ബാലുവിന്‍റെയും മകളുടെയും മരണം ലക്ഷ്മിയെ അറിയിച്ചു
വയലിനിസ്റ്റ് ബാലഭാസ്കറും മകൾ തേജസ്വിനി ബാലയും മരിച്ച വിവരം തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന ലക്ഷ്മിയെ അറിയിച്ചതായി സംഗീതജ്ഞൻ സ്റ്റീഫൻ ദേവസ്സി അറിയിച്ചു. തിങ്കളാഴ്ച പുലർച്ചെ ബാലബാസ്കറിന്റെ ഭാര്യ ലക്ഷ്മിയെ വെന്റിലേറ്ററിൽനിന്ന് മാറ്റിയെന്നും സ്വന്തമായി ശ്വസിച്ച് തുടങ്ങിയെന്നും സ്റ്റീഫൻ ഫെയ്സ്ബുക്ക് ലൈവിലൂടെ അറിയിച്ചു. ഈ വിവരങ്ങൾ തനിക്ക് ലക്ഷ്മിയെ ചികിത്സിക്കുന്ന ഡോക്ടറാണ് നൽകിയതെന്നും ലക്ഷ്മിയുടെ അമ്മയാണ് ബാലഭാസ്കറിന്റെയും മകളുടെയും മരണവിവരം അറിയിച്ചതെന്നും സ്റ്റീഫൻ വീഡിയോയിലൂടെ പറഞ്ഞു.
ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മിക്ക് സ്വന്തമായി ശ്വസിക്കാൻ സാധിക്കുന്നുണ്ടെങ്കിലും ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തിൽ തന്നെയാണ്. രണ്ടു മൂന്ന് ദിവസങ്ങൾക്കുള്ളിൽ തീവ്രപരിചരണ വിഭാഗത്തിൽനിന്നു മാറ്റാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഡോക്ടർമാർ അറിയിച്ചു. ലക്ഷ്മിയുടെ ബോധം തെളിഞ്ഞിട്ടുണ്ട്.
അപകടത്തിൽ പരിക്കേറ്റ ഡ്രൈവറും കുടുംബസുഹൃത്തുമായ അർജുനെ തീവ്രപരിചരണ വിഭാഗത്തിൽനിന്നു വാർഡിലേക്കു മാറ്റിയിട്ടുണ്ട്. സെപ്റ്റംബർ 25-നു പുലർച്ചെ പള്ളിപ്പുറത്തുവച്ച് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ച കാർ മരത്തിലിടിച്ചാണ് അപകടമുണ്ടായത്. മകൾ അപകടദിവസവും ബാലഭാസ്കർ ഒക്ടോബർ രണ്ടിനു പുലർച്ചെയുമാണ് മരിച്ചത്.