ശബരിമല വിഷയത്തില്‍ ബിജെപിക്കു നേട്ടമുണ്ടാക്കാനുള്ള സാഹചര്യം സൃഷ്ടിക്കണമെന്ന് അമിത് ഷാ: തെരഞ്ഞെടുപ്പിന് മോദിയെ ഉയര്‍ത്തിക്കാട്ടി കാമ്പയിനുകള്‍ നടത്താനും പാര്‍ട്ടി വക്താക്കള്‍ക്ക് നിര്‍ദേശം

single-img
9 October 2018

2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ കരുനീക്കവുമായി ബി.ജെ.പി. ഇത്തവണയും മോദിയെ ഉയര്‍ത്തിക്കാട്ടി തെരഞ്ഞെടുപ്പിനെ നേരിടാനാണ് ബി.ജെ.പി ഒരുങ്ങുന്നത്. മോദിയെ ചുറ്റിപ്പറ്റി കാമ്പയിനുകള്‍ നടത്താനാണ് പാര്‍ട്ടി വക്താക്കള്‍ക്ക് ബി.ജെ.പി കേന്ദ്രനേതൃത്വം നല്‍കിയിരിക്കുന്ന നിര്‍ദേശം.

കഴിഞ്ഞ ദിവസം ബി.ജെ.പിയുടെ 150 ഓളം വരുന്ന പാര്‍ട്ടി വക്താക്കളുമായി ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായും മുതിര്‍ന്ന നേതാക്കളായ അരുണ്‍ ജെയ്റ്റ്‌ലിയും പീയുഷ് ഗോയലും പ്രകാശ് ജാവേദ്ക്കറും പ്രത്യേക കൂടിക്കാഴ്ച നടത്തിയിരുന്നു. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിടാനുള്ള മീഡിയ സ്ട്രാറ്റജി ആയിരുന്നു യോഗത്തില്‍ പ്രധാന ചര്‍ച്ചയായത്.

വ്യക്തിത്വങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള കാമ്പയിനിങ്ങാണ് പൊതുതെരഞ്ഞെടുപ്പില്‍ ഇത്തവണ നടത്തേണ്ടതെന്നാണ് അമിത് ഷാ പാര്‍ട്ടി വക്താക്കള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. ‘ ഇത്തവണ 52 ശതമാനം വോട്ട് ഷെയര്‍ ബി.ജെ.പിക്ക് ലഭിക്കുമെന്നാണ് വിവിധ സര്‍വേകളും ഒപ്പീനിയന്‍ പോളുകളും സൂചിപ്പിക്കുന്നത്.

എന്നാല്‍ അതില്‍ 70 ശതമാനം പേരും പ്രതികരിക്കുന്നത് മോദി തന്നെ പ്രധാനമന്ത്രിയായി വരണമെന്നാണ്. അതുകൊണ്ട് തന്നെ മോദിയെ മുന്‍നിര്‍ത്തിയുള്ള ഒരു തെരഞ്ഞെടുപ്പ് പോരാട്ടം തന്നെയായിരിക്കണം ഇത്തവണയും നടത്തേണ്ടതെന്നാണ് അമിത് ഷാ തങ്ങളോട് ആവശ്യപ്പെട്ടത്’ യോഗത്തില്‍ പങ്കെടുത്ത പാര്‍ട്ടി വക്താവ് വ്യക്തമാക്കിയതായി ഡെക്കാന്‍ ക്രോണിക്കിള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം ആമുഖ പ്രസംഗത്തിനുശേഷം പ്രതിനിധികളുടെ ചോദ്യത്തിന് മറുപടിയായാണ് ശബരിമല വിഷയത്തെക്കുറിച്ച് അമിത് ഷാ പരാമര്‍ശിച്ചത്. ശബരിമല വിഷയത്തില്‍ ഭക്തരുടെ വികാരത്തിനൊപ്പം നില്‍ക്കാനും സമരം ശക്തമാക്കാനും അമിത് ഷാ നിര്‍ദേശം നല്‍കി.

ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കൂടുതല്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്നും, കൂടുതല്‍ നേട്ടമുണ്ടാക്കാനുള്ള സാഹചര്യം സൃഷ്ടിക്കണമെന്നും അമിത് ഷാ പറഞ്ഞു. രാജ്യത്തൊട്ടാകെ ബാധിക്കപ്പെടുന്ന വിഷയമല്ലെങ്കിലും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെല്ലാം ശബരിമലയിലെ സ്ത്രീപ്രവേശനം ചര്‍ച്ചാ വിഷയമാണ്.

വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിലാണ് മധ്യകേരളത്തില്‍ സമരപരിപാടികള്‍ ആരംഭിച്ചത്. വലിയ രീതിയില്‍ ജനപങ്കാളിത്തം യോഗങ്ങളിലുണ്ടായി. സംസ്ഥാന സര്‍ക്കാര്‍ പ്രതിരോധത്തിലായ സാഹചര്യത്തില്‍ ബിജെപി ശക്തമായ സാന്നിധ്യം അറിയിക്കണം. ഭക്തരെ പാര്‍ട്ടിക്കു കീഴില്‍ അണിനിരത്തി വലിയ ജനകീയ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കണമെന്നും അമിത് ഷാ നിര്‍ദേശിച്ചു.

സുപ്രീംകോടതി വിധി സമൂഹത്തിലുണ്ടാക്കിയ മാറ്റങ്ങള്‍ കേരളത്തിലെ പ്രതിനിധികള്‍ വിശദീകരിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പിനെ മുന്നില്‍ കണ്ട് വിഷയം സജീവമായി നിലനിര്‍ത്താനുള്ള നിര്‍ദേശമാണ് നേതൃത്വത്തിന് ലഭിച്ചിരിക്കുന്നത്. ശബരിമല വിഷയത്തില്‍ ഹിന്ദു സംഘടനകള്‍ പ്രക്ഷോഭത്തിനിറങ്ങുകയും വലിയ ജനപങ്കാളിത്തം ഉണ്ടാകുകയും ചെയ്തിട്ടും ബിജെപിക്ക് കാര്യമായ ഇടപെടല്‍ നടത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തല്‍. മെല്ലെപോക്ക് സമീപനം ഉപേക്ഷിക്കാനും മണ്ഡലാടിസ്ഥാനത്തില്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാനുമാണ് കേന്ദ്ര നിര്‍ദേശം.