ശബരിമല കേസിന് പിന്നില്‍ ഹിന്ദു സമൂഹത്തില്‍ തന്നെയുള്ള തീവ്രവലതുപക്ഷക്കാരെന്ന് രാഹുല്‍ ഈശ്വര്‍: ‘ഇതിന്റെ പിന്നില്‍ യൂണിഫോം സിവില്‍ കോഡ് അടിച്ചേല്‍പ്പിക്കാനുള്ള ഗൂഢാലോചന’

single-img
6 October 2018

കൊച്ചി: ശബരിമലയില്‍ പ്രായഭേദമേന്യേ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച കേസിന് പിന്നില്‍ തീവ്രവലത് ഗൂഢാലോചനയുണ്ടെന്ന് രാഹുല്‍ ഈശ്വര്‍. ഇന്ത്യയിലെ എല്ലാ മതങ്ങളുടേയും ആരാധനാലയങ്ങളിലേക്ക് കടന്നുകയറാന്‍ വേണ്ടി നടത്തിയ വന്‍ഗൂഢാലോചനയാണിതെന്നും അദ്ദേഹം കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ഒരു ഹിന്ദു ക്ഷേത്രത്തെ മുന്നില്‍ നിര്‍ത്തി ഇത് ചെയ്യുമ്പോള്‍ മതേതര ടാഗ് ലഭിക്കും.

ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രായഭേദമന്യേ പ്രവേശനം അനുവദിച്ച് ഞങ്ങള്‍ വലിയ ത്യാഗം ചെയ്തു. അത് കൊണ്ട് ഇനി യൂണിഫോം സിവില്‍ കോഡ് കൊണ്ട് വരാം എന്ന ലക്ഷ്യം വച്ചാണ് കേസ് നല്‍കിയതെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. ഇടത് ലിബറലുകളും ബര്‍ഖ ദത്തുമൊക്കെയാണ് ശബരിമല കേസിന് പിന്നിലെന്നായിരുന്നു തന്റെ ആദ്യ ധാരണ. പിന്നീട് യങ് ലോയേഴ്‌സ് എന്ന സംഘടനയാണെന്നും കരുതി.

മുസ്ലിംകളും ക്രിസ്ത്യാനികളുമാണെന്ന് മറ്റൊരു ഘട്ടത്തില്‍ കരുതി. എന്നാല്‍ ഇവരാരുമല്ല ശബരിമല കേസിന് പിന്നിലെന്നും ഹിന്ദു സമൂഹത്തില്‍ തന്നെയുള്ള സവര്‍ണവിഭാഗത്തിലുള്ള ബ്രാഹ്മണിക്കല്‍ ചിന്ത പുലര്‍ത്തുന്നവരാണ് ഈ തീവ്രവലതുപക്ഷക്കാരെന്നും രാഹുല്‍ പറഞ്ഞു. യൂണിഫോം സിവില്‍ കോഡ് അടിച്ചേല്‍പ്പിക്കുന്നതിനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് ഇതിന്റെ പിന്നിലെന്ന് തനിക്ക് വ്യക്തമായ ധാരണയുണ്ടെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.