ഒമാനിലേക്ക് കടത്താന്‍ ശ്രമിച്ച 8 കോടിയുടെ ഹാഷിഷുമായി പാലക്കാട് യുവതി അറസ്റ്റില്‍; ഒരു ലക്ഷം രൂപ വീതം കമ്മീഷന്‍ വാങ്ങി 17ാം തവണയാണ് ഹാഷിഷ് കടത്തുന്നതെന്ന് 21കാരി യുവതിയുടെ മൊഴി

single-img
8 October 2018

പാലക്കാട്: ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ രണ്ട് കിലോ ഹാഷിഷുമായി സ്ത്രീ പിടിയില്‍. നാഗര്‍കോവില്‍ സ്വദേശിയായ സിന്ധുജയാണ് (21) എക്‌സൈസിന്റെ പിടിയിലായത്. വിപണിയില്‍ എട്ടു കോടി രൂപ വിലമതിക്കുന്ന ഹാഷിഷ് ഓയിലാണ് പിടികൂടിയത്.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ തിങ്കഴാഴ്ച രാവിലെ എക്‌സൈസ് ഇന്റലിജന്റ്‌സ് ബ്യൂറോയും സ്‌പെഷ്യല്‍ സ്‌ക്വാഡും ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ നടത്തിയ പരിശോധനയിലാണ് സിന്ധുജ പിടിയിലായത്. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തു നിന്നും തൃശൂരിലേക്ക് കടത്തുകയായിരുന്നു ഇത്.

തൃശ്ശൂര്‍ ചാവക്കാട് സ്വദേശിയായ ജാബിറിനു വേണ്ടി കടത്തുകയായിരുന്നു ഇവയെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഒരു ലക്ഷം രൂപയാണ് സിന്ധുജയുടെ പ്രതിഫലം. ഇത് 17ാം തവണയാണ് സിന്ധുജ ചാവക്കാടേക്ക് ഹാഷിഷ് എത്തിക്കുന്നതെന്നും കേരളത്തില്‍ നിന്ന് ഒമാനിലേക്ക് കടത്താനാണ് ഇത് എത്തിക്കുന്നതെന്നും ഇവര്‍ മൊഴി നല്‍കിയതായി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി.രാജീവ് അറിയിച്ചു.

എറണാകുളത്ത് നടക്കുന്ന ഡി.ജെ പാര്‍ട്ടികളിലും ഹാഷിഷ് വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്ന് വിവരം ലഭിച്ചതായും എക്‌സൈസ് അധികൃതര്‍ വെളിപ്പെടുത്തി. ഏറ്റവും ശുദ്ധമായ നിലയിലുള്ള ഹാഷിഷാണ് പിടികൂടിയത്. ഏകദേശം 70 കിലോയോളം കഞ്ചാവ് വാറ്റിയാലാണ് രണ്ട് കിലോ ഹാഷിഷ് ലഭിക്കുകയെന്നും അധികൃതര്‍ അറിയിച്ചു.