കുഞ്ചാക്കോ ബോബനു നേരേ വധഭീഷണി: പ്രതി മാനസിക രോഗിയെന്ന് പോലീസ്

single-img
8 October 2018

നടന്‍ കുഞ്ചാക്കോ ബോബനു നേരേ എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ വച്ച് വധഭീഷണി മുഴക്കിയ കേസില്‍ അറസ്റ്റിലായ ആള്‍ക്ക് മാനസിക രോഗമുണ്ടെന്ന് പോലീസ്. സ്റ്റാന്‍ലി ജോസഫ് (76) എന്നയാളാണ് കേസില്‍ അറസ്റ്റിലായിരിക്കുന്നത്.

വധശ്രമത്തിന് കേസെടുത്ത് ഇയാളെ കോടതി അനുമതിയോടെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റാനാണ് പോലീസ് ആലോചിക്കുന്നത്. കഴിഞ്ഞ അഞ്ചിന് രാത്രി എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനിലായിരുന്നു സംഭവം. ഷൂട്ടിംഗിന് കണ്ണൂരിലേക്ക് പോകുന്നതിനായി മാവേലി എക്‌സ്പ്രസ് കാത്തുനില്‍ക്കുന്നതിനിടെയാണ് താരത്തിന് അടുത്തേക്ക് ഇയാള്‍ എത്തിയത്.

കുഞ്ചാക്കോ ബോബനെ അസഭ്യം വിളിച്ച ഇയാള്‍ കൈയില്‍ കരുതിയിരുന്ന വാളുയര്‍ത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. ശബ്ദംകേട്ട് മറ്റു യാത്രക്കാര്‍ ഓടിയെത്തിയപ്പോഴേക്കും ഇയാള്‍ ഓടിരക്ഷപെടുകയായിരുന്നു. ട്രെയിനില്‍ കണ്ണൂരിലെത്തിയ നടന്‍ പാലക്കാട് റെയില്‍വേ പോലീസ് ഡിവിഷനില്‍ ഫോണിലൂടെ പരാതി അറിയിച്ചു.

കണ്ണൂര്‍ റെയില്‍വേ എസ്‌ഐ സുരേന്ദ്രന്‍ കല്യാടന്‍ തളിപ്പറമ്പിലെ ഹോട്ടലില്‍ താമസിച്ചുവരുന്ന നടന്റെ മൊഴി രേഖപ്പെടുത്തി.
റെയില്‍വേ സ്റ്റേഷനിലെ സിസിടിവി ദൃശ്യത്തില്‍നിന്ന് എറണാകുളം റെയില്‍വേ പോലീസ് അക്രമിയെ തിരിച്ചറിയുകയും ഞായറാഴ്ച വൈകുന്നേരത്തോടെ പിടികൂടുകയുമായിരുന്നു.