ഇന്ത്യ കരിഞ്ഞുണങ്ങും; നിരവധിപേര്‍ക്ക് ജീവന്‍ നഷ്ടമാകും; രാജ്യത്ത് മാരക ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് കലാവസ്ഥാ റിപ്പോര്‍ട്ട്
2015ല്‍ 2500 പേരുടെ മരണത്തിനിടയാക്കിയ ഉഷ്ണതരംഗത്തേക്കാള്‍ ഭീഷണി ഉയര്‍ത്തിക്കൊണ്ടു മറ്റൊരു ഉഷ്ണകാലം വീണ്ടുമെത്താനിരിക്കുകയാണെന്നു കാലവാസ്ഥ വ്യതിയാന റിപ്പോര്‍ട്ട്. കാലാവസ്ഥാ മാറ്റത്തെക്കുറിച്ചുള്ള ഇന്റര്‍ഗവണ്‍മെന്റല്‍ പാനലാണ് (ഐപിസിസി) ഇന്ത്യയെ ആശങ്കയിലാക്കുന്ന റിപ്പോര്‍ട്ട് തിങ്കളാഴ്ച പുറത്തുവിട്ടത്.
വ്യവസായവല്‍ക്കരണത്തിനു മുന്‍പുണ്ടായിരുന്നതിനേക്കാള്‍ രണ്ടു ഡിഗ്രി സെല്‍ഷ്യസ് താപം കൂടിയാല്‍ ഇന്ത്യ വീണ്ടും അതികഠിനമായ ഉഷ്ണത്തിലേക്കു പോകും. ശരാശരി ആഗോളതാപനമായ 1.5 ഡിഗ്രിയെന്നത് 2030 ആകുമ്പോഴേക്കും മറികടക്കുമെന്ന് റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.
2030 മുതല്‍ 2052 വരെ കൂടിയ ശരാശരി നിലനില്‍ക്കും. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ കൊല്‍ക്കത്തയിലേയും കറാച്ചിയിലേയും ഉഷ്ണതരംഗത്തെ കുറിച്ച് റിപ്പോര്‍ട്ട് പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്. കറാച്ചിയിലും കൊല്‍ക്കത്തയിലും 2015ലേതിന് സമാനമായ ഉഷ്ണതരംഗമാണ് പ്രതീക്ഷിക്കാവുന്നത്.
ആഗോള താപനം മനുഷ്യന്റെ ആരോഗ്യത്തെ ബാധിക്കുമെന്നും ദശലക്ഷക്കണക്കിനു പേര്‍ക്കു ജീവന്‍ നഷ്ടമാകുമെന്നും കാലാവസ്ഥാ വിദഗ്ധനായ ആര്‍തര്‍ വിന്‍സ് വ്യക്തമാക്കി. വാഷിങ്ടന്‍ സര്‍വകലാശാല, ലോകാരോഗ്യ സംഘടന, ക്ലൈമറ്റ് ട്രാക്കര്‍ എന്നിവയില്‍നിന്നുള്ള വിദഗ്ധ സംഘമാണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്.
കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്നു ഭക്ഷ്യ ക്ഷാമം, ജീവിത സാഹചര്യങ്ങളുടെ ദൗര്‍ലഭ്യം, ആരോഗ്യ പ്രശ്‌നങ്ങള്‍ എന്നിവ കാരണം ദാരിദ്ര്യവും പല മടങ്ങു കൂടും. പധാനമായും ഏഷ്യന്‍ മേഖലയില്‍ ധാന്യോല്‍പാതനത്തെ ഇതു മോശമായി ബാധിക്കും.
ഇന്ത്യയില്‍ ആണവോര്‍ജ മേഖലയില്‍നിന്നുമാത്രം കഴിഞ്ഞ സാമ്പത്തിക വര്‍ഷം പുറന്തള്ളിയത് 929 ദശലക്ഷം ടണ്‍ കാര്‍ബണ്‍ ഡയോക്‌സൈഡാണ്. കാലാവസ്ഥാ മാറ്റം 600 ദശലക്ഷം ഇന്ത്യക്കാരുടെ ജീവിതത്തെ ബാധിക്കുമെന്നു ലോകബാങ്കും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഡിസംബറില്‍ പോളണ്ടില്‍ നടക്കുന്ന കാലാവസ്ഥാ വ്യതിയാന ഉച്ചകോടിയില്‍ ഈ വിഷയവും ചര്‍ച്ച ചെയ്യും. ഏറ്റവും കൂടുതല്‍ കാര്‍ബണ്‍ പുറന്തള്ളുന്ന രാജ്യങ്ങളിലൊന്നായ ഇന്ത്യയുടെ നിലപാട് ഉച്ചകോടിയില്‍ നിര്‍ണായകമാകും.