നടത്തിയില്ല.

ഈഴവ സമുദായത്തോടോ, പട്ടികജാതി പട്ടികവര്‍ഗത്തോടോ കൂടിയാലോചന നടത്തിയില്ല. അടുത്ത വിമോചന സമരമാണോ ഇവര്‍ ലക്ഷ്യമിടുന്നത്. സമരക്കാരുടെ പൊള്ളത്തരങ്ങള്‍ തുറന്നുകാട്ടാന്‍ സമാനമനസ്‌കരുമായി സഹകരിച്ച് എസ്.എന്‍.ഡിപി യോഗം രംഗത്തിറങ്ങും.

ദേവസ്വം ബോര്‍ഡും മറ്റ് സ്ഥാനങ്ങളും സവര്‍ണ വിഭാഗങ്ങളാണ് കയ്യാളുന്നത്. നാല് ശതമാനം മാത്രമാണ് ഇവിടങ്ങളിലെ അവര്‍ണ്ണ പ്രാതിനിധ്യം. ശബരിമലയിലെ പല ചടങ്ങുകളും അവര്‍ണ്ണരില്‍ നിന്ന് സവര്‍ണ്ണര്‍ പിടിച്ചെടുത്തു. 1991 ന് ശേഷം മാത്രമാണ് സ്ത്രീ പ്രവേശനം ഇല്ലാതായത്.

ആചാരങ്ങള്‍ അനുഷ്ഠിക്കണം, നിയമങ്ങള്‍ അനുസരിക്കണം. ആ വിധിയെ അംഗീകരിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്. വിധി, കര്‍മം കൊണ്ട് മറികടക്കണം. തെരുവിലിറങ്ങി അക്രമം കാണിക്കരുത്. രാജ്യത്തെ ഭ്രാന്താലയമായി മാറ്റരുതെന്നും വെള്ളാപ്പള്ളി പറഞ്ഞു.