വിവാഹ നിശ്ചയത്തിനായി നീരവ് മോദിയില്‍നിന്ന് 1.4 കോടിക്കു വാങ്ങിയ വജ്ര മോതിരങ്ങള്‍ വ്യാജം; കല്യാണം മുടങ്ങിയതോടെ യുവാവ് വിഷാദരോഗിയായി മാറി

single-img
8 October 2018

കോടികളുടെ വായ്പാ തട്ടിപ്പ് നടത്തി മുങ്ങിയ വജ്ര വ്യാപാരി നിരവ് മോദിയില്‍ നിന്ന് വജ്രമോതിരം വാങ്ങിയ കനേഡിയന്‍ പൗരന്റെ ജീവിതം പ്രതിസന്ധിയില്‍. വിവാഹ നിശ്ചയത്തിനായി നിരവ് മോദിയില്‍ നിന്ന് വാങ്ങിയ വജ്രമോതിരങ്ങള്‍ വ്യാജമാണെന്ന് കണ്ടെത്തിയതോടെ കാമുകി കൈവിട്ടു. തുടര്‍ന്ന് യുവാവ് വിഷാദരോഗിയായി മാറി.

ഒരു ധനകാര്യ കമ്പനിയില്‍ ഉദ്യോഗസ്ഥനായിരുന്ന കനേഡിയന്‍ പൗരനായ പോള്‍ അല്‍ഫോന്‍സോയും വജ്രവ്യാപാരിയായ നിരവും 2012ലാണ് പരിചയപ്പെടുന്നത്. ഇരുവരും വളരെ വേഗം സുഹൃത്തുക്കളുമായി. നിരവിനെതിരായ കേസുകളെ കുറിച്ചൊന്നും അറിയാതിരുന്ന പോള്‍, വിവാഹനിശ്ചയത്തിനായി രണ്ട് വജ്രമോതിരങ്ങള്‍ ഈ വര്‍ഷം നിരവില്‍ നിന്നും വാങ്ങാന്‍ തീരുമാനിച്ചു.

2 ലക്ഷം അമേരിക്കന്‍ ഡോളറായിരുന്നു വില (ഏകദേശം ഒരു കോടി 47 ലക്ഷം രൂപ). ജീവിതത്തിലെ ഏറ്റവും പ്രത്യേകതയുള്ള ചടങ്ങിലേക്ക് തന്റെ പക്കല്‍ നിന്നും വജ്രം വാങ്ങിയതിന് നന്ദി പറഞ്ഞ് നിരവ് പോളിന് സന്ദേശമയച്ചു. 3.2 കാരറ്റ് പരിശുദ്ധിയുള്ള വജ്രം എന്ന് അവകാശപ്പെട്ടാണ് രണ്ട് മോതിരങ്ങളും കൈമാറിയത്.

വജ്രങ്ങള്‍ ഇന്‍ഷ്വര്‍ ചെയ്യാന്‍ ആവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍ നിരവ് മോദി നല്‍കിയില്ല. പല തവണ മെയില്‍ ചെയ്തിട്ടും മറുപടി ലഭിച്ചില്ല. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മോതിരത്തിലെ കല്ലുകള്‍ വ്യാജമാണെന്ന് തെളിഞ്ഞത്. മോതിരങ്ങള്‍ വ്യാജമാണെന്നു തെളിഞ്ഞതോടെ ഇയാളുടെ പ്രണയബന്ധവും തകര്‍ന്നതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

തന്റെ മുതിര്‍ന്ന സഹോദരനെ പോലെയായിരുന്നു നീരവിനെ കണ്ടിരുന്നതെന്നും അല്‍ഫോന്‍സോ പറഞ്ഞു. നീരവ് മോദിക്കെതിരെ കാലിഫോര്‍ണിയയില്‍ കേസ് ഫയല്‍ ചെയ്തതായും അല്‍ഫോന്‍സോ അറിയിച്ചു. നിരവിനെ തനിക്ക് അത്രയ്ക്ക് വിശ്വാസമായിരുന്നെന്നും ഇങ്ങനെ ചതിക്കുമെന്നും കരുതിയില്ലെന്നും യുവാവ് പറയുന്നു.

‘നിങ്ങള്‍ എനിക്ക് നല്‍കിയ വേദനയുടെ ആഴമെന്തെന്ന് അറിയുമോ? എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമാകേണ്ടിയിരുന്ന നിമിഷമാണ് നിങ്ങള്‍ ഇല്ലാതാക്കിയത്. വിഷാദം കാരണം എനിക്ക് ഒന്നും ചെയ്യാനാവുന്നില്ല’, നിരവിന് പോള്‍ മെയില്‍ അയച്ചു.