ഒരു മാസം പ്രായമുള്ള കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ട്വിസ്റ്റ്: പാലു കൊടുമ്പോള്‍ നെഞ്ചുവേദന വരുന്നതുകൊണ്ട് കുഞ്ഞിനെ ആറ്റിലെറിഞ്ഞു കൊല്ലുകയായിരുന്നുവെന്ന് അമ്മയുടെ മൊഴി

single-img
8 October 2018

കുഞ്ഞിന് പാലു കൊടുക്കുമ്പോള്‍ നെഞ്ചുവേദന അനുഭവപ്പെടുന്നുവെന്ന് പറഞ്ഞ് മാതാവ് ആണ്‍കുഞ്ഞിനെ ആറ്റില്‍ എറിഞ്ഞു കൊലപ്പെടുത്തി. ചെന്നൈയ്ക്കടുത്ത വേളാച്ചേരി ദ്രൗപതി അമ്മന്‍ കോവില്‍ സ്ട്രീറ്റിലെ വാടക വീട്ടില്‍ താമസിക്കുന്ന വിക്കണ്ണയുടെ ഭാര്യ ഉമയാണ് (27) ഈ ക്രൂരകൃത്യം നടത്തിയത്.

കുട്ടിയെ ആറ്റില്‍ എറിഞ്ഞ ശേഷം കാണാനില്ലെന്ന് അഭിനയിച്ച ഇവരെ കുടുക്കിയത് സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളായിരുന്നു. ഒരു മാസം പ്രായമുള്ള കുഞ്ഞിനെയാണ് മാതാവ് കൊലപ്പെടുത്തിയത്. കുഞ്ഞിനെ കാണാനില്ലെന്ന് ശനിയാഴ്ച മാതാവ് പരാതി നല്‍കിയതിനെ തുടര്‍ന്ന് പോലീസ് തെരച്ചില്‍ നടത്തി വരുന്നതിനിടയിലാണ് അവര്‍ തന്നെയാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നു പോലീസ് കണ്ടെത്തിയത്.

ശനിയാഴ്ച പുലര്‍ച്ചെ എല്ലാവരും ഉറക്കത്തിലായിരുന്ന സമയത്ത് കുഞ്ഞിനെയെടുത്ത് പുറത്തിറങ്ങിയ ഉമ കുഞ്ഞിനെ സമീപത്തെ ആറ്റിലെറിയുകയായിരുന്നു. കൂടെ ഉറങ്ങുകയായിരുന്ന കുഞ്ഞിനെ പുലര്‍ച്ചെ നാല് വരെ കണ്ടിരുന്നെന്നും പിന്നീട് അഞ്ചരയ്ക്ക് എഴുന്നേറ്റപ്പോള്‍ കണ്ടില്ലെന്നുമായിരുന്നു ഇവര്‍ പോലീസിനു നല്‍കിയ പരാതിയില്‍ പറഞ്ഞത്.

കുഞ്ഞിനെ എറിഞ്ഞു തിരിച്ചുവന്ന ഇവര്‍ പിന്നീട് എല്ലാവര്‍ക്കുമൊപ്പം കുട്ടിയെ തിരയാനും പോയിരുന്നു. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ സംശയാസ്പദമായ സാഹചര്യത്തില്‍ പുലര്‍ച്ചെ റോഡിലൂടെ ഒരു സ്ത്രീ നടന്നുപോകുന്നതായി കണ്ടെത്തി. ഇതോടെ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയെന്ന നിഗമനത്തില്‍ പോലീസെത്തി.

തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ദൃശ്യങ്ങളിലെ സ്ത്രീയ്ക്ക് ഉമയോട് സാദൃശ്യം തോന്നുകയും പിന്നീട് നടത്തിയ ചോദ്യം ചെയ്യലില്‍ അവര്‍ കുറ്റം സമ്മതിക്കുകയുമായിരുന്നു. പ്രസവത്തിനുശേഷം ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നുവെന്നും കുഞ്ഞിന് മുലപ്പാല്‍ നല്‍കുമ്പോള്‍ നെഞ്ചുവേദന അനുഭവപ്പെട്ടിരുന്നുവെന്നും ഉമ പറഞ്ഞു. ഇക്കാര്യം ഭര്‍ത്താവിനോട് പലതവണ പരാതിപ്പെട്ടുവെങ്കിലും ഗൗനിച്ചില്ല. അതോടെ കുഞ്ഞിനെ കൊല്ലാന്‍ തീരുമാനിക്കുകയായിരുന്നു.

മുലപ്പാല്‍ നല്‍കുമ്പോള്‍ കടുത്ത നെഞ്ചുവേദന അനുഭവപ്പെടുന്നതിനെത്തുടര്‍ന്നാണ് കുഞ്ഞിനെ കൊന്നതെന്ന് ഉമ മൊഴി നല്‍കിയതായി പോലീസ് അറിയിച്ചു. തുടര്‍ന്ന് വേളാച്ചേരി പോലീസ് ഇന്‍സ്‌പെക്ടര്‍ വേലുവിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘമാണ് ഉമയെ പിടികൂടിയത്. അറസ്റ്റിലായ ഉമയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.