അന്യജാതിക്കാരനുമായി ഒളിച്ചോടിയ യുവതിയെ മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു

single-img
7 October 2018

അന്യജാതിക്കാരനായ യുവാവിനൊപ്പം ഒളിച്ചോടിയ പതിനെട്ടുകാരിയെ മരത്തില്‍ കെട്ടിയിട്ട് മര്‍ദിച്ചതായി പരാതി. പട്‌നയില്‍ നിന്നും 117 കിലോമീറ്റര്‍ അകലെയുള്ള നവാഡയിലാണ് സംഭവം നടന്നത്. അന്യജാതിയില്‍ പെട്ട യുവാവുമായി ഒന്നര വര്‍ഷമായി പെണ്‍കുട്ടി പ്രണയത്തിലായിരുന്നു.

യുവാവിനൊപ്പം ഗ്രാമംവിട്ട പെണ്‍കുട്ടിയെ പിതാവും ബന്ധുക്കളും ചേര്‍ന്ന് പിടിച്ചുകൊണ്ടുവരികയായിരുന്നു. ഗ്രാമത്തില്‍ നാട്ടുകൂട്ടം ചേര്‍ന്ന് ശിക്ഷയായി പെണ്‍കുട്ടിയെ കെട്ടിയിട്ട് മര്‍ദിക്കാന്‍ ഉത്തരവിട്ടു. തുടര്‍ന്ന് ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ കെട്ടിയിട്ട് അബോധവസ്ഥയിലാകുന്നവരെ മര്‍ദിക്കുകയായിരുന്നു.

യുവതിയുടെ പേരും മറ്റ് വിവരങ്ങളൊന്നും തന്നെ പുറത്ത് വിട്ടിട്ടില്ല. വെള്ളിയാഴ്ച രാത്രി വൈദ്യുതി നിലച്ചപ്പോഴാണ് യുവതി വീട്ടില്‍ നിന്ന് യുവാവിനൊപ്പം ഒളിച്ചോടിയതെന്ന് പിതാവ് പറഞ്ഞു. തുടര്‍ന്ന് പിതാവ് അന്വേഷിച്ചിറങ്ങിയെങ്കിലും കണ്ടെത്താനായില്ല.

തുടര്‍ന്ന് സഹോദരന്മാര്‍ തിരച്ചില്‍ തുടങ്ങി. തനിക്കിഷ്ടപ്പെട്ട യുവാവിനൊപ്പം പോകുകയാണെന്ന് യുവതി പഞ്ചായത്തിനെ അറിയിച്ചു. ഇതോടെ യുവതിയെ കണ്ടെത്തി തിരികെ കൊണ്ടുവന്ന ശേഷം ഗ്രാമത്തിലെ മരത്തില്‍ കെട്ടിയിട്ട ശേഷം മര്‍ദ്ദിക്കുകയായിരുന്നു.

മകള്‍ സ്വജാതിയില്‍ നിന്ന് വിവാഹം കഴിക്കണമെന്നാണ് ആഗ്രഹിച്ചിരുന്നതെന്നും അങ്ങനെ ചെയ്യാതിരുന്ന മകളെ ക്രിമിനലായി മാത്രമെ കാണാനാകൂവെന്നും പിതാവ് പറഞ്ഞു. സംഭവമറിഞ്ഞെത്തിയ പൊലീസാണ് യുവതിയെ രക്ഷപ്പെടുത്തിയത്. യുവതിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.