കോണ്‍ഗ്രസിന് ആത്മവിശ്വാസം പകര്‍ന്ന് അഭിപ്രായ സര്‍വെ: മധ്യപ്രദേശും രാജസ്ഥാനും ചത്തീസ്ഗഢും കോണ്‍ഗ്രസ് പിടിക്കും; ബിജെപി തകർന്നടിയും

single-img
7 October 2018

മധ്യപ്രദേശിലും, രാജസ്ഥാനിലും, ചത്തീസ്ഗഢിലും നവംബറിലും ഡിസംബറിലുമായി നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് എബിപി നടത്തിയ അഭിപ്രായ സര്‍വെ. കഴിഞ്ഞ തവണ തൂത്തുവാരിയ രാജസ്ഥാനില്‍ ഇത്തവണ ബിജെപി തകര്‍ന്നടിയുമെന്ന് സര്‍വെ പറയുന്നു. 200 അംഗ സഭയില്‍ കോണ്‍ഗ്രസ് 142 സീറ്റുകള്‍ വരെ നേടിയേക്കാമെന്നാണ് പ്രവചനം.

ബിജെപി 56 സീറ്റില്‍ ഒതുങ്ങും. മറ്റ് കക്ഷികള്‍ക്ക് രണ്ട് സീറ്റുകള്‍ വരെ കിട്ടിയേക്കാം. കഴിഞ്ഞ തവണ 200 ല്‍ 163 സീറ്റുകള്‍ നേടിയാണ് ബിജെപി അധികാരത്തിലെത്തിയത്. അന്ന് കോണ്‍ഗ്രസിന് ആകെ കിട്ടിയത് 21 സീറ്റ് മാത്രമായിരുന്നു. 50 ശതമാനം വോട്ട് കോണ്‍ഗ്രസിന് ലഭിക്കുമ്പോള്‍ 34 ശതമാനം വോട്ട് മാത്രമാണ് ബിജെപിക്ക് സാധ്യത കല്‍പിക്കുന്നത്.

മധ്യപ്രദേശില്‍ കേവല ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസ് 15 വര്‍ഷത്തിന് ശേഷം അധികാരം തിരിച്ച് പിടിക്കുമെന്നാണ് സര്‍വെയിലെ കണ്ടെത്തല്‍. 230 അംഗ സഭയില്‍ 122 സീറ്റുകളാണ് സര്‍വെ കോണ്‍ഗ്രസിന് കല്‍പിക്കുന്നത്. ബിജെപി 108 സീറ്റുകള്‍ നേടിയേക്കാം. ബിഎസ്പിയും, എസ്പിയും കളത്തിലുണ്ടെങ്കിലും സര്‍വെ ഇവര്‍ക്ക് സീറ്റുകള്‍ പറയുന്നില്ല. കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ 0.7 ശതമാനത്തിന്റെ വോട്ട് വ്യത്യാസം മാത്രമേ സര്‍വെ പറയുന്നുള്ളൂ.

ചത്തീസ്ഗഢിലും 15 വര്‍ഷത്തിന് ശേഷം കോണ്‍ഗ്രസ് അധികാരത്തിലേക്ക് തിരിച്ചുവരുമെന്നാണ് സര്‍വെ പറയുന്നത്. 90 അംഗ സഭയില്‍ കോണ്‍ഗ്രസിന് 47 സീറ്റുകളാണ് സര്‍വെ പറയുന്നത്. ഭരണകക്ഷിയായ ബിജെപി 40 സീറ്റിലേക്ക് ചുരുങ്ങും. മറ്റ് കക്ഷികള്‍ക്ക് മൂന്നു സീറ്റുകളും കിട്ടിയേക്കാം. ഏഴ് സീറ്റിന്റെ അന്തരമാണ് പറയുന്നതെങ്കിലും 0.3 ശതമാനത്തിന്റെ വോട്ട് വ്യത്യാസമാണ് കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ളത്.