മലപ്പുറത്ത് താമസിക്കുന്ന പന്ത്രണ്ടു വയസുകാരിയും പതിനെട്ടു‌കാരനും വിവാഹിതരായി: കല്യാണം നടന്നത് കൊല്‍ക്കത്തയില്‍ വെച്ച്: ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി കേസെടുത്തു

single-img
7 October 2018

സംസ്ഥാനത്ത് വീണ്ടും ശൈശവ വിവാഹം. മലപ്പുറം കോട്ടക്കലിനടുത്താണ് സംഭവം. മലപ്പുറം ജില്ലയില്‍ സ്ഥിരതാമസമാക്കിയ പശ്ചിമബംഗാള്‍ കുടുംബത്തിലെ ആറാംക്ലാസ് വിദ്യാര്‍ഥിനിയുടെ നിക്കാഹാണ് കഴിഞ്ഞ ദിവസം നടന്നത്. നിക്കാഹ് നടത്താന്‍ വേണ്ടി കുട്ടിയുടെ പിതാവും മാതാവും അടക്കം ബന്ധുക്കളെല്ലാം ബംഗാളിലേക്ക് പോയിരുന്നു. കൊല്‍ക്കത്തയില്‍ വച്ചാണ് ബന്ധുവായ പതിനെട്ടുകാരന്‍ പന്ത്രണ്ടുകാരിലെ നിക്കാഹ് ചെയ്തത്.

ചടങ്ങിന്റെ ഭാഗമായി മഹറായി നല്‍കിയ സ്വര്‍ണാഭരണം കുട്ടിയെ അണിയിക്കുകയും ചെയ്തു. എന്നാല്‍ കുട്ടിയെ നിക്കാഹ് കഴിച്ചയാള്‍ കൂട്ടിക്കൊണ്ടു പോയിട്ടില്ലെന്നാണ് കുടുംബത്തിന്റെ മൊഴി. വൈകാതെ വിവാഹ ചടങ്ങുകൂടി നടത്തി കുട്ടിയെ ഭര്‍ത്താവിനൊപ്പം അയക്കാനാരുന്നു പെണ്‍കുട്ടിയുടെ പിതാവിന്റെ തീരുമാനം. 15 വര്‍ഷം മുന്‍പ് കൂലിപ്പണി തേടിയാണ് പെണ്‍കുട്ടിയുടെ പിതാവും കുടുംബവും മലപ്പുറത്ത് എത്തിയത്.

കോട്ടക്കലിനടുത്ത വാടകവീട്ടിലാണ് കുടുംബം കഴിയുന്നത്. യു.പി സ്കൂളില്‍ ഒപ്പം പഠിക്കുന്ന മറ്റു വിദ്യാര്‍ഥികളില്‍ നിന്നാണ് സംഭവം പുറത്തായത്. സി.ഡബ്ലിയു.സി അംഗം ഹാരിസ് പഞ്ചളി പന്ത്രണ്ടുകാരിയുടേയും ഉമ്മയുടേയും മൊഴി രേഖപ്പെടുത്തി. കുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പെകുട്ടിയുടെ പിതാവിനോട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുന്‍പാകെ തിങ്കളാഴ്ച ഹാജരാകാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കടപ്പാട് : മനോരമ