അശ്ലീല സന്ദേശമയച്ച ബി.ജെ.പി പ്രവര്‍ത്തകനെ ഐ.പി.എസ് ഉദ്യോഗസ്ഥന്റെ ഭാര്യ ചെരിപ്പൂരിയടിച്ചു

single-img
8 October 2018

ഫോണിലേക്ക് അശ്ലീല സന്ദേശമയച്ച ബി.ജെ.പി പ്രവര്‍ത്തകനെ ഐ.പി.എസ് ഉദ്യോഗസ്ഥന്റെ ഭാര്യ ചെരിപ്പൂരിയടിച്ചു. ഉത്തരാഖണ്ഡിലെ രുദ്രാപൂരിലാണ് സംഭവം. ഐ.പി.എസ് ഉദ്യോഗസ്ഥന്റെ വീടിനടുത്താണ് ബി.ജെ.പി പ്രവര്‍ത്തകന്‍ കുടുംബത്തോടൊപ്പം താമസിക്കുന്നത്. തന്‍റെ ഫോണിലേക്ക് ഇയാള്‍ അശ്ലീല സന്ദേശങ്ങള്‍ അയക്കുന്ന കാര്യം യുവതി റെസിഡന്‍സ് അസോസിയേഷനെ അറിയിച്ചു.

ഇക്കാര്യം അന്വേഷിക്കാന്‍ റെസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ ബി.ജെ.പി പ്രവര്‍ത്തകന്‍റെ ഫ്ലാറ്റിലെത്തി. സ്വന്തം തെറ്റ് തിരിച്ചറിഞ്ഞ് മാപ്പ് ചോദിക്കുന്നതിന് പകരം അയാള്‍ മോശമായാണ് പെരുമാറിയതെന്ന് റസിഡന്‍സ് അസോസിയേഷന്‍ പ്രസി‍ഡന്‍റ് ദേവേന്ദ്ര ഷാഹി പറഞ്ഞു.

തുടര്‍ന്ന് യുവതി ചെരുപ്പൂരി ബി.ജെ.പി പ്രവര്‍ത്തകനെ അടിച്ചു. തല്ലി കിട്ടിയതോടെ ഇയാള്‍ മാപ്പ് പറഞ്ഞു. സംഭവമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയെങ്കിലും മാപ്പ് പറഞ്ഞതിനാല്‍ യുവതി പരാതി നല്‍കിയില്ല. സംഭവം ബി.ജെ.പിയുടെ പ്രതിച്ഛായ നഷ്ടപ്പെടുത്തിയെന്നും ബി.ജെ.പി പ്രവര്‍ത്തകനെതിരെ നടപടിയെടുക്കുമെന്നും പ്രദേശത്തെ എം.എല്‍.എ രാജ് കുമാര്‍ പറഞ്ഞു.